കൺവെൻഷനിൽ സംസാരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം തന്റെ ചിഹ്നം കെഎം മാണിസ്സാറിന്റെ മുഖമാണെന്ന് വ്യക്തമാക്കി.
പാലാ നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷനിൽ പിജെ ജോസഫ് നേരിട്ടത് വൻ പ്രതിഷേധം. പ്രവർത്തകർ കൂവലോടെയാണ് ജോസഫ് വേദിയിലെത്തുമ്പോൾ സ്വീകരിച്ചത്. പിന്നീട് പരിപാടിക്കു ശേഷം തിരിച്ചു പോകവെ പ്രവർത്തകർ കൂട്ടമായി വളഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചെന്നിത്തല അടക്കമുള്ള നേതാക്കളും വലയം തീർത്താണ് പിജെ ജോസഫിനെ പുറത്തെത്തിച്ചത്.
ചില സംഘടനാപരമായ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്ന് പിജെ ജോസഫ് കൺവെൻഷനിൽ പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് പ്രവർത്തകർ അതിൽ ഗൗരവം കണ്ടില്ല.
കൺവെൻഷനിൽ സംസാരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം തന്റെ ചിഹ്നം കെഎം മാണിസ്സാറിന്റെ മുഖമാണെന്ന് വ്യക്തമാക്കി. പാലായുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വരുന്നത്.
മൂന്ന് ചിഹ്നങ്ങളാണ് ജോസ് ടോം നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ, പൈനാപ്പിൾ എന്നിവയാണ് ഇനി അവശേഷിക്കുന്നത്. പിജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനുള്ള ജോസ് ടോമിന്റെ പത്രിക വരണാധികാരി തള്ളിയത്. ജോസ് ടോം ഇനി സ്വതന്ത്രനായി മത്സരിക്കേണ്ടതായി വരും.
അതെസമയം പിജെ ജോസഫ് നിയോഗിച്ച വിമത സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിട്ടുണ്ട്. ജോസ് ടോമിന്റെ രണ്ടു പത്രികയിലും പിഴവുണ്ടെന്നു പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ജോസ് ടോം മത്സരിക്കുന്നത് പാർട്ടിയുടെ ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറയുകയുണ്ടായി. യുഡിഎഫ് നിർബന്ധിച്ചതു കൊണ്ടു മാത്രമാണ് ജോസ് ടോമിനെ അംഗീകരിച്ചത്.