ദേവികുളത്തെ ഭൂമി തന്നെ അതീവ പരിസ്ഥിതി ലോല പ്രദേശത്തില്‍ പെടുന്നതല്ലേയെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ റിസോര്‍ട്ട് പണിയാന്‍ കൊള്ളുമെന്നായിരുന്നു അഭിവന്ദ്യനായ സെബാസ്റ്റ്യന്‍ വടക്കുംപാടന്റെ മറുപടി.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമിയിടപാടിലെ ക്രമവിരുദ്ധ നടപടികളെ ‘അബദ്ധം’ ആയി പറയുമ്പോള്‍ അതിരൂപതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വിശ്വാസികളെയും സഭയേയും തന്നെ മൊത്തത്തില്‍ ചതിക്കുകയും ഇക്കാലമത്രയും കൊണ്ട് കെട്ടിയുണ്ടാക്കിയ മൂല്യങ്ങളെ നിരാകരിക്കുന്നതുമായ പ്രവര്‍ത്തിയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും സഹായികളുടെയും ഭാഗത്ത് നിന്നുണ്ടായതെന്നാണ് വൈദികര്‍ പറയുന്നത്. ഒന്നോ രണ്ടോ വൈദികരെന്നോ ഒരു വിഭാഗം വൈദികരെന്നോ അല്ല, അതിരൂപതയ്ക്കു കീഴിലുള്ള മൂന്നുറോളം വൈദികര്‍, ഏതാണ്ട് മുഴുവന്‍ പേരും തന്നെ ആര്‍ച്ച് ബിഷപ്പിന്റെ കള്ളത്തരങ്ങള്‍ മനസിലാക്കിയവരാണെന്നും എല്ലാവരും തന്നെ ഇക്കാര്യത്തില്‍ ആലഞ്ചേരി പിതാവിനെതിരേ നടപടിയാഗ്രഹിക്കുന്നവരും അദ്ദേഹം വഹിച്ചുപോരുന്ന സ്ഥാനമാനങ്ങളില്‍ തുടര്‍ന്നിരിക്കാന്‍ യോഗ്യതയില്ലെന്നു വിശ്വസിക്കുന്നവരുമാണെന്നും മാര്‍പാപ്പയ്ക്ക് അയക്കുന്ന പരാതിയില്‍ മൂന്നൂറിലേറെ വൈദികരും ഒപ്പിടുമെന്നും സേവ് അതിരൂപത കാമ്പയിനിലെ അംഗമായ വൈദികന്‍ അഴിമുഖത്തോട് പറഞ്ഞു. വെറും അബദ്ധം എന്ന നിലയില്‍ പറഞ്ഞൊഴിയാവുന്ന കാര്യങ്ങളല്ല പിതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കള്ളത്തരം ചെയ്യുകയും അതിനെതിരേ ചോദ്യം വന്നപ്പോള്‍ നുണകള്‍ പറയുകയും ചെയ്യുകയാണ് ആലഞ്ചേരി പിതാവ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.
കര്‍ദ്ദിനാള്‍ കള്ളം പറയുന്നു
2017 ഓഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന വൈദികയോഗത്തിലാണ് ആ ചോദ്യം ഉയര്‍ന്നത്. കോതമംഗലത്ത് കോട്ടപ്പടിയിലുള്ള 25 ഏക്കര്‍ ഭൂമി അതിരൂപത വാങ്ങിയോ? ഈ ഭൂമി വാങ്ങിയോ എന്ന ചോദ്യം ഉണ്ടാകുന്നതാകട്ടെ ഒരു വാട്ട്‌സ്ആപ്പ് ചിത്രത്തില്‍ നിന്നാണ്. പ്രസ്തുത സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന അതിരൂപത വക ഭൂമി എന്ന ബോര്‍ഡിന്റെ ചിത്രം ആരോ എടുത്ത് വാട്‌സ്ആപ്പില്‍ അയച്ചത് വൈദികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഭൂമി വാങ്ങിയോ എന്നു പിതാവിനോട് ചോദിച്ചപ്പോള്‍ ആദ്യത്തെ ഉത്തരം ‘ഇല്ല’ എന്നായിരുന്നു. തെളിവു സഹിതം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറ്റൊരു മറുപടി; അഞ്ച് ഏക്കര്‍ അതിരൂപതയ്ക്ക് ദാനം കിട്ടിയതാണത്രേ! ആര് ദാനം നല്‍കി? സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍. വലിയൊരു ഭൂമിക്കച്ചവടം നടന്നതിന്റെ ലാഭം കിട്ടിയപ്പോള്‍ സാജു വര്‍ഗീസ് തന്റെ അതിരൂപതയ്ക്ക് 25 ഏക്കര്‍ ദാനം നല്‍കിയതാണെന്നായിരുന്നു ആലഞ്ചേരി പിതാവ് പറയുന്നത്. കള്ളത്തിനു മേല്‍ കള്ളം പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ആ ശ്രേഷ്ഠ ഇടയന്‍ പരാജയപ്പെട്ടെന്നാണ് വൈദികര്‍ പറയുന്നത്.
