ബാധ്യതകള്‍ തീര്‍ക്കാന്‍ തന്നെ വലിയതുക ആവശ്യമായിരിക്കുന്ന സര്‍ക്കാരിന് ഇരുട്ടടിയായണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
പ്രളയത്തിന്റെ ദുരിതം അനുഭവിച്ച സമയത്ത് കേരളത്തിന് നല്‍കിയ അരിക്ക് പുറമെ മനുഷ്യ ജീവന്‍ രക്ഷിച്ച വകയിലും കൂലി ചോദിച്ച് കേന്ദ്രം. രക്ഷാപ്രവര്‍ത്തനത്തിന് കേരളം വ്യോമസേനക്ക് കൊടുക്കേണ്ടത് 25 കോടിരൂപ. ഇതോടെ പ്രളയകാലത്തെ സഹായത്തിന് 290.67 കോടിരൂപ കേരളം കേന്ദ്രത്തിന് നല്‍കണം. പ്രളയത്തകര്‍ച്ചയില്‍ നിന്ന് കരകയറാതെ, പുനര്‍നിര്‍മ്മാണത്തിനു പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും തുക കണ്ടെത്താനാവാതെ കേരളം പ്രതിസന്ധി നേരിടുമ്പോഴാണ് കണക്കുപറഞ്ഞ് കേന്ദ്രം എത്തിയിരിക്കുന്നത്. നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമസേനയില്‍ നിന്ന് 25 കോടിരൂപയുടെ ബില്ല് ലഭിച്ചതായാണ് ഔദ്യോഗിക വിവരം. നേരത്തെ പ്രളയകാലത്ത് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ വില തരണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. സൗജന്യ അരി നല്‍കാന്‍ കഴിയില്ലെന്നും അരിവില നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ട് കുറയ്ക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. 233കോടി രൂപയുടെ അരിയാണ് കേന്ദ്രം സര്‍ക്കാരിന് പ്രളയകാലത്ത് അനുവദിച്ചത്. ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഈ തുക സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. 89540മെട്രിക് ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. അടിയന്തിര സഹായമായി 500 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പുറമെ റേഷന്‍ വിഹിതം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൗജന്യ റേഷന്‍ വെട്ടി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പുറമെ വിദേശത്ത് നിന്ന് പണം സ്വീകരിതക്കുന്ന കാര്യത്തിലും കേന്ദ്രം തടസ്സം നിന്നുരുന്നു. രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപ സഹായമായി കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്ന് അനുവദിച്ചത്; മുഖ്യമന്ത്രി പറയുന്നു.
പ്രസ്താവനയിലൂടെ വരവ് ചെലവ് കണക്കുകളും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ‘പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 27.11.2018 വരെ ലഭ്യമായ തുക (ഇതുവരെ സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുകയും ഇതില്‍ പെടും) 2683.18കോടി രൂപയാണ്. ഇതുവരെ ചിലവായ തുകയാവട്ടെ 688.48 കോടി രൂപയും.
ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍31,000കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍586.04കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍706.74കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി290.74കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി. എസ്.ഡി.ആര്‍.എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ല.’ എന്നിങ്ങനെ മുഖ്യമന്ത്രി അറിയിക്കുന്നു.
ബാധ്യതകള്‍ തീര്‍ക്കാന്‍ തന്നെ വലിയതുക ആവശ്യമായിരിക്കുന്ന സര്‍ക്കാരിന് ഇരുട്ടടിയായണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.