പോക്‌സോ കുറ്റം ചുമത്തപ്പെട്ട വൈദികന്‍ ഇപ്പോള്‍ സസ്പെന്‍ഷനില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ പോക്‌സോ കുറ്റം ചുമത്തപ്പെട്ട വൈദികന്‍, രൂപത വിധിച്ച സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ തന്നെ വീണ്ടും അള്‍ത്താരയില്‍ കയറുകയും ദിവ്യബലി(കുര്‍ബാന) അര്‍പ്പിക്കുകയും ചെയ്തതിനെതിരേ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്ത്. തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ രാജു കൊക്കനെതിരെയാണ് വിശ്വാസികള്‍ ആക്ഷേപം ഉയര്‍ത്തുന്നത്. പൗരോഹിത്യ ചുമതലകളില്‍ നിന്നും ബാലപീഡകനാണെന്ന കുറ്റം പേറുന്നതിനാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫാ. രാജു കൊക്കന് കുര്‍ബാന അര്‍പ്പിക്കാന്‍ ഉള്‍പ്പെടെ വീണ്ടും അവസരം ഒരുക്കിയതിനു പിന്നില്‍ തൃശൂര്‍ രൂപതയുടെ മൗനാനുമതിയുണ്ടെന്നും വിശ്വാസികള്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.
തൃശൂര്‍ രൂപതയ്ക്ക് കീഴിലുള്ള വെണ്ടോര്‍ സെന്റ്. മേരീസ് പള്ളിയിലാണ് സെപ്തംബര്‍ ഒമ്പതിന് തിരുന്നാളിനോടിന് അനുബന്ധിച്ച് രാജു കൊക്കന്‍ അള്‍ത്താരയില്‍ പ്രവേശിക്കുകയും ദിവ്യബലി അര്‍പ്പിക്കല്‍ അടക്കമുള്ള ചടങ്ങുകളില്‍ പങ്കാളിയായതും. പൗരോഹിത്യ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന ഒരു വൈദികന്‍ ഈരീതിയില്‍ കാര്‍മികത്വം വഹിക്കുന്നത് സഭ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നാണ് വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആ കുറ്റത്തിന്‍ അറസ്റ്റിലാവുകയും വിചാരണ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാ. രാജു കൊക്കനെന്നും അങ്ങനെയുള്ളൊരാള്‍ ബലിപീഠത്തില്‍ കയറി ദിവ്യബലി അര്‍പ്പിക്കുക എന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. ഫ. രാജു കൊക്കനൊപ്പം തന്നെ അദ്ദേഹത്തിന് ഇതിനുള്ള അവസരം ഒരുക്കിയ സെന്റ്. മേരീസ് പള്ളി വികാരിയും തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂ താഴത്തും സഭ വിശ്വാസങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പ് തന്നെ അറിഞ്ഞുകൊണ്ട് നടന്നിരിക്കുന്ന ഈ പ്രവര്‍ത്തികള്‍ക്കെതിരെ പരസ്യമായ രംഗത്തു വരാന്‍ തങ്ങള്‍ക്ക് ഭയമുണ്ടെന്നും അതുകൊണ്ടാണ് തങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്നതെന്നും അഴിമുഖത്തോട് സംസാരിച്ചവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കത്തോലിക്ക സഭയെ മൊത്തത്തില്‍ അപമാനിക്കുന്നവിധമുള്ള ഇത്തരം ചെയ്തികള്‍ എല്ലാവരും അറിയണമെന്ന് ആഗ്രഹമാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ കാരണമെന്നുകൂടി ഇവര്‍ പറയുന്നു.
