സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇളയ സഹോദരന്‍ ടോമിച്ചനെയും കൂട്ടി ഒരു നാടന്‍ തോക്കുമായി കുട്ടിയമ്മ അന്ന് ആദ്യമായി വേട്ടയാടാന്‍ കാടുകയറി.
കേരളത്തിലെ ആദ്യത്തെ പെണ്‍ വേട്ടക്കാരിയെന്ന് അറിയപ്പെടുന്ന ‘ശിക്കാരി കുട്ടിയമ്മ’ (87) വിടവാങ്ങി. കന്യാസ്ത്രീയാവാന്‍ പോയ ത്രേസ്യാ തോമസ് 25ാം വയസില്‍ നാടന്‍ തോക്കുമായി കാടുകയറി കൊമ്പനെ വെടിവച്ച് ‘ശിക്കാരി കുട്ടിയമ്മ’ എന്ന പേര് സമ്പാദിച്ചത് സിനിമ കഥയെ വെല്ലുന്ന ജീവിത കഥയാണ്. കടുത്ത ദാരിദ്രത്തിനെ തുടര്‍ന്നാണ് കോട്ടയം പാലാ ഇടമറ്റത്ത് നിന്ന് പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പമാണ് കുട്ടിയമ്മയും മറയൂരിലേക്ക് കുടിയേറിയത്.
ചിന്നാര്‍ മേഖലയിലെ വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചുരുളിപ്പെട്ടിയില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയായിരുന്നു തൊമ്മനും കുടുംബവും താമസം തുടങ്ങിയത്. ഏതു നിമഷവും വന്യമൃഗങ്ങളുടെ ആക്രമണം സംഭവിച്ചേക്കാവുന്ന ആ പ്രദേശത്ത് നിന്ന് കുട്ടിയമ്മ കന്യാസ്ത്രീയാവാന്‍ റെയ്ച്ചൂരില്‍ പഠിക്കുവാന്‍ പോയി.
അതിനിടയിലാണ് സഹോദരന്‍ പാപ്പച്ചനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാന്‍ കഴിയാതെ വന്നതോടെ പാപ്പച്ചനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രി അധികൃതര്‍ പുറത്താക്കി. പണം ഇല്ലെങ്കില്‍ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.
സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇളയ സഹോദരന്‍ ടോമിച്ചനെയും കൂട്ടി ഒരു നാടന്‍ തോക്കുമായി കുട്ടിയമ്മ അന്ന് ആദ്യമായി വേട്ടയാടാന്‍ കാടുകയറി. കാട്ടില്‍ കണ്ട ഒത്ത കാട്ടുപോത്തിനെ ആദ്യവെടിയില്‍ തന്നെ കുട്ടിയമ്മ വീഴ്ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച് സഹോദരനെ രക്ഷിച്ച കുട്ടിയമ്മ കന്യാസ്ത്രീ മഠം ഉപേക്ഷിച്ചു വേട്ടയാടല്‍ ഉപജീവനമാക്കി.
കുട്ടിയമ്മ മികച്ച വേട്ടകാരിയായി പേരെടുത്തപ്പോള്‍ ‘ശിക്കാരി കുട്ടിയമ്മ’ എന്ന പേരും ചാര്‍ത്തിക്കിട്ടി. കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും, അപൂര്‍വമായി കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ടെന്നാണ് സമകാലികരായ വയോധികര്‍ പറയുന്നത്. ശിക്കാരി കുട്ടിയമ്മയുടെ തോക്കിന്റെ ബലത്തില്‍ ചിന്നാര്‍ വനത്തിലേക്ക് കൂടുതല്‍ ആളുകള്‍ കുടിയേറിപാര്‍ക്കാന്‍ എത്തിതുടങ്ങി.
അങ്ങനെ 82 ഏക്കറോളം സ്ഥലത്ത് 42 കുടുംബങ്ങള്‍ താമസമുറപ്പിച്ചപ്പോള്‍ ചിന്നാര്‍ വനമധ്യത്തിലെ ഇന്നത്തെ ചുരുളിവെട്ടി എന്ന ഗ്രാമം ഉയര്‍ന്നുവന്നു. ഇതിനിടെ ശ്രീലങ്കന്‍ സ്വദേശിയായ തോമസ് ചാക്കോയുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇവര്‍ ഒരുമിച്ചായിരുന്നു വേട്ടയാടലും ചുരുളിവെട്ടിയെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തിരുന്നത്.
മൃഗവേട്ട വ്യാപകമായതോടെ ഇവരെ കുടിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. സ്ഥലത്തിനു പകരമായി പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ഇവരുടെ സ്ഥലം 1993ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പണം ലഭിക്കാന്‍ വൈകിയതിനാല്‍ അവിടം വിട്ടുപോകാന്‍ ആരും തയാറായില്ല. സ്ഥലത്തിനു പകരമായി പണം ലഭിക്കാതെവന്നതോടെ കുട്ടിയമ്മ വനംവകുപ്പുമായി നിയമ പോരാട്ടം തുടങ്ങി. ഒടുവില്‍ 2016ല്‍ കുട്ടിയമ്മയ്ക്ക് മുഴുവന്‍ തുകയും ലഭിച്ചു.
കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ താമസമാരംഭിച്ചു. സംഭവ ബഹുലമായ ജീവിതത്തിനൊടുവില്‍ ആനക്കല്ലിലെ വീട്ടില്‍ വിശ്രമത്തിലായിരിക്കുമ്പോഴായിരുന്നു അന്ത്യം. സംസ്‌കാരശുശ്രൂഷ ചൊവ്വാഴ്ച മൂന്നിന് കാപ്പാടുള്ള വീട്ടില്‍ ആരംഭിച്ച് തുടര്‍ന്ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മകന്‍: വി ടി ജോസഫ് , മരുമകള്‍: ഷേര്‍ളി