രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകാനുള്ള തീരുമാനത്തിനെതിരെ വിഎം സുധീരൻ രംഗത്തു വന്നിട്ടുണ്ട്.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്സിന്. ഇന്ന് ദില്ലിയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തല തീരുമാനം പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.
കുഞ്ഞാലിക്കുട്ടി ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ദില്ലിയിലേക്ക് പോയിരുന്നു. കേരളാ കോൺഗ്രസ്സിന്റെ യുഡിഎഫ് പുനപ്രവേശത്തിന് ചുക്കാൻ പിടിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി കോൺഗ്രസ്സ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് ദില്ലിയിലേക്ക് പുറപ്പെടും മുമ്പ് കുഞ്ഞാലിക്കുട്ടി നൽകിയ സൂചനകൾ കേരളാ കോൺഗ്രസ്സിന് അനുകൂലമായിരുന്നു.
അതെസമയം, രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകാനുള്ള തീരുമാനത്തിനെതിരെ വിഎം സുധീരൻ രംഗത്തു വന്നിട്ടുണ്ട്.
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകരുതെന്നാവശ്യപ്പെട്ട് നിലവിലെ എംപി പിജെ കുര്യൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. രാജ്യസഭാ സീറ്റിൽ മത്സരിപ്പിക്കാൻ ചില പേരുകൾ കുര്യൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പിടി ചാക്കോ, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎം ഹസ്സൻ, വിഎം സുധീരൻ, പിസി വിഷ്ണുനാഥ് എന്നീ പേരുകളാണ് കുര്യൻ നിർദ്ദേശിച്ചത്.
രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം കേരളത്തിലെ യുവ നേതാക്കൾ ഉന്നയിക്കുന്നതിനിടെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. യുഡിഎഫിലേക്ക് തിരിച്ചുവരാൻ രാജ്യസഭാ സീറ്റടക്കം നിരവധി ഡിമാൻഡുകൾ മാണി മുമ്പോട്ടു വെച്ചിരുന്നതായാണ് അറിയുന്നത്.