സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളല്ലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞതായി ജില്ലാ പോലീസ് മേധാവി ബീനയ്ക്ക് കത്തയച്ചു
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബപ്രശ്‌നം അല്ലെന്നും അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി സാജന്റെ ഭാര്യ ബീനയ്ക്ക് ജില്ലാ പോലീസ് മേധാവി കത്തയച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ മുഖപത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തപ്പോള്‍ അത് കുടുംബത്തെയും ബീനയെ വ്യക്തിപരമായും അവഹേളിക്കലായി. ഇതിനെതിരെ ബീന നല്‍കിയ പരാതി അന്വേഷിച്ച ശേഷമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നമല്ലെന്നും അത്തരം പ്രചരണങ്ങള്‍ ശരിയല്ലെന്നും വ്യക്തമാക്കി സാജന്റെ ഭാര്യ ബീനയ്ക്ക് ജില്ലാ പോലീസ് മേധാവി കത്തയച്ചത്.
സാജന്റെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പമാണ് ഇത്തരം അപവാദ പ്രചരണങ്ങളും ബീനയെയും മക്കളെയും വേദനിപ്പിച്ചത്. കണ്ണൂര്‍ കൊറ്റാളി അരയമ്പേത്തില്‍ ശവപ്പെട്ടി ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള നൂപുരം എന്ന വീട്ടില്‍ ഇപ്പോള്‍ കണ്ണീരില്‍ മുങ്ങിയുള്ള ജീവിതത്തിലാണ് ബീനയും മക്കളും. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പും സാജന്‍ ആന്തൂര്‍ നഗരസഭയിലെ എന്‍ജിനിയറെ കാണാന്‍ പോയിരുന്നു. അവിടെ ക്യാബിന് പുറത്ത് വച്ച് ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചറെ കണ്ടു. ഇരുവരുടെയും കണ്ണുകള്‍ ഉടക്കിയെങ്കിലും പരസ്പരം ഒന്നും മിണ്ടിയില്ല. അന്ന് വൈകിട്ട് അദ്ദേഹം വിഷമിച്ചിരിക്കുന്നത് കണ്ട് താന്‍ ആശ്വസിപ്പിച്ചതായും ബീന പറയുന്നു. ‘എന്റെ ആയുസ്സിന്റെ സ്വപ്‌നമാണത്. അത് വെറുതെ കാടുപിടിച്ച് നശിച്ച് പോകുന്നത് കാണാനാകും വിധി..’ എന്നായിരുന്നു സാജന്റെ മറുപടി. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ സാജനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി പങ്കുവച്ചത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മ്മാണം പുനരാരംഭിക്കാന്‍ നേരത്തെ അനുമതി നല്‍കേണ്ടി വന്നതില്‍ ടീച്ചര്‍ക്ക് നീരസമുണ്ടെന്നും അതുകൊണ്ടാണ് തന്നെ വട്ടംകറക്കുന്നതെന്നും സാജന് അറിയാമായിരുന്നു. ഇതിനിടെ അന്വേഷണം സംഘം വീണ്ടും പരിശോധനയ്ക്ക് എത്തിയതോടെ മനസ്സ് ആകെ തകര്‍ന്ന അവസ്ഥയിലായെന്ന് ബീന പറയുന്നു.
അരയമ്പേത്ത് പാറയില്‍ വീട്ടില്‍ അഞ്ച് മക്കളില്‍ നാലാമനാണ് സാജന്‍. അമ്മ മൈഥിലി, അച്ഛന്‍ ലക്ഷ്മണ്‍. അച്ഛന് ചിക്കമംഗലൂരില്‍ തടി ബിസിനസായിരുന്നതിനാല്‍ സാമ്പത്തിക പ്രയാസങ്ങളൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിലെല്ലാവരും ഇടതുപക്ഷ അനുഭാവികളായിരുന്നു. ചേച്ചി ശ്രീലത പഠനകാലത്ത് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഈ ചേച്ചിയാണ് സാജന്റെ നൈജീരിയിലേക്കുള്ള യാത്രയ്ക്ക് വഴിതുറന്നത്. ബികോം പൂര്‍ത്തിയാക്കി മാഹിയിലെ ടൈല്‍ കമ്പനിയില്‍ അക്കൗണ്ടന്റായാണ് സാജന്‍ ജോലി തുടങ്ങിയത്. വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയ ശ്രീലത അവിടെയൊരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് കയറി. ശ്രീലത പ്രസവാവധിയില്‍ പോയപ്പോഴാണ് ആ ഒഴിവിലേക്ക് സാജനെ വിളിച്ചത്. മുംബൈയില്‍ കംപ്യൂട്ടര്‍ പ്രചാരത്തില്‍ വന്ന സമയമായിരുന്നതിനാല്‍ പുതിയ ടെക്‌നോളജി സാജനും ഉത്സാഹത്തോടെ പഠിച്ചു.
സാജന്റെ ഉത്സാഹവും ആത്മാര്‍ത്ഥയും ഒമ്പത് വര്‍ഷം കൊണ്ട് കമ്പനിയുടെ പ്രധാനപ്പെട്ട പദവികളിലെത്തിച്ചു. നൈജീരിയയിലെ മദര്‍ കമ്പനിയിലേക്കാണ് അവര്‍ അയച്ചത്. ആറ് വര്‍ഷം മുമ്പ് സ്വന്തം ബിസിനസ് തുടങ്ങും വരെയും അഗ്രി പ്രൊഡക്ട്‌സില്‍ തന്നെയായിരുന്നു സാജന് ജോലി. ഏറ്റവുമൊടുവില്‍ കമ്പനിയുടെ കണ്‍ട്രി മാനേജര്‍ പോസ്റ്റില്‍ കമ്പനിയുടെ നൈജീരിയയിലെ മേധാവി ആയാണ് ജോലി ചെയ്തത്.
also read:കെവിൻ വധക്കേസ്: 10 പ്രതികൾക്കും ജീവിതാവസാനം വരെ തടവ്