പ്രളയത്തിനു ശേഷം ഉണ്ടാകാനിടയുള്ള മഹാമാരികളെ തടയാനുള്ള സഹായത്തിനായും സംസ്ഥാന സർക്കാരിന് അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ താൻ ജനീവയിലെ യുഎൻ ആസ്ഥാനത്തേക്ക് നടത്തിയ യാത്രയുടെ വിവരങ്ങളും വിശദാംശങ്ങളും പ്രസിദ്ധീകരിച്ച് തിരുവനന്തപുരം എംപി ശശി തരൂർ. ഫേസ്ബുക്കിലാണ് യുഎൻ സന്ദർശനത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഐക്യരാഷ്ട്രസഭയിലെ നിരവധി ഉന്നത നേതാക്കളുമായി താൻ നടത്തിയ കൂടിക്കാഴ്ചയിൽ നിന്നും ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും വെച്ചുള്ള റിപ്പോർട്ടാണ് ശശി തരൂർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾ ഐക്യരാഷ്ട്രസഭയുടെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള സാധ്യതകളെപ്പറ്റിയാണ് താൻ ആരാഞ്ഞതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിന്റെ പുനർനിര്‍മാണത്തിന് നിർണായകമായ അന്തർദ്ദേശീയ സഹായങ്ങൾ ലഭ്യമാക്കാൻ ഇതുവഴി സാധ്യതയുണ്ടെന്നും ശശി തരൂർ പറഞ്ഞു.
പ്രളയത്തിനു ശേഷം ഉണ്ടാകാനിടയുള്ള മഹാമാരികളെ തടയാനുള്ള സഹായത്തിനായും സംസ്ഥാന സർക്കാരിന് അപേക്ഷിക്കാവുന്നതാണ്. ലോകാരോഗ്യസംഘടനയുടെ ശേഖരത്തിലുള്ള കോളറ പ്രതിരോധ വാക്സിനുകൾക്കായി അപേക്ഷിക്കാമെന്നും തരൂർ ചൂണ്ടിക്കാട്ടി.
കേരളം അന്തർദ്ദേശീയ സഹായം സ്വീകരിക്കുന്നതിനോട് കേന്ദ്ര സർക്കാരിന് എതിർപ്പുള്ളതിനാൽ യുഎൻ വഴി ഇത്തരം സഹായങ്ങൾ ലഭ്യമാക്കുന്നത് ഗുണകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.