ഫാ. രാജു കൊക്കന്‍( ഫയല്‍ ചിത്രം)
അതേസമയം ഫാദര്‍. രാജു കൊക്കന്‍ പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെങ്കിലും അള്‍ത്താരയില്‍ കയറുകയോ കുര്‍ബാന അര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വെണ്ടോര്‍ സെന്റ്.മേരീസ് പള്ളി വികാരി ഡേവിസ് ജോസഫ് പുലിക്കോട്ടില്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ഇത് അച്ചന്റെ(ഫാ. രാജു കൊക്കന്‍) ഇടവക പള്ളിയാണ്. കുടുംബത്തോടൊപ്പമാണ് അച്ചന്‍ പള്ളിയില്‍ എത്തിയത്. കുര്‍ബന ചൊല്ലാനോ മറ്റ് ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കുകയോ ചെയ്തിട്ടില്ല. വേറെ അച്ചന്മാരാണ് കുര്‍ബാന നടത്തിയത്; ഫാ. ഡേവിസ് ജോസഫ് പറയുന്നു. ഫാ. രാജു കൊക്കന്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണെന്നും ഒരിടത്തും കുര്‍ബാന അര്‍പ്പിക്കാറില്ലെന്നും ഫാ. ഡേവിസ് ജോസഫ് പുലിക്കോട്ടില്‍ സമ്മതിക്കുന്നുമുണ്ട്.
ഇതേ വിഷയത്തില്‍ തൃശൂര്‍ അതിരൂപതയുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇപ്പോള്‍ ഇവിടെ അച്ചന്‍മാര്‍ ആരും ഇല്ലെന്നും സൂചിപ്പിച്ച വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് ബിഷപ്പ് ഹൗസില്‍ നിന്നും അഴിമുഖത്തോട് പ്രതികരിച്ചവര്‍ പറഞ്ഞത്. സെന്റ്. മേരീസ് പള്ളി വികാരി പറഞ്ഞതായിരിക്കും നടന്നിരിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫാ. രാജു കൊക്കന്‍ സെന്റ്. മേരീസ് ചര്‍ച്ചിലെ ചടങ്ങുകളില്‍ ഒന്നും പങ്കെടുത്തില്ലെന്നും ഒരു സാധാരണ വിശ്വാസിയെപോലെ പള്ളിയില്‍ വന്നു പോവുക മാത്രമെ ചെയ്തുള്ളൂവെന്നുമുള്ള പ്രതികരണങ്ങള്‍ തെറ്റാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇത് അച്ചന്റെ ഇടവക തന്നെയാണ്. പക്ഷേ, സെപ്തംബര്‍ ഒമ്പതിന് അള്‍ത്താരയില്‍ പ്രവേശിക്കുന്നതിനു തലേന്ന് തന്നെ പള്ളിയില്‍ വച്ച് അച്ചന്‍ പല വിശ്വാസികളോട് നാളെ തന്റെ കുര്‍ബാന ഉണ്ടെന്നും പങ്കെടുക്കണമെന്നും പറഞ്ഞിരുന്നതാണ്. സസ്‌പെന്‍ഷനിലായ അച്ചന്‍ എങ്ങനെ കുര്‍ബന നല്‍കുമെന്ന് അതേ കേട്ടവരില്‍ സംശയം ഉണ്ടാവുകയും ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പറഞ്ഞതുപോലെ തന്നെ അച്ചന്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു; ഒരു വിശ്വാസി പറയുന്നു.
ഫാ. രാജു കൊക്കന് കുര്‍ബാന അര്‍പ്പിച്ചില്ലെന്ന വാദം പൊളിക്കാനുള്ള പ്രധാന തെളിവ് തിരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ തന്നെയുണ്ടെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ബുള്ളറ്റിന്റെ സെന്റര്‍ പേജുകളില്‍ രാജു കൊക്കന്‍ അച്ചന്‍ കുര്‍ബാനയ്ക്കും മറ്റ് ചടങ്ങള്‍ക്കും ഔദ്യോഗികമായി തന്നെ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങളില്‍ അച്ചന്‍ ധരിച്ചിരിക്കുന്ന ഔദ്യോഗിക വേഷങ്ങള്‍ തന്നെ അദ്ദേഹം ഒരു സാധാരണ വിശ്വാസിയെ പോലെയല്ല പള്ളിയില്‍ എത്തിയതിനു തെളിവാണെന്നാണ് അവര്‍ പറയുന്നത്.
