UPDATES

ട്രെന്‍ഡിങ്ങ്

മദ്യപാനികളുടെ കണ്ണ് നിറയ്ക്കുന്ന കണക്കുകൾ: 71 രൂപയ്ക്ക് വാങ്ങുന്ന ഫുൾ ‘ഓൾഡ് മങ്ക്’ സർക്കാർ വില്‍ക്കുന്നത് 770 രൂപയ്ക്ക്

പല ബ്രാന്‍ഡുകളുടെയും വാങ്ങുന്ന വിലയിലും വില്‍ക്കുന്ന വിലയും കേട്ടാല്‍ മദ്യപാനികളുടെ കണ്ണ് നിറയും

കേരള സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഈടാക്കുന്നത് പത്തിരട്ടിയിലേറെ വിലയെന്നതിന്റെ തെളിവ് അഴിമുഖത്തിന് ലഭിച്ചു. അറുപത് രൂപയ്ക്കും 58 രൂപയ്ക്കുമെല്ലാം വാങ്ങുന്ന ഒരു ഫുള്‍ മദ്യം വില്‍ക്കുന്നത് പത്തിരട്ടിയിലേറെ വിലയീടാക്കി 690 രൂപയ്ക്കും 630 രൂപയ്ക്കുമെല്ലാമാണ്.

തിരുവനന്തപുരം കരുമം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍(കെഎസ്ബിസി) നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മാസം പതിനേഴിന് ജോസ് സെബാസ്റ്റിയന്‍ സെബാസ്റ്റിയന്‍ നല്‍കിയ അപേക്ഷയ്ക്ക് ഈമാസം 18നാണ് മറുപടി ലഭിച്ചത്. കെഎസ്ബിസി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി കെ സുധര്‍മ്മയാണ് മറുപടിയില്‍ ഒപ്പിട്ടിരിക്കുന്നത്.

പല ബ്രാന്‍ഡുകളുടെയും വാങ്ങുന്ന വിലയിലും വില്‍ക്കുന്ന വിലയും കേട്ടാല്‍ മദ്യപാനികളുടെ കണ്ണ് നിറയും. ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാന്‍ഡി 750 മില്ലി ലിറ്റര്‍(ഒരു ഫുള്‍) സര്‍ക്കാര്‍ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 690 രൂപയ്ക്കും. ഇതിന്റെ റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വില്‍ക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി ആകട്ടെ വാങ്ങുന്നത് 58.27 രൂപയ്ക്കും വില്‍ക്കുന്നത് 630 രൂപയ്ക്കും. ബിജോയ്‌സ് പ്രീമിയം ബ്രന്‍ഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വില്‍ക്കുന്നത് 560 രൂപയ്ക്കും.

ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സര്‍ക്കാര്‍ 1240 രൂപയ്ക്കാണ് വില്‍ക്കുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വില്‍ക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെര്‍ക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വില്‍ക്കുന്ന വില 680 രൂപയുമാണ്. ചെയര്‍മാന്‍ ചോയിസ് ബ്രാന്‍ഡിയാകട്ടെ ഒരു ലിറ്റര്‍ വാങ്ങുന്നത് 181.33 രൂപയ്ക്കും വില്‍ക്കുന്നത് 1460 രൂപയ്ക്കുമാണ്. മലബാര്‍ ഹൗസ് പ്രീമിയം റം ഫുള്ളിന് 54.97 രൂപയ്ക്ക് വാങ്ങി 580 രൂപയ്ക്ക് വില്‍ക്കുന്നു. ഹണീബീ ബ്രാന്‍ഡി ഫുള്‍ 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്കാണ് വില്‍ക്കുന്നത്.

സിഗ്നേച്ചര്‍ റേര്‍ എജി വിസ്‌കിയ്ക്ക് ഫുള്ളിന് വാങ്ങാന്‍ 177.88 രൂപ മാത്രമാണെങ്കില്‍ കേരള സര്‍ക്കാര്‍ വില്‍ക്കുന്നത് 1270 രൂപയ്ക്കാണ്. മാന്‍ഷന്‍ ഹൗസ് ഫ്രഞ്ച് ബ്രാന്‍ഡി 77.36 രൂപയ്ക്ക് വാങ്ങി 820 രൂപയ്ക്കാണ് വില്‍ക്കുന്നത്. ബാഗ്‌പൈപ്പര്‍ ഗോള്‍ഡ് പ്രീമിയം വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്കാണ് വില്‍ക്കുന്നത്. റോയല്‍ ചലഞ്ച് സ്‌പെഷല്‍ പ്രീമിയം വിസ്‌കി 153.33 രൂപയ്ക്ക് വാങ്ങി 1170 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡിഎസ്പി ബ്ലാക് ഡീലക്‌സ് വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്ക് വില്‍ക്കുന്നു. നമ്പര്‍ വണ്‍ എംസിഡി ബ്രാന്‍ഡി 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്ക് വില്‍ക്കുന്നതായും ഈ രേഖയില്‍ വ്യക്തമാക്കുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിലും ചില സംസ്ഥാനങ്ങളിലും മദ്യത്തിന് ഇത്രമാത്രം വില ഈടാക്കുന്നില്ല. ഇതിന് പ്രധാനകാരണം മദ്യത്തിന് ഇവിടെ ഈടാക്കുന്ന വലിയ നികുതിയാണ്. കേരളത്തിലാണ് രാജ്യത്ത് മദ്യത്തിന് ഏറ്റവുമധികം നികുതിയുള്ളത് എന്നതും ഇവിടുത്തെ ഭീകരമായ വിലയ്ക്ക് കാരണമാകുന്നു.

read more:മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായിട്ട് നാല് ദിവസം; സര്‍ക്കാര്‍ ഇടപെട്ടിട്ടും ഹെലികോപ്റ്റര്‍ എത്തിയില്ല, ക്ഷുഭിതരായി നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