ഇപ്പോൾ പ്രതിഷേധങ്ങളൊന്നും നടക്കാത്തതിനാൽ ഭക്തർക്ക് ശബരിമലയിൽ മറ്റ് പ്രയാസങ്ങളൊന്നുമില്ല.
ശബരിമല കർമ്മസമിതി നേതാവിനെ പമ്പയിൽ വെച്ച് കാട്ടുപന്നികൾ ആക്രമിച്ചതായി റിപ്പോർട്ട്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ കൂടിയായ വി ഹരികുമാറിനെ (48) ബുധനാഴ്ച പുലർച്ചയോടെയാണ് കാട്ടുപന്നികൾ ആക്രമിച്ചത്.
വലത്തെ കാൽമുട്ടിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതോടെ ഹരികുമാറിന് ഇത്തവണ മല കയറാനാകില്ലെന്ന് ഉറപ്പായി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഹരികുമാർ നാട്ടിലേക്ക് മടങ്ങി. പമ്പയിലെ സർക്കാർ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്.
പമ്പയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. പമ്പയിൽ ഗണപതിയമ്പലത്തിനു സമീപമുള്ള ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷം. സന്നിധാനത്ത് നടപ്പന്തൽ മാളികപ്പുറം എന്നീ ഭാഗങ്ങളിലും പന്നിശല്യമുണ്ട്. ഗണപതിയമ്പലത്തിന് സമീപമുള്ള ഭാഗങ്ങൾ, ട്രാക്ടർ റോഡ്, ത്രിവേണി, പോലീസ് മെസ്സിന് സമീപം, ചെറിയാനവട്ടം എന്നിവിടങ്ങളിലാണ് പന്നികൾ കൂടുതലുള്ളത്.
ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരുന്നാൽ ഒരുപരിധി വരെ കാട്ടുപന്നിശല്യം കുറയ്ക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ പൊതുവെ നിരുപദ്രവകാരികളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. തീർത്ഥാടകർ ഇവയെ പ്രകോപിപ്പിക്കാതിരുന്നാൽ ഒരു പരിധി വരെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അതെസമയം ഇപ്പോൾ പ്രതിഷേധങ്ങളൊന്നും നടക്കാത്തതിനാൽ ഭക്തർക്ക് ശബരിമലയിൽ മറ്റ് പ്രയാസങ്ങളൊന്നുമില്ല.