മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായക്കാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനം ഇന്നാണ് വന്നത്.
മോദി സർക്കാർ 2019 തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നീക്കങ്ങൾ നടത്തുകയല്ലേയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലേക്ക് കടക്കാൻ ഇപ്പോൾ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകുകയെന്നത് തങ്ങളുടെ നയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഈ നയം നടപ്പാക്കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന നയം സർക്കാർ പ്രഖ്യാപിച്ചത് 2017 നവംബർ മാസത്തിലാണ്. അഹിന്ദുക്കൾക്ക് ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ നിയമനം നൽകാത്തതിനാൽ അവർക്കുള്ള 18 ശതമാനം സംവരണം ഓപ്പൺ മെറിറ്റിലേക്ക് മാറിയിരുന്നു. ഇതിലാണ് പത്ത് ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയത്. ഇക്കാരണത്താൽ തന്നെ 50%ത്തിൽ കൂടുതൽ സംവരണമാകരുതെന്ന ഭരണഘടനാപരമായ ചട്ടക്കൂടിന് മാറ്റമുണ്ടായില്ല.