റിട്ട് ഹര്‍ജികള്‍ ഭരണഘടന ബഞ്ചിന് വിട്ടു
ശബരിമല യുവതി പ്രവേശനം സാധ്യമാക്കിയ ഭരണഘടന ബഞ്ച് ഉത്തരവിനെതിരെയുള്ള പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി 2019 ജനുവരി 2 ന് പരിഗണിക്കും. മണ്ഡല-മകരവിളക്ക് കാലത്തിനുശേഷമാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനം സുപ്രിം കോടതി എടുക്കുന്നത്. തുറന്നകോടതിയിലായിരിക്കും ഹര്‍ജികള്‍ പരിഗണിക്കു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ ഭരണഘടന ബഞ്ചിന് വിടാനും തീരുമാനമായി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെതാണ് തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയയക്കും.
സെപ്തംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായി ഭരണഘടന ബഞ്ച് എല്ലാ പ്രായത്തിലുള്ള സത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നു പുറപ്പെടുവിച്ച ഉത്തരവിനെതിരേ സമര്‍പ്പിക്കപ്പെട്ട 50 പുനഃപരിശോധന ഹര്‍ജികളും ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ജനുവരി 22 ല്‍ തുറന്ന കോടതിയില്‍ പുനഃപരിശോധന ഹര്‍ജികളുടെ വാദം കേള്‍ക്കാമെന്ന് പുതിയ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് തീരുമാനം എടുത്തത്. പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ട സമയത്ത് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.
പുനഃപരിശോധനാ ഹര്‍ജികളിന്മേൽ വാദം കേൾക്കാമെന്ന സുപ്രീംകോടതിയുടെ ഇന്നത്തെ തീരുമാനം പൂർണമായും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജനവിധിയെ ആസ്പദമാക്കിയുള്ളതാണെന്നു പറയാം. വിശ്വാസത്തിനു മേൽ യുക്തിപരതയെ അന്ധമായി പ്രയോഗിക്കാനാകില്ല എന്നതാണ് ഇന്ദു മൽഹോത്രയുടെ വിധിന്യായത്തിന്റെ ആകെത്തുക. സ്ത്രീകൾ അയ്യപ്പക്ഷേത്രത്തിലേക്ക് പോകാരുതെന്ന് വിലക്കുന്നതിന്റെ അടിസ്ഥാനം ആർത്തവവുമായി ബന്ധപ്പെടുത്തി ആരോപിക്കുന്ന അശുദ്ധി മൂലമല്ലെന്നാണ് ഇന്ദു മൽഹോത്രയുടെ നിലപാട്. ഈ വിലക്ക് നിലനിൽക്കുന്നത് അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും ഇന്ദു മൽഹോത്ര വ്യാഖ്യാനിക്കുന്നു.
സ്ത്രീയുടെ ശാരീരികമായ സവിശേഷതയെ പ്രതിയാണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് എന്നത് കോടതി തെറ്റായി മനസ്സിലാക്കിയതാണെന്നാണ് ഇന്ദു മൽഹോത്രയുടെ വാദത്തിന്റെ കേന്ദ്രം. ശബരിമലയിലെ സ്ത്രീനിരോധനത്തിന്റെ അടിസ്ഥാനം ശാരീരികമായ സവിശേഷതയല്ല. ഇതിനാൽത്തന്നെ സ്ത്രീക്ക് ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സിനെ ഈ ആചാരം ചോദ്യം ചെയ്യുന്നില്ല. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻ എന്ന ദേവത സ്ത്രീസാന്നിധ്യത്തിൽ ചൈതന്യം ആവാഹിക്കില്ലെന്നതാണ് വിശ്വാസം. ഇതിൽ സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യലില്ലെന്നും ഇന്ദു മൽഹോത്രയുടെ വിധിന്യായം പറയുന്നു.
പുനഃപരിശോധന ഹര്‍ജികളിലെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി സമ്മതിച്ചിട്ടുണ്ടെങ്കിലും യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണഘടന ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ജനുവരി 22 ന് തീരുമാനം വരുന്നതുവരെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ വിലക്ക് വരുന്നില്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
യുവതീപ്രവേശനം അനുവദിക്കുന്ന മുൻ വിധി ഇപ്പോഴും നിലനിൽക്കുകയാണെന്നും സുപ്രീം കോടതിയുടെ തീരുമാനം സംബന്ധിച്ച് നിയമ വശങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
എന്നാല്‍ ‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ എന്നാണ് ഹിന്ദു ഐക്യവേദി നേതാവും അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റുമായ കെ പി ശശികല വിധിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചത്. തൊട്ടടുത്തെത്തിയ മണ്ഡലകാലം സംഘര്‍ഷം നിറഞ്ഞതായിരിക്കും എന്ന സൂചനയാണ് വിവിധ ഹൈന്ദവ സംഘടന നേതൃത്വം നല്‍കുന്നത്. പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത് തങ്ങളുടെ വാദങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് അവര്‍ വ്യാഖ്യാനിക്കുന്നത്.
ശബരിമല: പുനഃപരിശോധനയിലേക്ക് നയിച്ചത് വിധിയില്‍ ഇന്ദു മൽഹോത്ര എഴുതിയ വിയോജന കുറിപ്പ്