രാഷ്ട്രീയമില്ലാത്ത സൗഹാർദ്ദ കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്.
എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗ് രഹസ്യ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ. കൂടിക്കാഴ്ച നടന്നത് കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലാണെന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തുടക്കത്തിൽ ഈ വാർത്ത നിഷേധിച്ച ലീഗ് നേതാവും പൊന്നാനിയിലെ സ്ഥാനാർത്ഥിയുമായ ഇടി മുഹമ്മദ് ബഷീർ പിന്നീട് വീഡിയോ പുറത്തു വന്നപ്പോൾ നിലപാട് മാറ്റി. തങ്ങൾ മറ്റൊരു കാര്യത്തിന് സ്ഥലത്തെത്തിയപ്പോൾ അവിടെ എസ്ഡിപിഐ നേതാക്കളും ഉണ്ടായിരുന്നു എന്നേയുള്ളുവെന്ന് ഇടി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ പ്രസിഡണ്ടിന്റെ വീട് തന്നെ വീടിനടുത്താണെന്നും ചർച്ചയ്ക്കു വേണ്ടി കെടിഡിസി ഹോട്ടലിൽ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീറുമാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് നസറുദ്ദീൻ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൾ മജീദ് ഫൈസി എന്നിവരുമായി ചർച്ച നടത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച.
കെടിഡിസി ഹോട്ടലിന്റെ നൂറ്റിയഞ്ചാം മുറിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാഷ്ട്രീയമില്ലാത്ത സൗഹാർദ്ദ കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്.