മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണ്‍, ഇന്ദു മേനോന്‍, എസ് വി സജിത്കുമാര്‍, പി വി മിനി എന്നിവര്‍ക്ക് കിര്‍താഡ്‌സില്‍ അനധികൃതമായി സ്ഥിരനിയമനം ലഭിച്ചത് ഡിസംബറില്‍ അഴിമുഖം പുറത്തുവിട്ടിരുന്നു
കിര്‍താഡ്‌സിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തി. കിര്‍താഡ്‌സിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുകൊണ്ടുവന്നത് അഴിമുഖമാണ്. തുടര്‍ന്ന് ഇതുമായി ബന്ധപ്പട്ട് നിരവധി റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു.
ആ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം
കിര്‍താഡ്‌സിലെ നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്നും മന്ത്രി എ കെ ബാലനെതിരെ അന്വേഷണം വേണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ ഉള്‍പ്പെടെ നാല് പേരെ കിര്‍താഡ്‌സില്‍ ചട്ടം ലംഘിച്ച് നിയമിച്ചതായി അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയത്തിലാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ഇടപെടല്‍. ചട്ടം 39 ദുരുപയോഗം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുള്‍പ്പെടെ നാല് പേരുടെ നിയമനം എന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി എ കെ ബാലന്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ എല്ലാ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി തന്റെ വകുപ്പിന് കീഴില്‍ തന്നെ സ്ഥിരപ്പെടുത്തി. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകളെ മറികടന്ന് പ്രൊബേഷന്‍ പ്രഖ്യാപിച്ചു. കിര്‍താഡ്‌സില്‍ സ്ഥിരനിയമംന നല്‍കി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തു. ഭരണപരിഷ്‌ക്കാരവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പുകള്‍ മറികടന്നാണ് സ്ഥിരപ്പെടുത്തല്‍. പി വി മിനി, എസ് വി സജിത്കുമാര്‍, ഇന്ദു വി മേനോന്‍ എന്നിവരെയും മണിഭൂഷണൊപ്പം കിര്‍താഡ്‌സില്‍ സ്ഥിരപ്പെടുത്തി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് ഇവരെന്നും പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തിരസാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ചട്ടം 39 പ്രൊബേഷന്‍ പ്രഖ്യാപിക്കാനോ സ്ഥിരനിയമനം നല്‍കാനോ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ പ്രയോഗിച്ചാലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് നിയമലംഘനമാണ്. നിയമമന്ത്രി കൂടിയായ എ കെ ബാലന്റെ അറിവോടെയാണിത്.
സെക്രട്ടറിയേറ്റില്‍ അഞ്ച് വര്‍ഷം ജോലി ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തി. അവരെ സ്ഥിരപ്പെടുത്തിയത് റദ്ദ് ചെയ്യാനുണ്ടാക്കിയ ഉപസമിതിയിലെ അംഗമാണ് മന്ത്രി എ കെ ബാലന്‍. മതിയായ യോഗ്യതയില്ലാത്തവരാണ് അവര്‍ എന്നായിരുന്നു അന്ന് സമിതി പറഞ്ഞ കാര്യം. എന്നാല്‍ ്‌തേ ഉപസമിതിയില്‍ അംഗമായ എ കെ ബാലന്‍ തന്റെ അസിസ്റ്റന്റ് സെക്രട്ടറിയ്ക്കാണ് ഇത്തരത്തില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന് നിയമനം നല്‍കാന്‍ മറ്റ് മൂന്ന് പേര്‍ക്കുകൂടി നിയമനം നല്‍കുകയും ചെയ്തു.
തൊഴിലുകള്‍ ഇഷ്ടദാനമാക്കിയ സര്‍ക്കാര്‍ ആയി ഇടത് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. നാല് നിയമനങ്ങളും റദ്ദ് ചെയ്ത് നിയമനത്തിന് നേതൃപരമായ പങ്കുവഹിച്ച മന്ത്രി എ കെ ബാലനെതിരെ അന്വേഷണം നടത്തണം. അദ്ദേഹത്തിന് സഹായം ചെയ്തുനല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ പരാതി നല്‍കു. പിന്നീട് നിയമപരമായി നീങ്ങുമെന്നും ഫിറോസ് പറഞ്ഞു.
