UPDATES

ഇഷ്ടക്കാര്‍ക്ക് വായ്പ അനുവദിക്കാത്തതിന് ബാങ്ക് മാനേജര്‍ക്കെതിരെ കേസ്, മര്‍ദ്ദനം; നിശാന്തിനി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും വൈകിപ്പിക്കുന്നു

പേഴ്‌സിക്കെതിരെ കളളക്കേസ് ചുമത്തിയതിനും മൂന്നാംമുറ പ്രയോഗിച്ചതിനുമാണ് നിശാന്തിനിയടക്കം ആറ് പോലീസുകാര്‍ക്കെതിരെ നടപടി നിര്‍ദേശം വന്നിരിക്കുന്നത്

വ്യക്തി വിരോധം തീര്‍ക്കുന്നതിനായി സാധാരണക്കാരെ പൊലീസ് ഉദ്യോഗസ്ഥര്‍ കളളക്കേസുകളില്‍ കുടുക്കാറുണ്ടെന്ന പരാതികള്‍ എക്കാലത്തും ഉയരാറുണ്ട്. ഇതില്‍ പലതും പുറംലോകം അറിയാറുമില്ല. വൈകിയെങ്കിലും പുറത്തറിയുന്ന സംഭവങ്ങളിലാണ് കോടതി മുഖാന്തരമോ സര്‍ക്കാര്‍ ഇടപെടലിലൂടെയോ പരാതിക്കാര്‍ക്ക് പേരിനെങ്കിലും നീതി ലഭിച്ചിട്ടുളളത്. എന്നാല്‍ യൂണിയന്‍ ബാങ്ക് തൊടുപുഴ ബ്രാഞ്ച് മാനേജറായിരുന്ന പേഴ്‌സി ജോസഫിന്റെ കേസ് ഇവിടെ വ്യത്യസ്തമാണ്.

ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫും പൊലീസ് ഒരുക്കിയ കളളക്കേസില്‍ കുടുങ്ങിയ വ്യക്തിയാണ്. തൊടുപുഴ എഎസ്പി ആയിരുന്ന (ഇപ്പോള്‍ വനിതാ ബറ്റാലിയന്‍ കമാണ്ടര്‍) ആര്‍. നിശാന്തിനി അടക്കമുളള ഒരു പറ്റം പോലീസുദ്യോഗസ്ഥരുടെ പ്രതികാര നടപടിയില്‍ ഇദേഹത്തിന് നേരിട്ടത് ഏറെ നഷ്ടങ്ങളാണ്. കളളക്കേസില്‍ പതറാതെ ആറ് വര്‍ഷം നടത്തിയ നിയമയുദ്ധമാണ് ഇദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും കളളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുപ്പിക്കുന്നതിനുമുളള ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലേക്കുമെത്തിച്ചത്.

‘വ്യക്തി വിരോധത്തിന്റെ പേരില്‍ ഇനിയൊരാള്‍ക്കെതിരെയും ഇത്തരത്തില്‍ കളളക്കേസ് ചുമത്തി പീഡിപ്പിക്കരുതെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ നീതി തേടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്’- ഇപ്പോള്‍ യൂണിയന്‍ ബാങ്ക് പെരുമ്പാവൂര്‍ ബ്രാഞ്ചിലെ ചീഫ് മാനേജറായ പേഴ്‌സി ജോസഫ്‌ അഴിമുഖത്തോട് പറയുന്നു.

വായ്പക്കായി ബാങ്കില്‍ ചെന്ന പ്രമീള ബിജു എന്ന പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ 2011 ജൂലൈ 26-നാണ് ഇദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എ.എസ്.പിയുടെ അടുപ്പക്കാരിയായിരുന്ന നഗരഭരണത്തിലെ പ്രമുഖ, വായ്പക്കായി സമീപിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്ന് പേഴ്‌സി പറയുന്നു. വായ്പാ കുടിശിക നിലനില്‍ക്കുമ്പോള്‍ വീണ്ടും വായ്പ്യ്ക്കായി സമീപിച്ച ഇവരോട് ആവശ്യപ്പെട്ടത്ര തുക നല്‍കാനാവില്ലെന്ന് പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. അന്ന് ഭീഷണിയുമായാണ് വന്നവര്‍ മടങ്ങിയത്. അക്കാലത്ത് തൊടുപുഴ എ.എസ്.പിയായിരുന്ന നിശാന്തിനിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് വായ്പ്യ്ക്കായെത്തിയത്. ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ രണ്ട് വനിത പോലീസുകാരെ വാഹന വായ്പ്ക്കെന്ന പേരില്‍ പേഴ്‌സിയുടെ ക്യാബിനിലേക്കയയ്ക്കുകയായിരുന്നു. ജൂലൈ 25, 26 തീയതികളിലായാണ് ഇവര്‍ വായ്പ്യ്ക്കായി ബാങ്കിലെത്തിയത്. എന്നാല്‍ ക്യാബിനില്‍ വച്ച് പ്രമീളയെന്ന പോലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയാണ് പിന്നീടുണ്ടായത്; പുറകെ കേസും പേഴ്സി അറസ്റ്റിലുമായി.

