UPDATES

ട്രെന്‍ഡിങ്ങ്

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ക്കും വയോധികര്‍ക്കും ഒപ്പമുണ്ട് പൊലീസ്; വീണ്ടും മാതൃകയായി കേരളം

സംസ്ഥാനത്തെ എല്ലാ വീടുകളിലും പൊലീസ് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കും

രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനവുമായി കേരള പൊലീസ്. സംസ്ഥാനത്തെ വയോധികരുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികദമ്പതികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഇനി മുതല്‍ പൊലീസിന്റെ പ്രത്യേക സുരക്ഷമേല്‍നോട്ടമുണ്ടാകും. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു കോടിയോളം വരുന്ന വീടുകളില്‍ ഇത്തരക്കാര്‍ എത്രയുണ്ടെന്ന കണക്കെടുപ്പ് പുരോഗമിക്കുകയാണ്. അടുത്തമാസം 31 ന് അകം സംസ്ഥാനത്തെ എല്ലാ വീട്ടിലും പൊലീസുകാര്‍ വിവരശേഖരണാര്‍ത്ഥമുള്ള സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായി മനോരമ വാര്‍ത്തയില്‍ പറയുന്നു.

ജനമൈത്രി പൊലീസും ബീറ്റ് പൊലീസുമാണ് ഇപ്പോള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത്. 40 ലക്ഷത്തോളം വീടുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രം താമസിക്കുന്ന വീടുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേകം നിരീക്ഷണവും പട്രോളിംഗും നടത്തുമെന്നും ഡിജിപി അറിയിച്ചു.

ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ വീട്ടിലും താമസിക്കുന്നവരുടെ പേര്, പ്രായം, ബന്ധുക്കളുടെ വിവരം, വിദേശത്തുള്ളവരുടെ വിവരം തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് രേഖപ്പെടുത്തി സൂക്ഷിക്കും. പിന്നീട് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ വയോധികര്‍ മാത്രം തമസിക്കുന്ന വീടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംരക്ഷണം ഒരുക്കും.

ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ തിരിച്ചറിയല്‍ രേഖയും ചിത്രവും പൊലീസ് ശേഖരിക്കും.

ഇത്തരമൊരു പ്രവര്‍ത്തി പൊലീസ് നടത്തുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായാണ്. ഭവനസന്ദര്‍ശനം പൊലീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഇത്തരത്തിലുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നു ഡിജിപി പറഞ്ഞു. 90 ശതമാനം വീടുകളില്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയാല്‍ പോലും അതൊരു വലിയ ബഹുമതിയാണെന്നും ബെഹ്‌റ പറയുന്നായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