തൃശ്ശൂര്‍ അതിരൂപത 2014 ലാണ് സഭയുടെതായ ഉത്തരവാദിത്വങ്ങളില്‍ നിന്നും രാജു കൊക്കനെ സസ്‌പെന്‍ഡ് ചെയ്തത്. ആ സസ്‌പെന്‍ഷന്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് നില നില്‍ക്കുന്നുമുണ്ട്. പോക്‌സോ കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിനിയും കാലതാമസം വരുമെന്നാണ് ഞങ്ങള്‍ തിരക്കിയപ്പോള്‍ അറിഞ്ഞത്. അതെന്തുകൊണ്ടാണെന്നത് വേറെ അന്വേഷിക്കണം. എങ്കിലും കേസ് നിലനില്‍ക്കുകയും രൂപത വിധിച്ച സസ്‌പെന്‍ഷന്‍ തുടരുകയും ചെയ്യുന്ന രാജു കൊക്കന്‍ അള്‍ത്താരയിലെ/ ബലിപീഠത്തിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്. 2018 സെപ്തംബര്‍ ഒമ്പതിന് തൃശ്ശൂര്‍ അതിരൂപതയിലെ വെണ്ടോരിലുള്ള സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ കുര്‍ബ്ബാനയിലും തിരുനാള്‍ പ്രദക്ഷിണത്തിലുംബാല പീഡകനും, പോക്‌സോ കേസില്‍ പ്രതിയുമായ ഫാദര്‍ രാജൂ കൊക്കന്‍ നിറ സാന്നിദ്ധ്യമായിരുന്നുവെന്നതിന് വിശ്വാസികള്‍ സാക്ഷിയുമാണ്. തൃശ്ശൂര്‍ അതിരൂപതയുടെ സംരക്ഷണയില്‍ കഴിയുന്ന കൊക്കന് അതിരൂപതാ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ അനുമതിയില്ലാതെ ബലിവേദിയില്‍ കയറി നിന്നു ദിവ്യബലി അര്‍പ്പിക്കാനും, തിരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കാനും കഴിയില്ല; ഒരു വിശ്വാസി പറയുന്നു.
ഫാദര്‍. രാജു കൊക്കന് എതിരേയുള്ള കുറ്റം
തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ രാജു കൊക്കന്‍. 2014 ഏപ്രില്‍/മേയ് മാസങ്ങളിലായാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായി മാറിയ പീഡനക്കേസ് പുറത്തുവരുന്നത്. ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കും, അതിനാവശ്യമുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് ഇടവകയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ ഒമ്പതു വയസുകാരിയായ ബാലികയെ 2014 ഏപ്രില്‍ എട്ടിന് പള്ളിമേടയിലേക്കു വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയത്. പുതിയ വസ്ത്രങ്ങള്‍ക്കുള്ള അളവെടുക്കാനെന്ന വ്യാജേന കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം ഫാദര്‍ രാജു കൊക്കന്‍ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. അതിന് ശേഷം ഇതേ കുട്ടിയെ 2014 ഏപ്രില്‍ 8, 11, 24 തീയതികളില്‍ പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് ഫാ. രാജു കൊക്കനെതിരേയുള്ള കുറ്റം.
വികാരിയുടെ ലൈംഗിക പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി 2014 ഏപ്രില്‍ 24നാണ് ഈ വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു് 44 വയസ്സുള്ള പുരോഹിതനെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മാനഭംഗം, കുട്ടികള്‍ക്കെതിരെ അതിക്രമം തടയുന്ന നിയമം ( Protection of Children from Sexual Offences Act.(POCSO), ഐ.ടി. ആക്റ്റ് എന്നിവ പ്രകാരമാണ് കേസ് എടുത്തത്.
