UPDATES

ദേശീയപാതാ വികസനം: ജനങ്ങളിൽ വലിയ അസംതൃപ്തി; കേന്ദ്ര നടപടി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്

‘മെയ് 9-ന് ദേശീയപാത അതോറിറ്റി മറ്റൊരു വിജ്ഞാപനം ഇറക്കിയെങ്കിലും ആദ്യ വിജ്ഞാപനം പിന്‍വലിച്ചിട്ടില്ല.’

കേരളത്തിലെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് മുഖ്യമന്ത്രി കത്തയച്ചു. കേരളത്തിലെ ദേശീയപാതാ വികസനത്തെ ‘ഹൈ 1’ എന്ന് പരിഗണിച്ചിരുന്നതിൽ നിന്ന് ‘ഹൈ 2’ എന്ന വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ദീർഘകാലം കാത്തിരിക്കേണ്ട അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ ഈ തീരുമാനം ജനങ്ങളിൽ വലിയ തോതിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എന്‍എച്ച് 66-ന്റെ വികസനത്തിന് കേന്ദ്രത്തിന്റെ ‘ഭാരത് മാല’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരുന്നത്. എന്‍എച്ച് 66-ല്‍ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കല്‍ 2016-ല്‍ തന്നെ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. സ്ഥലമെടുപ്പിനുള്ള 3-എ വിജ്ഞാപനം 90 ശതമാനത്തിലേറെയായി. 3-ഡി വിജ്ഞാപനം 68 ശതമാനത്തിലധികം പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ സ്ഥലമെടുപ്പ് നിര്‍ത്തിവെക്കുന്നത് കേരള ജനതയുടെ പ്രതീക്ഷകള്‍ തകിടം മറിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നെങ്കിലും ഇതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്ത് സൂചിപ്പിക്കുന്നത്. ‘ഹൈ 1’ വിഭാഗത്തിൽ നിന്നും ‘ഹൈ 2’ വിഭാഗത്തിലേക്ക് കേരളത്തെ മാറ്റിയ ആദ്യ വിജ്ഞാപനം ഇതുവരെ പിൻവലിച്ചിട്ടില്ല. ഇത് പിൻവലിക്കാത്തിടത്തോളം മെയ് 9ന് വീണ്ടും പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സാധുതയുണ്ടാകില്ല. ഇക്കാര്യമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേരളത്തെ ഒഴിവാക്കിയ നടപടി സംസ്ഥാന ബിജെപി അധ്യക്ഷന്റെ ഇടപെടല്‍ മൂലമാണെന്നും അത് അദ്ദേഹത്തിന്റെ സാഡിസ്റ്റ് നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കേരളത്തിലെ ദേശീയപാതാ വികസനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് പിഎസ് ശ്രീധരൻ പിള്ള നിതിൻ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാകാലവും ഗതാഗത കുരുക്കില്‍പെട്ട് കഴിയട്ടെ എന്ന തോന്നലാണ് പിള്ളയുടെ മനസ്ഥിതിയെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.

“ബിജെപി സംസ്ഥാന അധ്യക്ഷന്‍ കത്തയച്ചത് വളരെ രഹസ്യമായിട്ടാണ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തയ്യാറാകണമായിരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് ദേശിയപാത വികസനം ആവശ്യമില്ലെന്ന കാര്യം പരസ്യമായി പറയാന്‍ ബിജെപി അധ്യക്ഷന്‍ തയ്യാറാകണമായിരുന്നു. അത് ചെയ്യാതെ രഹസ്യമായി കത്തയച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ചത് കേരളത്തിനെതിരായ നീക്കമാണ്. ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന സമീപനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്” -പിള്ളയുടെ നടപടിയെ വിമർശിക്കവെ പിണറായി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താക്കുറിപ്പ്

കേരളത്തിലെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മെയ് 2-ന് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം ‘ഹൈ ഒന്ന്’ വിഭാഗത്തില്‍ നിന്ന് ‘ഹൈ രണ്ട’് വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരിക്കയാണ്. മെയ് 9-ന് ദേശീയപാത അതോറിറ്റി മറ്റൊരു വിജ്ഞാപനം ഇറക്കിയെങ്കിലും ആദ്യ വിജ്ഞാപനം പിന്‍വലിച്ചിട്ടില്ല. ‘ഹൈ രണ്ട്’ വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കന്‍ കേരളം നീണ്ടകാലം കാത്തിരിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് പുതിയ വിജ്ഞാപനവും വല്‍കുന്നത്. ആദ്യവിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തുമെന്ന പ്രതീക്ഷ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനം കേരള ജനതയെ കടുത്ത നിരാശയിലാക്കിയിരിക്കയാണ്.

കേരളത്തിലെ എന്‍.എച്ച് 66-ന്‍റെ വികസനത്തിന് കേന്ദ്രത്തിന്‍റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരുന്നത്. എന്‍.എച്ച് 66-ല്‍ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കല്‍ 2016-ല്‍ തന്നെ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. സ്ഥലമെടുപ്പിനുള്ള 3-എ വിജ്ഞാപനം 90 ശതമാനത്തിലേറെയായി. 3-ഡി വിജ്ഞാപനം 68 ശതമാനത്തിലധികം പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കുന്നത് കേരള ജനതയുടെ പ്രതീക്ഷകള്‍ തകിടം മറിക്കും. കേരളത്തിന്‍റെ വികസനം കണക്കിലെടുത്ത് സ്ഥലമെടുപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാട് പേരുടെ സാമൂഹിക-സാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ നടപടി.

കേരളത്തിലെ ദേശീയപാതാ വികസനം പിന്നോട്ടടിപ്പിക്കുന്ന തീരുമാനം ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാനും ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