മാനുഷിക പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം നല്‍കുന്ന പ്രത്യേകനിയമം ഉപയോഗിച്ചുകൊണ്ടാണ് കിര്‍താഡ്സില്‍ നാല് പേരെ നിയമിച്ചത്. കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 39 വിനിയോഗിച്ചുകൊണ്ടാണ് നാല് പേര്‍ക്കും പ്രൊബേഷന്‍ പ്രഖ്യാപിച്ചത്.
നിയമനം ലഭിച്ച മണിഭൂഷണ്‍ നിലവില്‍ കിര്‍താഡ്സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്. പി വി മിനി ഡവലപ്മെന്റ് സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, സജിത് കുമാര്‍ ആന്ത്രപ്പോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, ഇന്ദുമേനോന്‍ ലക്ചററും മ്യൂസിയം മാനേജര്‍ പോസ്റ്റിലും ഉള്ളയാളുകളാണ്. നാല് പേരും കരാര്‍ അടിസ്ഥാനത്തിലാണ് കിര്‍താഡ്സില്‍ ജോലിക്ക് കയറിയത്. മണിഭൂഷണ്‍ ലക്ചറര്‍ ആയും, മിനി റിസര്‍ച്ച് അസിസ്റ്റന്റ് ആയും, ഇന്ദുമേനോന്‍ ലക്ചററായും സജിത് റിസര്‍ച്ച് ഓഫീസറായുമാണ് ജോലിയില്‍ പ്രവേശിച്ചത്. മണിഭൂഷണും മിനിയും 1996 മാര്‍ച്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറി. സജിത് 2004-ലും ഇന്ദു മേനോന്‍ 2005-ലുമാണ് കിര്‍താഡ്സില്‍ നിയമിതരായത്.
2007-ലാണ് കിര്‍താഡ്സ് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. നിയമനങ്ങള്‍ പിഎസ് സി വഴിയാക്കിക്കൊണ്ടുള്ളതാണ് ഇതിലെ പ്രധാന വ്യവസ്ഥ. ഇതില്‍ ഓരോ തസ്തികയ്ക്കും നിശ്ചിത യോഗ്യതയും നിശ്ചയിച്ചിരുന്നു. സ്പെഷ്യല്‍റൂളിലെ സേവിങ് ക്ലോസ് പ്രകാരം നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ സ്ഥിരപ്പെടുത്താനാവൂ. ഇതിനിടെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് പേര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ വകുപ്പ് തീരുമാനിച്ചു. എന്നാല്‍ ഇതില്‍ ഈ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയ നടപടി വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ക്രമരഹിതവും ചട്ടവിരുദ്ധവുമാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും നിയമവകുപ്പും അഭിപ്രായപ്പെട്ടിരുന്നു. സ്ഥിരപ്പെടുത്തിയത് റദ്ദാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നീളുകയായിരുന്നു. ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിയമനം സ്ഥിരപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണെന്ന് നിയമവകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാരവകുപ്പും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ലക്ചര്‍ പോസ്റ്റിലും റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്കും നിയമിതരാവണമെങ്കില്‍ ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ എംഫില്‍ നിര്‍ബന്ധമാണെന്ന് കിര്‍താഡ്സ് സ്പെഷ്യല്‍ റൂളില്‍ പറയുന്നു. എന്നാല്‍ മണിഭൂഷന് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും, ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും, സജിത്കുമാറിന് സോഷ്യല്‍ സയന്‍സില്‍ എംഎയും ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍സയന്‍സ് എംഫിലുമാണുള്ളത്. റിസര്‍ച്ച് അസിസ്റ്റന്റ് ആയി ജോലിയില്‍ കയറുകയും പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ തന്നെ ഡവലപ്മെന്റ് സറ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത മിനിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യതയുണ്ട്. ആന്ത്രപ്പോളജിയിലും ഫോക്ലോറിലും ഇവര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ട്.