എന്നാല്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന വിവരം കിട്ടിയ രാജു കൊക്കന്‍ ഒളിവില്‍ പോയി. 2014 ഏപ്രില്‍ 25ന് ആലുവായില്‍ എത്തിയ കൊക്കന്‍ അവിടെ നിന്നും നാഗര്‍കോവിലിലേക്ക് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസം മോബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാള്‍ നാലാം ദിവസം മൊബൈല്‍ ഫോണ്‍ ടവ്വറിന്റെ പരിധിയില്‍ എത്തിയതോടെയാണ് പിടിക്കപ്പെടാനുള്ള വഴിയൊരുങ്ങിയത്. നാഗര്‍കോവിലിനടുത്തുള്ള പൂതപ്പാണ്ടിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്ന രാജു കൊക്കനെ മൊബൈല്‍ ടവ്വറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയും 2014 മെയ് നാലിന് വൈകീട്ടോടെ ഷാഡോ പോലിസ് പിടികൂടുകയുമായിരുന്നു. 2014 മേയ് അഞ്ചിന് തൃശ്ശൂരിലെ ഒല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരിഞ്ഞാലക്കുട കോടതിയില്‍ ഹാജരാക്കിയ രാജു കൊക്കനെ കോടതി രണ്ടാഴ്ചത്തേക്കു് റിമാന്‍ഡ് ചെയ്യുകയും ഉണ്ടായി. കേസില്‍ കുടുങ്ങിയതോടെ ഫാ. രാജു കൊക്കനെ കത്തോലിക്കാ സഭ സസ്‌പെന്ഡ് (താത്കാലികമായി ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുക) ചെയ്യുകയും ഉണ്ടായി.
ഫാ. രാജു കൊക്കന്റെ പശ്ചാത്തലം ഇതാണെന്നിരിക്കെയാണ് കുറ്റവാളിയായ ഒരു വൈദികനെ വീണ്ടും പൗരോഹിത്യ കാര്‍മികത്വത്തില്‍ പങ്കാളിയാക്കി രൂപത വിശ്വാസികളെ വഞ്ചിക്കുന്നതെന്നാണ് ആരോപണം.കത്തോലിക്കാ സഭയില്‍ തന്റെ മേല്‍ക്കോയ്മ കാണിക്കുക മാത്രമല്ല, വിശ്വാസി സമൂഹം വെറും അടിമകളാണെന്നുകൂടിയാണ് ഈ പ്രവര്‍ത്തികള്‍ കൊണ്ട് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് തെളിയിച്ചിരിക്കുന്നതെന്നും വിശ്വാസികള്‍ ആക്ഷേപിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ കത്തോലിക്കാ സഭയിലെ ചില ഉന്നതന്മാര്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍ സഭയേയും സഭ വിശ്വാസികളേയും ക്രിസ്തുവിനെയും ഒരുമിച്ച് ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും ഇവര്‍ പറയുന്നു.
കുമ്പസാര പീഡനം; ദൈവ ശാസ്ത്രവും രാഷ്ട്രീയവും ഏറ്റുമുട്ടുമ്പോള്‍
കേരളത്തില്‍ ദുരൂഹമായി മരണപ്പെട്ടത് ഇരുപതോളം കന്യാസ്ത്രീകള്‍; പല കേസുകളും കുഴിച്ചുമൂടപ്പെട്ടു
ക്രിസ്ത്യാനിക്കു തലയില്‍ മുണ്ടിടാതെ നടക്കണമെങ്കില്‍ വികാരിമാരെ വന്ധ്യംകരിക്കണം; ജോയ് മാത്യു
അല്ലയോ കര്‍ദ്ദിനാളെ, ഇക്കണ്ട പാപങ്ങളൊക്കെ എവിടെക്കൊണ്ടുപോയി കുമ്പസാരിച്ചു തീര്‍ക്കും?
കന്യാവ്രതങ്ങളുടെ കശാപ്പുശാലയും ളോഹയിട്ട തെമ്മാടികളും; സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു