ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിനെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പിളര്‍പ്പിന് കളമൊരുങ്ങിയത്.
1960കളുടെ തുടക്കത്തില്‍ ശൈശവാവസ്ഥ വിട്ടുമാറാത്ത കേരള പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഒരു വെള്ളിടി പോലെയാണ് കേരള കോണ്‍ഗ്രസിന്റെ രൂപീകരണം ഉണ്ടായത്. കൃത്യമായി പറഞ്ഞാല്‍ 1964 ഒക്ടോബര്‍ ഒമ്പതിനാണ് കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. അന്ന് എന്‍എസ്എസ് നേതാവ് മന്നത്ത് പത്മനാഭനാണ് രൂപീകരണ യോഗത്തിന്റെ നിലവിളക്ക് കൊളുത്തിയത്. തിരുനക്കര മൈതാനിയില്‍ വച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തിയത് മുതല്‍ ഇത് പതിനൊന്നാം തവണയാണ് കേരള കോണ്‍ഗ്രസ് പിളര്‍ന്നത്. പിസി ചാക്കോയുടെ പീച്ചി വിവാദത്തില്‍ തുടങ്ങി രാജിയിലും മരണത്തിലും കലാശിച്ച സംഭവങ്ങളാണ് കോണ്‍ഗ്രസ് വിട്ട് കെ എം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിയിലേക്ക് നയിച്ചത്.
1977ല്‍ ആദ്യം പുറത്തുപോയത് ആര്‍ ബാലകൃഷ്ണ പിള്ളയാണ്. കേരള കോണ്‍ഗ്രസ് ബി രൂപീകരിച്ചു
1979ല്‍ രണ്ടാം പിളര്‍പ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചു. മാണി എല്‍ഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി. 1982ല്‍ മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി. 1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎല്‍എമാരുമായി യുഡിഎഫിലെത്തി.
1987ല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വീണ്ടും അധികാര വടംവലിയും തമ്മിലടിയും. അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ മൂന്നാം പിളര്‍പ്പ്. പി ജെ ജോസഫ് എല്‍ഡിഎഫില്‍, പിള്ളയും മാണിയും യുഡിഎഫില്‍.
1993ല്‍ മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാര്‍ട്ടിയുണ്ടാക്കി. നാലാം പിളര്‍പ്പില്‍ ജേക്കബ് ഗ്രൂപ്പ് പിറന്നു.
1996ല്‍ അഞ്ചാമത്തെ പിളര്‍പ്പ്. കേരള കോണ്‍ഗ്രസ് ബിയാണ് ഇക്കുറി പിളര്‍ന്നത്. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി. പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി.
2001ല്‍ ആറാമത്തെ പിളര്‍പ്പ്. പി സി ചാക്കോയുടെ മകന്‍ പി സി തോമസ് മാണിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004ല്‍ എന്‍ ഡി എക്കൊപ്പം കൂടി. 2004ല്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകന്‍ ജോസ് കെ മാണിയെ തോല്‍പിക്കുകയും ചെയ്തു. ജോസ് കെ മാണിയുടെ രാഷ്ട്രയ അരങ്ങേറ്റവുമായിരുന്നു ഈ തെരഞ്ഞെടുപ്പ്.
2003ല്‍ ഏഴാമത്തെ പിളര്‍പ്പുണ്ടായി. ജോസഫ് ഗ്രൂപ്പിലായിരുന്നു ഈ പിളര്‍പ്പ്. ഏഴാമത്തെ പിളര്‍പ്പില്‍ പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ചു. അന്ന് മുതല്‍ ജോസഫും പി സി ജോര്‍ജ്ജും കടുത്ത ശത്രുതയിലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങള്‍ പിളര്‍ന്നവരെല്ലാം ലയിക്കുന്ന കാഴ്ചയാണ് കാണാനായത്. 2005 പി സി തോമസ് ജോസഫ് ഗ്രൂപ്പില്‍ ലയിച്ച് ഇടതുമുന്നണിയില്‍ എത്തി. 2007 കെ എം മാണി – ബാലകൃഷ്ണ പിള്ള- പി സി ജോര്‍ജ് എന്നിവര്‍ ലയനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 2009ല്‍ പി സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാണിക്കൊപ്പം എത്തി. 2010ല്‍ ജോസഫ് – മാണി ലയനം. എല്‍ഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്റെ ഭാഗമായി. 2010ല്‍ ജേക്കബ് ഗ്രൂപ്പും കേരള കോണ്‍ഗ്രസില്‍ ലയിച്ചു.
2015ല്‍ പാര്‍ട്ടി എട്ടാമതും പിളര്‍ന്നു. ബാര്‍ കോഴ വിഷയത്തില്‍ മാണിയോട് പിണങ്ങി പി സി ജോര്‍ജ് വിട്ടുപോയി, സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു.
2016ല്‍ ഒമ്പതാമതും പിളര്‍ന്നു. മാണി ഗ്രൂപ്പ് പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലെത്തുകയായിരുന്നു.
2016ല്‍ കേരള കോണ്‍ഗ്രസ് പത്താമതും പിളര്‍ന്നു. പി സി തോമസ് എന്‍ഡിഎയിലും സുരേന്ദ്രന്‍ പിള്ള യുഡിഎഫിലുമെത്തുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിനെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പിളര്‍പ്പിന് കളമൊരുങ്ങിയത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന് കോട്ടയം ലോക്‌സഭാ മണ്ഡലം മത്സരിക്കാന്‍ ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനായിരുന്നു മാണി വിഭാഗത്തിന്റെ താല്‍പര്യം. അതിന് വഴങ്ങിയ ജോസഫ് മാണിയുടെ മരണ ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍ അതിനും തയ്യാറല്ലെന്ന ജോസ് കെ മാണിയുടെയും കൂട്ടരെയുടെയും നിലപാടാണ് ഇപ്പോള്‍ പതിനൊന്നാം പിളര്‍പ്പിന് വഴിവച്ചിരിക്കുന്നത്.
read more:മാണിസ്സാർ നമുക്കൊപ്പമുണ്ട്; അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും: കേരളാ കോൺഗ്രസ്സ് (എം) ചെയര്‍മാൻ ജോസ് കെ മാണി
അതെസമയം ബദൽ സംസ്ഥാ