അലോപ്പതി ചികിത്സയുള്ള ആശുപത്രിയില്‍ വാടക പ്രവര്‍ത്തിക്കുകയായിരുന്നു പ്രകൃതി ചികിത്സാകേന്ദ്രം
മലപ്പുറം ജില്ലയിലെ മഞ്ചേരി കരുവംമ്പുറത്ത് സ്ഥിതി ചെയ്യുന്ന ഏറനാട് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ മലപ്പുറം ഡെപ്യുട്ടി ഡിഎംഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മാസം എട്ടിനാണ് ആതവനാട് സ്വദേശിനി പ്രസവത്തെ തുടര്‍ന്ന് മരിക്കാനിടയായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ രേണുകയും സംഘവും ക്ലിനിക്ക് പൂട്ടി സീല്‍ വെച്ചിരുന്നു. ആശുപത്രി അധികൃതരുടെ മൊഴിയെടുത്ത ശേഷം ഇന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന ഡിഎംഒ അഴിമുഖത്തോട് പറഞ്ഞു. പ്രകൃതി ചികിത്സാകേന്ദ്രം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ഇതു പ്രവര്‍ത്തിച്ചു പോന്നിരുന്ന ഏറനാട് ഹോസ്പിറ്റലും പൂട്ടണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വിവരം ലഭിക്കുന്നു.
മഞ്ചേരി കരുവംമ്പുറത്ത് സ്ഥിതി ചെയ്യുന്ന ഏറനാട് ഹോസ്പിറ്റലില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വേദനയില്ലാത്ത സ്വാഭാവിക പ്രസവം നടത്തുന്ന പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ വെച്ചാണ് 23 കാരി അമിത രക്താസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. ആശുപത്രിയോട് അനുബന്ധിച്ച ഈ ക്ലിനിക്കില്‍ ഒന്നര കൊല്ലമായി പ്രകൃതി ചികിത്സ നടത്തിവരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ബംഗ്ലൂരില്‍ നിന്നും നാലര വര്‍ഷത്തെ നാച്ചറോപ്പതിക് ചികിത്സ പഠിച്ച് വന്ന ഡോ ആബിദിന്റെ നേതൃത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിച്ചുവരുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, ആശുപത്രി അടച്ചുപൂട്ടാനുളള നീക്കം പ്രതിരോധിക്കുമെന്നും ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോണ്‍ ജേക്കബ് തറയില്‍ അഴിമുഖത്തോട് പറഞ്ഞു. നാച്ചറോപ്പതി ചികിത്സ നടത്താന്‍ ഏറനാട് ആശുപത്രി മുറി വാടകക്ക് നല്‍കുക മാത്രമാണ് ചെയ്തത്. ചികിത്സയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ പറഞ്ഞു. നാച്ചറോപ്പതി പഠിച്ചിറങ്ങിയവര്‍ പ്രസവം എടുക്കുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടില്ലെന്നും ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
23 കാരി മരണപ്പെടാനുണ്ടായ കാരണം അമിത രക്തസ്രാവം മൂലമാണെന്നു മെഡിക്കല്‍ ഓഫീസര്‍ സമ്മതിക്കുന്നുണ്ട്. സാധാരണ നാച്ചറോപ്പതിക് ക്ലിനിക്കില്‍ പ്രസവം നടത്തുന്നവര്‍ക്ക് രക്ത സ്രാവം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഈ കേസും അത്ര സാരാമാക്കിയില്ലെന്നാണ് ഡോ ജോണ്‍ ജേക്കബ് വ്യക്തമാക്കിയത്. ”ഇന്ത്യയില്‍ ഒരു വര്‍ഷം നടക്കുന്ന പ്രസവത്തില്‍ 1000 ല്‍ മൂന്ന് എന്ന കണക്കില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. രക്തസ്രാവത്തെ തുടര്‍ന്നാണ് മിക്ക കേസുകളും” ഡോ. ജോണ്‍ ജേക്കബ് തറയില്‍ പറയുന്നു.
അലോപ്പതിക് ചികിത്സക്കുളള ആശുപത്രിയില്‍ നാച്ചറോപ്പതി ക്ലിനിക്ക് അനുവദിച്ചത് ഉത്തരവാദിത്വമില്ലായ്മ അല്ലേയെന്ന ചോദ്യത്തിന്, അത് സര്‍ക്കാര്‍ തിരുമാനിക്കേണ്ടതാണെന്നാണ് ഡോക്ടറുടെ മറുപടി. ”നാലര വര്‍ഷം പ്രകൃതി ചികിത്സ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്തൊക്കെ ചെയ്യണമെന്നും ചെയ്യരുതെന്നും സര്‍ക്കാര്‍ തിരുമാനിക്കണം” ഡോക്ടര്‍ പറഞ്ഞു.
ഒരു ദിവസം ഞങ്ങളുടെ പണി ചെയ്യൂ, അപ്പോളറിയാം അതിന്റെ പ്രയാസങ്ങള്‍: മോദിയോട് ഡോക്ടര്‍മാര്‍
ഈ ആശുപത്രിയിലെ മുറികള്‍ നാച്ചറോപതിക് ക്ലിനിക്ക് നടത്താനായി വാടകയ്ക്ക് നല്‍കിയതാണെന്നും അവരുടെ ചികിത്സരീതിയില്‍ അലോപ്പതിക് വിഭാഗം തലയിടാറില്ലെന്നും ഡോ. ജോണ്‍ ജേക്കബ് അഴിമുഖത്തോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യനയം വിവാദമായി തീര്‍ത്തിന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സംഭവം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മനുഷ്യ ജീവന് ഭീഷണിയാവുകുന്ന ഇത്തരം ചികിത്സാരീതികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണവും പഠനവും നടക്കട്ടെയെന്നാണ് ശാസ്ത്രവാദികളുടെ പ്രതികരണം.