"</p

പേഴ്‌സി ജോസഫിന് കസ്റ്റഡിയില്‍ കടുത്ത പീഢനങ്ങളാണ് നേരിട്ടത്. ‘നിശാന്തിനി എന്റെ കരണത്തടിച്ചു. ഒപ്പമുണ്ടായിരുന്ന പോലീസുകാരും ക്രൂരമായി മര്‍ദിച്ചു. നിലത്തിരുത്തിയ ശേഷമായിരുന്നു മര്‍ദനം. ലാത്തി കൊണ്ട് കാല്‍വെളളയില്‍ അടിച്ചു. എനിക്ക് പറയാനുളളത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെയായിരുന്നു മര്‍ദനം’- പോലീസ് മര്‍ദനത്തെ കുറിച്ചുളള പേഴ്‌സി ജോസഫിന്റെ വാക്കുകളാണിത്. ‘കേസ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016 ഏപ്രില്‍ 15ന് തൊടുപുഴ കോടതി ഇദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ‘എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കുറ്റാരോപിതനെ കസ്റ്റഡിയിലെടുത്തശേഷം പോലീസ് കുറ്റം കെട്ടിച്ചമച്ച് അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്തത്. കേസ് പ്രഥമദൃഷ്ട്യ വ്യാജവും കെട്ടിച്ചമച്ചതാണെന്നതും വ്യക്തമാണ്. കുറ്റാരോപിതനെതിരായ തെളിവുകള്‍ അപര്യാപ്തവും അവിശ്വസനീയവുമാണ്’- പേഴ്‌സിയെ കുറ്റവിമുക്തനാക്കി കൊണ്ട് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ പുറപ്പെടുവിച്ച വിധിയിലെ വാചകങ്ങളാണിത്.

തുടര്‍ന്നാണ് തനിക്കെതിരെ കളളക്കേസ് ചമച്ച എ.എസ്.പി അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമയുദ്ധത്തിന് ഇദേഹം തുടക്കമിട്ടത്. ‘വീട്ടിലും നാട്ടിലും ഓഫീസിലും അപമാനിതനായതോടെ നിരപരാധിത്വം തെളിയിക്കാന്‍ നിയമപോരാട്ടം മാത്രമായിരുന്നു ഏക വഴി‘; അദേഹം പറയുന്നു. ആഭ്യന്തര വകുപ്പ്, പോലീസ് കംപ്ലയിന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതി തുടങ്ങി നിയമകേന്ദ്രങ്ങളിലും ഭരണ സിരാകേന്ദ്രങ്ങളിലും ഇദ്ദേഹം നീതി തേടിയെത്തി. നിശാന്തിനിയടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. നാലുമാസത്തിനകം തീര്‍പ്പുണ്ടാക്കാനായിരുന്നു കോടതി നിര്‍ദേശം. മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലയിന്റ് അതോറിട്ടിയും പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ടിരുന്നു. ഈ വിധികളെല്ലാം പഠന വിധേയമാക്കിയ ശേഷമാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ‘വിവരിക്കാനാവത്ര വേദനയാണ് ഞാന്‍ സഹിച്ചത്. എന്നാല്‍ എന്റെ കുടുംബവും സഹപ്രവര്‍ത്തകരും നാട്ടുകാരും ഒപ്പം നിന്നതാണ് കരുത്തായത്’- പേഴ്‌സി ഓര്‍മ്മിക്കുന്നു.

പേഴ്‌സിക്കെതിരെ കളളക്കേസ് ചുമത്തിയതിനും മൂന്നാംമുറ പ്രയോഗിച്ചതിനുമാണ് നിശാന്തിനിയടക്കം ആറ് പോലീസുകാര്‍ക്കെതിരെ നടപടി നിര്‍ദേശം വന്നിരിക്കുന്നത്. നിശാന്തിനിക്ക് പുറമേ കേസും മര്‍ദനവും നടക്കുന്ന സമയത്ത് എസ്.ഐയായിരുന്ന കെ.വി മുരളീധരന്‍, വനിത പോലീസ് ഓഫീസര്‍ പി.ഡി പ്രമീള, സീനിയര്‍ സിവില്‍ ഓഫീസര്‍ നൂര്‍ സമീര്‍, ഡ്രൈവര്‍മാരയ ടി.എം സുനില്‍, കെ.എ ഷാജി എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് നിര്‍ദേശം. സംഭവസമയത്ത് ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന ജോര്‍ജ് വര്‍ഗീസ് നിലവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിനാല്‍ വകുപ്പ് തല നടപടിക്ക് വിധേയനാകില്ല.

എന്നാല്‍ പുതിയ നിര്‍ദേശങ്ങളും അട്ടിമറിക്കാനുളള അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നിശാന്തിനി ഐ.പി.എസ് ഉദ്യോഗസ്ഥയായതിനാല്‍ നടപടിക്ക് മുമ്പ് ഐ.ജി.റാങ്കിലുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആരോപണങ്ങള്‍ പരിശോധിച്ച് അവരുടെ നിര്‍ദേശ പ്രകാരമാകും അന്തിമ നടപടി. ഇത് ശിക്ഷാ നടപടി പ്രഹസനമാക്കാനാണെന്ന വാദവും ഉയരുന്നുണ്ട്.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