ബിജെപിയും യുഡിഎഫും ചേര്‍ന്നാണ് സജി ചെറിയാനെതിരെ പരാതി നല്‍കിയതെന്ന് മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തു വിവരങ്ങള്‍ മറച്ചു വെച്ചെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബിജെപിയും യുഡിഎഫും ചേര്‍ന്നാണ് സജി ചെറിയാനെതിരെ പരാതി നല്‍കിയതെന്ന് മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പരാതി ഉന്നയിച്ചവരില്‍ പെടുന്നു.
സ്വത്തു വിവരങ്ങളും ക്രിമിനല്‍ കേസുകളും മറച്ചു വെച്ചെന്നായിരുന്നു ഇവരുടെ പരാതി. എന്നാല്‍, ഇവ മൊത്തം തള്ളിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു.
സൂക്ഷ്മപരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
രണ്ടുദിവസം മുമ്പ് പത്രിക സമര്‍പ്പിക്കുമ്പോള്‍ സജി ചെറിയാന്‍ ചട്ടം ലംഘിച്ചെന്നാരോപിച്ച് ഡിസിസി പ്രസിഡണ്ട് എം ലിജു രംഗത്തു വന്നിരുന്നു. പത്രിക സമര്‍പ്പിക്കുമ്പോള്‍ കൂടെയുള്ള ആളുകളുടെ എണ്ണം കൂടുതലായിരുന്നെന്നും ഇത് ചട്ടലംഘനമാണെന്നും ലിജു ചൂണ്ടിക്കാട്ടി. ആളുകളുടെ തലയെണ്ണുകയും ചെയ്തിരുന്നു ലിജു.
ഇതേ വിഷയത്തില്‍ പിന്നീട് ബിജെപിയും ആരോപണങ്ങളുമായി എത്തി. തെരഞ്ഞെടുപ്പു നിരീക്ഷകരെ തങ്ങളുടെ പ്രതിനിധി സംഘം സമീപിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു.
എല്ലാം ധാര്‍ഷ്ട്യത്തോടെ നേടിയെടുക്കുന്ന ശൈലിയാണ് സജി ചെറിയാന്‍ കാണിച്ചിരിക്കുന്നതെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് സിആര്‍ നീലകണ്ഠനും രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസ് പാര്‍ട്ടി ഓഫീസാക്കിയെന്നായിരുന്നു നീലകണ്ഠന്റെ ആരോപണം.