അതെങ്ങനെയെന്നാല്‍, സംശയം തോന്നിയവര്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് തിരിഞ്ഞു. അങ്ങനെയാണ് കോട്ടപ്പടിയിലെ ഭൂമി ജോസ് കുര്യന്‍ എന്നയാളുടെ പേരിലുള്ള ഇലഞ്ഞി എസ്റ്റേറ്റിലെ 25 ഏക്കര്‍ ഭൂമിയാണെന്ന് മനസിലായത്. ഈ ഭൂമി സാജു വര്‍ഗീസ് എന്ന, ആര്‍ച്ച് ബിഷപ്പുമായി വളരെ അടുത്ത് ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ ഇഷ്ടദാനം നല്‍കിയെന്നതു ശരിയല്ല. കാരണം ആ ഭൂമി ആലഞ്ചേരി പിതാവിന്‌റെ പേരില്‍ തീറാദാരം നടത്തിയിട്ടുണ്ട്. ആറു കോടി ബാങ്ക് ലോണ്‍ എടുത്ത് ഈ കച്ചവടത്തിനായി അതിരൂപത മുടക്കിയിട്ടുമുണ്ട്. ആധാരത്തിന്റെ പകര്‍പ്പ് താഴെ. ആലഞ്ചേരി പിതാവിനെതിരേയുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവ്.
18 കോടിയുടെ ഈടിന് 24 കോടി അങ്ങോട്ട് കൊടുക്കുമ്പോള്‍
ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ശക്തമായ സാഹചര്യത്തില്‍ കാക്കനാട്, തൃക്കാക്കര ഭാഗങ്ങളിലെ അതിരൂപതയുടെ ഭൂമി വിറ്റതില്‍ ഇടനിലക്കാരനായി നിന്ന സാജു വര്‍ഗീസ് ഭൂമി വിറ്റ വകയില്‍ തിരിച്ചു നല്‍കേണ്ട തുകയില്‍ 18 കോടിക്കുള്ള ഈടാണ് കോട്ടപ്പടിയിലെ ഭൂമിയെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ പിന്തുണക്കാരനും ഭൂമിക്കച്ചവടത്തില്‍ പിതാവിനെ സഹായിച്ചുവെന്നും പറയുന്ന പ്രോ വികാര്‍ ജനറലും AICO ഡയറക്ടറുമായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അഴിമുഖത്തോട് പറഞ്ഞിരുന്നത്. പ്രസ്തുത ഭൂമിക്ക് നല്ല വില ഉണ്ടെന്നും ഇത് വനമേഖലയയില്‍ പെടുന്നതോ ക്രഷര്‍ യൂണിറ്റുകളുടെ സാമിപ്യമോ ഇല്ലെന്നും ഫാദര്‍ വടക്കുംപാടന്‍ പറഞ്ഞിരുന്നു. ഈ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഇതേ സ്ഥലത്ത് തന്നെ 18 കോടി കുടിശ്ശികയ്ക്കുള്ള ഈടിന് അനുസൃതമായ ഭൂമി നല്‍കാതെ കോട്ടപ്പടിയില്‍ 25 ഏക്കറും ദേവികുളത്ത് 17 ഏക്കര്‍ ഭൂമിയും, എന്നിങ്ങനെ രണ്ടിടങ്ങളായി ഭൂമി നല്‍കിയെന്ന ചോദ്യത്തിന് സെബാസ്റ്റ്യന്‍ വടക്കുപാടനെ പോലുള്ളവര്‍ക്ക് ഉത്തരമില്ല. ദേവികുളത്തെ ഭൂമി തന്നെ അതീവ പരിസ്ഥിതി ലോല പ്രദേശത്തില്‍ പെടുന്നതല്ലേയെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ റിസോര്‍ട്ട് പണിയാന്‍ കൊള്ളുമെന്നായിരുന്നു അഭിവന്ദ്യനായ സെബാസ്റ്റ്യന്‍ വടക്കുംപാടന്റെ മറുപടി.
