പോലീസ് സംരക്ഷണം ഇല്ലെങ്കിലും താന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പോലീസിനെ അറിയിച്ചു
നെടുമ്പാശേരിയില്‍ കുടുങ്ങി പത്ത് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിലപാടില്‍ നിന്ന് പിന്‍മാറാതെ തൃപ്തിദേശായി. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിക്കാനും വാഹനസൗകര്യമൊരുക്കാനും കഴിയില്ലെന്ന് പോലീസ് തൃപ്തിയെ അറിയിച്ചു. സ്വന്തമായി വാഹനം തയ്യാറാക്കി പുറത്തെത്തിയാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആവശ്യമായ സംരക്ഷണം നല്‍കാമെന്നും പോലീസ് അറിയ്ച്ചു. എന്നാല്‍ പോലീസ് സംരക്ഷണം ഇല്ലെങ്കിലും താന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പോലീസിനെ അറിയിച്ചു. സ്വന്തം നിലക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്നും അവര്‍ പറഞ്ഞു.
ആലുവ തഹസില്‍ദാര്‍ തൃപ്തിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവരെ സാഹചര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും തൃപ്തി വഴങ്ങിയില്ല. ഇതിനിടെ തൃപ്തിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് സിയാല്‍ എംഡി പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്തം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
തൃപ്തി ദേശായിയെ മടക്കി അയക്കണമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ആവശ്യപ്പെട്ടു. തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കി. ശബരിമല ക്ഷേത്രസംരക്ഷണ സമിചതിയും തൃപ്തിയുടെ വരവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങി. ശക്തമായ പോലീസ് കാവലിലാണ് ശബരിമലയും പ്രേശങ്ങളും. പോലീസ് ശക്തമായ നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല എന്ന് പോലീസ് ദേവസ്വം ബോര്‍ഡിനെ അറിയിച്ച് കഴിഞ്ഞു. അപ്പം, അരവണ കൗണ്ടറുകള്‍ പത്ത് മണിക്ക് അടയ്ക്കുക, അന്നദാനം 11ന് അവസാനിപ്പിക്കുക, ഗസ്റ്റ്ഹൗസുകള്‍ ഉള്‍പ്പെടെ പൂട്ടി താക്കോല്‍ ഏല്‍പ്പിക്കുക, രാത്രി സന്നിധാനത്തെ ഹോട്ടലുകളും കടകളും അടച്ചിടുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലീസ് വച്ചിട്ടുള്ളത്. എന്നാല്‍ ദേവസ്വംബോര്‍ഡിനോട് ചര്‍ച്ച ചെയ്യാതെടുത്ത തീരുമാനങ്ങളില്‍ ദേവസ്വം ബോര്‍ഡ് വലിയ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്