UPDATES

ശശി തരൂര്‍ പത്ത് വര്‍ഷം കൊണ്ട് ഒരു മാറ്റവും കൊണ്ടുവന്നില്ല; തിരുവനന്തപുരത്ത്‌ പുതിയ എംപി വരണം: ടി പി ശ്രീനിവാസന്‍

തരൂരിന്റെ അടുത്ത സുഹൃത്തായ ടി പി ശ്രീനിവാസന്‍ പരസ്യമായി രാഷ്ട്രീയ ആഭിമുഖ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്‌

തിരുവനന്തപുരത്തിന് മാറ്റം വേണമെന്ന് ടി പി ശ്രീനിവാസന്‍. ശശി തരൂരിനേക്കാള്‍ തിരുവനന്തപുരം എംപിയാകാന്‍ യോഗ്യന്‍ കുമ്മനം രാജശേഖരനാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ശശിതരൂരിന്റെ അടുത്ത സുഹൃത്ത് കൂടിയായ നയതതന്ത്ര വിദഗ്ദ്ധനും മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസന്റെ ചുവടുമാറ്റത്തെ ഞെട്ടലോടെയാണ് കോണ്‍ഗ്രസും തരൂര്‍ ക്യാമ്പും കാണുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിയില്‍ ടി പി ശ്രീനിവാസന്‍ പങ്കെടുത്തതും കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി ശ്രീനിവാസന്‍ എത്തിയിരിക്കുന്നത്.

‘ആ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ട് കാരണങ്ങളാണ്. മുമ്പ് വാഷിങ്ടണില്‍ വച്ച് നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ജന്മനാട്ടില്‍ അതിനുള്ള അവസരം നല്‍കുന്ന ക്ഷണമെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. രണ്ടാമത്, തിരുവനന്തപുരത്തിന് മറ്റൊരു എംപി വേണമെന്ന് എനിക്ക് തോന്നുന്നു. തരൂര്‍ അനുഗ്രഹീത എഴുത്തുകാരനും പ്രഭാഷകനുമാണ്. എന്നാല്‍ അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണുന്നതില്‍ എനിക്ക് നിരാശയായിരുന്നു. കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് റോള്‍ ഒന്നുമില്ലായിരുന്നു. എന്നും ഔട്ട്‌സൈഡര്‍ തന്നെയായിരുന്നു. ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്. കുമ്മനം. സത്യസന്ധതയും ലാളിത്യവും കൈമുതലായുള്ള പൊങ്ങച്ചമേതുമില്ലാത്ത അഴിമതിക്കറപുരളാത്ത സാമൂഹിക പ്രവര്‍ത്തകനായ, വലിയ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത കുമ്മനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കണം. മറ്റൊരു കോണ്‍ഗ്രസുകാരനും ചാന്‍സ് ലഭിക്കാന്‍ സാധ്യതയില്ലാത്തത് പോലെ ഒരാളുടെ മാത്രം കുത്തകയായി തിരുവനന്തപുരം മാറി എന്നാണ് എനിക്ക് തോന്നിയത്. അത് മാറേണ്ടതുണ്ട്. കുമ്മനത്തിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു.’ എന്നായിരുന്നു ടി പി ശ്രീനിവാസന്റെ പ്രതികരണം. ഇതില്‍ കൂടുതലായി തനിക്ക് ഇക്കാര്യത്തില്‍ ഒന്നും സംസാരിക്കാനില്ലെന്നും ശ്രീനിവാസന്‍ അഴിമുഖത്തോട് പറഞ്ഞു.

ഇന്നലെ യോഗത്തില്‍ സംസാരിച്ചിരുന്ന ശ്രീനിവാസന്‍ കുമ്മനത്തെ പുകഴ്ത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു ‘ അധികാരത്തില്‍ പലരെയും കൊണ്ടുവരുമ്പോള്‍ അവര്‍ പലതും നേടിത്തരും എന്ന ആഗ്രഹം നമുക്കുണ്ടാവും. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. കുമ്മനം രാജശേഖരന് അധികാരമോഹമില്ല. മിസോറാം ഗവര്‍ണറോ, എന്‍ഡിഎ സ്ഥാനാര്‍ഥിത്വമോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനത്തിന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നത്. ശശിതരൂര്‍ 10 വര്‍ഷം കൊണ്ട് ഒരു മാറ്റവും കൊണ്ടുവന്നില്ല. ഒരു മാറ്റം ആഗ്രഹിക്കുന്നു’ എന്നുമാണ് ശ്രീനിവാസന്‍ വേദിയില്‍ പറഞ്ഞത്.

എന്നാല്‍ ടി പി ശ്രീനിവാസന്‍ ആദ്യമായി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയതായാണ് വിലയിരുത്തല്‍. തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയായിരുന്നു ശ്രീനിവാസന്‍. 2009ല്‍ ശശി തരൂരിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ മണ്ഡലത്തിന് പരിചയപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നയാള്‍ കൂടിയാണ് ശ്രീനിവാസന്‍ എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായും ടി പി ശ്രീനിവാസന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറായും കെനിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ച ടി പി ശ്രീനിവാസന്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. വളരെക്കാലം അടുത്ത സുഹൃത്തായിരുന്ന തരൂരിനെ കൈവിട്ട് കുമ്മനത്തിന് പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തുമ്പോള്‍ അത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