കോട്ടപ്പടിയിലെ ഭൂമി ഈട് നല്‍കിയതാണെങ്കില്‍ എന്തിനാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും നാലു കോടി 50 ലക്ഷം രൂപയും ഫെഡറല്‍ ബാങ്കില്‍ നിന്നും ഒരുകോടി അമ്പത് ലക്ഷം രൂപയും ലോണ്‍ എടുത്ത് (ഈ തുക ലോണ്‍ എടുക്കാന്‍ താന്‍ സാഹിയിച്ചെന്ന് സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ സമ്മതിക്കുന്നുണ്ട്) മൊത്തം ആറുകോടി ഈ ഭൂമിക്കു നല്‍കിയത്? അതിനര്‍ത്ഥം, ജോസ് കുര്യന്‍ വക കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി അതിരൂപതയുടെ പേരില്‍ വാങ്ങിയിരിക്കുകയാണ്, അല്ലാതെ ദാനമോ ഈടോ അല്ല (ഇപ്പോഴും ഈ ഭൂമിയിലെ ആദായം എടുത്തുകൊണ്ടിരിക്കുന്നത് ജോസ് കുര്യന്‍ തന്നെയാണെന്നും പരാതിയുണ്ട്). അതും 24 കോടി നല്‍കി (ആറു കോടി ബാങ്ക് ലോണും 18 കോടി കാക്കനാട്ടെയും തൃക്കാക്കരയിലേയും ഭൂമി കച്ചവടത്തിന്റെ ബാക്കിയായി കിട്ടേണ്ടതും ചേര്‍ത്ത്). ഇടനിലക്കാരനായത് സാജു വര്‍ഗീസ്. തീറാധാരം ചെയ്ത് കൊടുത്തിരിക്കുന്നത് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലും. തീറാധാരം നടക്കണമെങ്കില്‍ മുഴുവന്‍ തുകയും നല്‍കണം. ആധാരം നടന്നതായി തെളിവും ഉണ്ട് (ആധാരത്തിന്റെ പകര്‍പ്പ്). ആദ്യം ഇവിടെ ഭൂമിയില്ലെന്നു പറയുകയും പിന്നീട് ദാനം കിട്ടിയതാണന്നും അതിനുശേഷം ഈട് നല്‍കിയിരിക്കുന്നതാണെന്നുമൊക്കെ പറഞ്ഞ ഭൂമി 24 കോടിയോളം മുടക്കി വാങ്ങിയതാണെന്ന് പറയുമ്പോള്‍ അത് വെറും അബദ്ധമാകുമോ? ഇതാണ് വൈദികരുടെ ചോദ്യം. 2017 ഏപ്രില്‍ ഏഴിന് തീറാധാരം നടന്നിരിക്കുന്ന ഭൂമിയെക്കുറിച്ച് ഓഗസ്റ്റില്‍ ചോദിച്ചപ്പോഴാണ് ആര്‍ച്ച് ബിഷപ്പ് കള്ളം പറഞ്ഞ് നില്‍ക്കാന്‍ നോക്കിയത്. കൂരിയ പോലും (ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് ആര്‍ച്ച് ബിഷപ്പും അതിരൂപത സഹായമെത്രാന്മാരും മറ്റ് ഉന്നതസ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും എല്ലാ ദിവസും ചേരുന്ന യോഗം) അറിയാതെ സ്ഥലം വാങ്ങിയതെന്തിനാണെന്ന് ചോദിക്കുമ്പോള്‍, എല്ലാവരും അറിഞ്ഞാല്‍ ഭൂമി വാങ്ങുന്നതിനെ തുരങ്കം വയ്ക്കുമായിരുന്നുവെന്ന് ആലഞ്ചേരിയുടെ പിന്തുണയ്ക്കാര്‍ പറയുന്നതിലെ അര്‍ത്ഥം എന്താണ്?
