സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാതിരുന്നാല്‍ അത് നെയ്യഭിഷേകത്തെ തടസ്സപ്പെടുത്തുമെന്ന ആക്ഷേപവും ബോര്‍ഡ് അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നു
പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ഇടയുന്നു. പോലീസ് നിയന്ത്രണങ്ങളില്‍ ബോര്‍ഡിന് അതൃപ്തി. പോലീസ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബോര്‍ഡിന് യോജിപ്പില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് ഗസ്റ്റ് ഹൗസികളില്‍ മുറികള്‍ അനുവദിക്കാന്‍ പാടില്ല എന്ന തീരുമാനത്തിലടക്കം ബോര്‍ഡ് അംഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ഏറ്റവും വലിയ വരുമാനം അപ്പം, അരവണ വില്‍പ്പനയിലൂടെയാണ്. രാത്രിയടക്കം നീണ്ട നിര കൗണ്ടറുകള്‍ക്ക് മുന്നില്‍ കണ്ടുവരാറുണ്ടായിരുന്നു. എന്നാല്‍ രാത്രി 10 മണിക്ക് ശേഷം അപ്പം, അരവണ കൗണ്ടറുകള്‍ അടച്ചിടണമെന്നാണ് പോലീസ് നിര്‍ദ്ദേശം. രാവിലെ നടതുറക്കുന്ന സമയത്ത് മാത്രമേ പിന്നീട് കൗണ്ടറുകള്‍ തുറക്കാനാവൂ. രാത്രി 11 മണിക്ക് ശേഷം സന്നിധാനത്തെ വിരലിലെണ്ണാവുന്ന ഭക്ഷണശാലകളും കടകളും അടച്ചിടണമെന്ന നിര്‍ദ്ദേശത്തിലും വ്യാപകമായ പ്രതിഷേധമുണ്ട്. വന്‍തുക മുടക്കി ലേലം വിളിച്ച് കടകളുടെ നടത്തിപ്പ് ഏറ്റെടുത്തവര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ രാത്രി കാലത്ത് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാതിരുന്നാല്‍ അത് നെയ്യഭിഷേകത്തെ തടസ്സപ്പെടുത്തുമെന്ന ആക്ഷേപവും ബോര്‍ഡ് അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ തുറന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശബരിമല LIVE: തൃപ്തി ദേശായിയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് പൊലീസിനോട് സിയാൽ