മാതാപിതാക്കളെ മര്‍്ദിച്ച് അവശരാക്കിയശേഷമാണ് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്
ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടുപോയ 13 കാരയുമായി മുഖ്യ പ്രതി റോഷന്‍ കേരളം വിട്ടതായി വിവരം. പ്രതിയും പെണ്‍കുട്ടിയും ബെംഗളൂരുവില്‍ ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം എന്നാണ് അറിയുന്നത്. കസ്റ്റഡിയില്‍ ഉള്ള രണ്ടു പേര്‍ ഇവര്‍ക്കൊപ്പം എറണാകുളം വരെ പോയിരുന്നുവെന്നും പൊലീസ് പറയുന്നു. ട്രെയിനിലാണ് റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് എടുത്തതിനുള്ള തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് പറയുന്നത്. റോഷനൊപ്പം കൂട്ടിപ്രതികളായ ബിബിന്‍, അനന്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാറുടമയും കസ്റ്റഡിയില്‍ ആണ്. റോഷനെ കൂടാതെ ഇനിയൊരാള്‍ കൂടി സംഭവത്തില്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ നാലുപേരും പ്രദേശവാസികളാണ്.
രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്. പ്രതികളില്‍ നിന്നും നേരത്തെയും ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന ഇവരുടെ മൊഴിയില്‍ നിന്നാണ് റോഷനെയും സംഘത്തേയും പൊലീസ് അന്വേഷിച്ചിറങ്ങിയത്. വഴിയോരത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ തീര്‍ത്ത കൃഷ്ണന്റെ പ്രതിമകള്‍ കച്ചവടം ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ ഒരുമാസമായി ഓച്ചിറയിലും പരിസരത്തും ഉണ്ടായിരുന്നു. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയിട്ടായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു അക്രമണവും തട്ടിക്കൊണ്ടുപോകലും. വിവരമറിഞ്ഞെത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്നു ആരോപണമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ പൊലീസ് അന്വേഷണം തുടങ്ങാന്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നു നാട്ടുകാര്‍ പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതികളില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുക്കുന്നതും.പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തെ കുറിച്ച് കൃത്യമായി അറിയുന്നവരാണ് കൃത്യത്തിന് പിന്നിലെന്ന നിഗമനത്തിന്റെ പുറത്തായിരുന്നു ഈ കണ്ടെത്തല്‍. പ്രദേശവാസികളായ നാലുപേരാണ് സംഭവത്തിനു പിന്നിലെന്ന് തുടക്കത്തിലെ വിവരം കിട്ടുകയും ചെയ്തിരുന്നു.