സെന്റിന് 30,000 ഉള്ളെങ്കിലും 96,000നും വാങ്ങാം
ഇനി കോട്ടപ്പടിയിലെ ഭൂമിയെക്കുറിച്ചുള്ള ചില ആക്ഷേപങ്ങള്‍ കൂടി കേള്‍ക്കം. വനപ്രദേശം ആണെന്നതും കരിങ്കല്‍ ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നതുമായി ഈ പ്രദേത്ത് അതും കോതമംഗലം രൂപതയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്ഥലം എന്തിനാണ്. അവിടെ സ്‌കൂള്‍ പണിയാന്‍ കൊള്ളാമെന്നാണ് ആലഞ്ചേരി വിഭാഗത്തിന്റെ ന്യായീകരണം. പക്ഷേ ഈ പ്രദേശത്ത് സെന്റിന് എന്താണ് യഥാര്‍ത്ഥ വിലയെന്നത് പ്രദേശവാസികളോട് തിരക്കിയാല്‍ തന്നെ അറിയാവുന്നതാണ്. കഴിഞ്ഞ 22 വര്‍ഷമായി വില്‍ക്കാനിട്ടിട്ടും വിറ്റുപോകാതെ കിടക്കുന്ന ഈ ഭൂമിക്ക് ഇന്ന് സെന്റിന് 30,000 രൂപയില്‍ താഴെ വിലയുള്ളപ്പോള്‍ എറണാകുളം അങ്കമാലി അതിരൂപത ഈ സ്ഥലം വാങ്ങിയിരിക്കുന്നത് 96,000 രൂപയ്ക്ക്! വില്‍പ്പന നടത്തിയ സ്ഥലങ്ങള്‍ക്ക് കിട്ടാനുള്ള തുകയുടെ കാര്യത്തില്‍ ഉണ്ടായ കബളിപ്പിക്കലും അരക്ഷിതാവസ്ഥയുമാണ് ഈ സ്ഥലം ഈടായി എഴുതി വാങ്ങാന്‍ അതിരൂപത നിര്‍ബന്ധിതരായത് എന്ന വസ്തുത എന്നാണ് വൈദികര്‍ പറയുന്നു. വിറ്റ സ്ഥലത്തിന്റെ പണം ബാക്കി കിട്ടാനുള്ളതിന് ഈട് എന്ന നിലയിലാണ് ദേവികുളത്തെ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് 17 ഏക്കര്‍ അതിരൂപതയുടെ തലയിലാക്കിയത്. ഇതിനായി ഒരു കോടി 60 ലക്ഷം ബാങ്ക് ലോണ്‍ എടുത്തു. ഭൂമി വാങ്ങിയതും ഒരു അധികാര കമ്മിറ്റിയുടേയും അനുവാദത്തോടെയായിരുന്നില്ലെന്ന് 2017 നവംബര്‍ ആറിന് കൂടിയ യോഗത്തില്‍ അഭിവന്ദ്യ ആലഞ്ചേരി പിതാവ് പരസ്യമായി സമ്മതിക്കുമ്പോഴും ഇങ്ങനെയൊരു സ്ഥലം വാങ്ങാനും ഒരു കാനോനിക കമ്മിറ്റിയുടെയും അനുവാദമില്ലാതെ ഈ ഭൂമിക്കായി ബാങ്ക് ലോണ്‍ എടുത്തതുമൊക്കെ ഒരു കുറ്റസമ്മതത്തില്‍ ഒതുക്കി തീര്‍ക്കാനാവുമോ എന്നാണ് വൈദികര്‍ ചോദിക്കുന്നത്. സാമ്പത്തി ബാധ്യത മാത്രമല്ല, സഭയയുടെ വിശ്വാസ്യതയ്ക്കും മൂല്യങ്ങള്‍ക്കും കളങ്കം ഉണ്ടാക്കി വയ്ക്കുകയാണ് ആലഞ്ചേരി പിതാവും മറ്റുളളവരും ചേര്‍ന്ന് വരുത്തിവച്ചിരിക്കുന്നതെന്ന ആക്ഷേപത്തിന് ഒരു മറുപടിയും കുറ്റാരോപിതര്‍ക്കില്ലെന്നതാണ് വാസ്തവം. അവര്‍ ഇപ്പോഴും ഇതെല്ലാം സംഭവിച്ചുപോയ അബദ്ധം മാത്രമായി വ്യഖ്യാനിക്കുന്നു.
59 കോടി കടം തീര്‍ക്കാന്‍ ശ്രമിച്ച് അതിരൂപതയുടെ കടം 90 കോടിയിലേക്ക് എത്തിച്ച വൈഭവത്തെ കുറിച്ചും പറയാനുണ്ട്…
(തുടരും)
വൈദികരെല്ലാം പാവാടാ! ഒരു വിശ്വാസിയുടെ ധാര്‍മ്മിക ചോദ്യങ്ങള്‍