UPDATES

ട്രെന്‍ഡിങ്ങ്

സ്വാമി ചിന്മയാനന്ദിനെതിരെ പീഡനാരോപണമുന്നയിച്ച വിദ്യാർത്ഥിനിയെ കവർച്ചാ കേസിൽ കസ്റ്റഡിയിലെടുത്തു

ചിന്മയാനന്ദിൽ നിന്നും തന്നെ രക്ഷപ്പെടുത്താൻ കൂടെ നിന്ന കൂട്ടുകാർ തന്നെ ഉപയോഗിക്കുകയായിരുന്നോയെന്ന് അറിയില്ലെന്ന് പെൺകുട്ടി പ്രതികരിച്ചു.

ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ബലാൽസംഗം ചെയ്തെന്നാരോപിച്ച വിദ്യാര്‍ത്ഥിനിയെ കവർച്ചാ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂർ ജാമ്യമാവശ്യപ്പെട്ടുള്ള പെൺകുട്ടിയുടെ ഹരജി കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇതേ കേസിൽ സച്ചിൻ, വിക്രം എന്നീ രണ്ടുപേര്‍ റിമാൻഡിലുണ്ട്. പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോൾ അവരുടെ അച്ഛനും സഹോദരനും കൂടെയുണ്ടായിരുന്നു.

പ്രത്യേക ഡിവിഷൻ ബഞ്ച് മുമ്പാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയതാണ് പ്രശ്നമായത്. ഈ ബഞ്ച് രൂപീകരിച്ചത് പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണപുരോഗതി നിരീക്ഷിക്കാനാണെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് മുൻകൂർ ജാമ്യത്തിന് സാധാരണ കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ഒരു വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളെ കവർച്ചാ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മൂന്നുപേരും തങ്ങൾക്ക് കേസിൽ പങ്കുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടി സമ്മതിച്ചിട്ടില്ല.

ചിന്മയാനന്ദിൽ നിന്നും തന്നെ രക്ഷപ്പെടുത്താൻ കൂടെ നിന്ന കൂട്ടുകാർ തന്നെ ഉപയോഗിക്കുകയായിരുന്നോയെന്ന് അറിയില്ലെന്ന് പെൺകുട്ടി പ്രതികരിച്ചു. തനിക്ക് കവർച്ചാ കേസുമായി ബന്ധമൊന്നുമില്ല. താനുന്നയിച്ച ബലാൽസംഗക്കേസ് നേർപ്പിക്കാനായി അന്വേഷകർ നടത്തുന്ന നാടകമാണിതെന്ന് പെൺകുട്ടി ആരോപിച്ചു.

അതെസമയം ചിന്മയാനന്ദ് നിലവിൽ ജയിലിലാണുള്ളത്. ഇയാൾ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന് സമ്മതിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