UPDATES

മരട് ഫ്ലാറ്റ് ഉടമകളെ അനുകൂലിച്ച് നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം, കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കൗണ്‍സില്‍ യോഗത്തിലേക്ക് പ്രവേശിക്കാന്‍ ഫ്‌ലാറ്റ് ഉടമകളുടെ ശ്രമം, പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷം

പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് ഉടമകളെ അനുകൂലിച്ച് നഗരസഭാ കൗണ്‍സിലില്‍ പ്രമേയം. ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പ്രമേയത്തിലൂടെ വ്യക്തമാക്കി. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തിര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഫ്ലാറ്റ് ഉടമകളെ യോഗം നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പൊളിക്കുന്ന കാര്യത്തില്‍ ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന് ചില കൗണ്‍സിലര്‍മാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലായില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ വാദം.

ജില്ലാ കളക്ടറെ കാണാനുള്ള അനുമതി നിഷേധിച്ചതിലും കളക്ടറെ കാണാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞതിലും പ്രതിഷേധമുയര്‍ന്നു. എന്നാല്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവാനാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍ ഭരണസമിതിയും ഫ്ലാറ്റ് ഉടമകളോട് അനുഭാവ പൂര്‍ണമായ നിലപാടാണ് കൗണ്‍സിലില്‍ പ്രകടിപ്പിച്ചത്. നടപടി ക്രമങ്ങളുടെ ഭാഗമായി ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താത്പര്യ പത്രം ക്ഷണിച്ചിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. താമസക്കാരോട് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചിരുന്നു.സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം മറികടക്കാന്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. താമസക്കാരെ തെരുവിലിറക്കാതെ നോക്കണമെന്നാണ് അംഗങ്ങളുടെ അഭിപ്രായം.

ഈ മാസം 20തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. അതോടെ ഫ്ലാറ്റ് പൊളിക്കുകയല്ലാതെ സര്‍ക്കാരിനും നഗരസഭയ്ക്കും മുന്നില്‍ മറ്റ് വഴികളില്ല. ഔദ്യോഗികമായി നഗരസഭ ഇതേവരെ ഫ്ലാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. എന്നാല്‍ അത് ഇന്ന് തന്നെ നല്‍കി താമസക്കാരെ പുനരധിവസിപ്പിക്കാനാണ് നഗരസഭയുടെ നീക്കം. ഫാക്ടിന്റെ വിശ്രമമന്ദിരങ്ങളിലേക്ക് തത്ക്കാലത്തേക്ക് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ലാകളക്ടറും നഗരസഭയും ചേര്‍ന്ന് എടുത്ത തീരുമാനം. എന്നാല്‍ ഒരു കാരണവശാലും തങ്ങള്‍ ഫ്ലാറ്റ് ഒഴിഞ്ഞ് പോവുകയില്ല എന്ന നിലപാടിലാണ് ഉടമകള്‍. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സമ്മതിക്കില്ല എന്നും അവര്‍ പറയുന്നു. അവസാന ശ്രമം എന്ന നിലക്ക് ഫ്ലാറ്റ് ഉടമകള്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെടുന്ന കാര്യം സംശയമാണെന്ന് അഭിഭാഷകര്‍ ഫാറ്റ് ഉടമകളെ അറിയിച്ചിട്ടുണ്ട്.

ഫ്ലാറ്റ് ഉടമകളെ കൗണ്‍സില്‍ യോഗത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