ഭൂമിയിടപാട് ക്രമക്കേട് ഒത്തു തീര്‍പ്പിലേക്ക് എത്തുന്നുവെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്
സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കളങ്കം ചാര്‍ത്തിയ ഭൂമിയിടപാട് ക്രമക്കേട് ഒത്തു തീര്‍പ്പിലേക്ക് എത്തുന്നുവെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര സിനഡില്‍ ഇനി ഈ വിഷയത്തില്‍ പരസ്യമായ വിവാദം വേണ്ടെന്നും, തനിക്ക് പറ്റിയത് സാങ്കേതികമായ പിഴവാണെന്നും അതിന് മാപ്പ് പറയുന്നതായുമുള്ള അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാട് അംഗീകരിച്ചുകൊണ്ട് ‘എല്ലാം അവസാനിപ്പിക്കാന്‍’ വൈദികസമൂഹത്തോടും അല്‍മായരോടും സിനഡ് അഭ്യര്‍ത്ഥിച്ചു എന്നുമാണ് വാര്‍ത്ത. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത പ്രചാരണം പോലും തെറ്റ് മറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ താത്പര്യാര്‍ത്ഥമാണെന്നാണ് വിമതവിഭാഗമായ വൈദികരും സഭയിലെ അല്‍മായരും വ്യക്തമാക്കുന്നത്.
അതിരൂപത എന്ത് നടപടിയുമായാണോ മുന്നോട്ടു പോകുന്നത് അതു തന്നെ തുടരാനാണ് സിനഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഭാ വിശ്വാസങ്ങളെയും മൂല്യങ്ങളെയും തകര്‍ത്തവര്‍ ശിക്ഷ ഏറ്റുവാങ്ങണം. താന്‍ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ അന്തസ്സും പവിത്രതയും നഷ്ടപ്പെടുത്തിയവര്‍ തുടര്‍ന്നും അതേ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും മാറി നില്‍ക്കണമെന്നു തന്നെയാണ് തങ്ങള്‍ ഇപ്പോഴും ആവശ്യപ്പെടുന്നതെന്നും വൈദികര്‍ പറയുന്നു. വൈദിക സമിതി അടുത്ത ദിവസം തന്നെ മാര്‍പാപ്പയ്ക്ക് ആലഞ്ചേരി പിതാവിനെതിരേ പരാതി അയക്കുമെന്നും വൈദികര്‍ പറയുന്നു. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും അവര്‍ അറിയിച്ചു.
നേരത്തെ അതിരൂപത സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദിക സമൂഹത്തിനായി അയച്ച സര്‍ക്കുലറിലും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വാസ്തവമുണ്ടെന്നും അതിനു നേതൃത്വം കൊടുത്തവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നുമാണ് പറയുന്നത്.
കടം വീട്ടാനായി അതിരൂപതയുടെ കീഴിലുള്ള അഞ്ചു സ്ഥലങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത് വിവിധ കാനോനിക സമിതികളില്‍ ആലോചിച്ചശേഷമാണെങ്കിലും അതിരൂപതയുമായുള്ള കരാറിനെതിരെ (ആകെ വില്‍ക്കാന്‍ തീരുമാനിച്ച വസ്തു 306.98 സെന്റ് ഭൂമിയാണ്. സെന്റിന് മൂന്നു ലക്ഷം മുതല്‍ 19 ലക്ഷം വരെയുള്ള വിവിധ വിലകളാണ് നിശ്ചയിച്ചിരുന്നത്. ആകെ വിറ്റ വസ്തുവും തത്തുല്യമായ വിലയും താരതമ്യപ്പെടുത്തുമ്പോള്‍ സെന്റ് ഒന്നിന് ഏറ്റവും കുറഞ്ഞ വില 9.05 ലക്ഷമായി നിജപ്പെടുത്തിയിരുന്നു. ഈ സ്ഥലങ്ങള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച സാജു വര്‍ഗീസ് കുന്നേല്‍ അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചു നല്‍കാന്‍ പാടില്ല എന്നാണ് കരാര്‍) 36 ആധാരങ്ങളിലായി ഈ സ്ഥലങ്ങള്‍ വിറ്റത് അതിരൂപതാ കാനോനിക സമിതകള്‍ അറിയാതെയാണ്. മാത്രമല്ല, അതിരൂപത കാനോനിക സമിതികളില്‍ ആലോചനയ്ക്കു വരുന്നതിനു മുമ്പു തന്നെ വില്‍ക്കാനുള്ള ചില സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിരുന്നതായും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.
36 ആധാരങ്ങളില്‍ ഒപ്പിട്ടത് അബദ്ധമോ?
തനിക്ക് പറ്റിയത് സാങ്കേതിക പിഴവാണെന്നും ഇതിനു മൂന്നുവട്ടം വൈദിക സമിതിയില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും ആലഞ്ചേരി പിതാവ് പറയുമ്പോഴും ഇക്കാര്യത്തില്‍ വൈദിക സഭയും അല്‍മായരും വിയോജിക്കുന്നതിനു കാരണം വെറുമൊരു സാങ്കേതിക പിഴവോ അബദ്ധമോ ആയിട്ട് ഇതു കാണാനാകില്ലെന്നതിനാലാണ്. ഒന്നോ രണ്ടോ അല്ല മുപ്പത്തിയാറ് തീറാധാരങ്ങളാണ് ആലഞ്ചേരി പിതാവിന്റെ പേരില്‍ നടന്നിരിക്കുന്നത്. സാങ്കേതിക പിഴവോ അബദ്ധമോ ഒരാള്‍ ഇങ്ങനെ ആവര്‍ത്തിക്കുമോ? ഇത്തരം അബദ്ധങ്ങള്‍ കുറ്റമായി തന്നെ കാണണം എന്നു അല്‍മായ പ്രതിനിധിയായ അന്ന ഷിബി പറയുന്നു. വൈദിക സമിതിയിലെ മുഴുവന്‍ പേര്‍ക്കും അറിയാം ഇതില്‍ തെറ്റ് നടന്നിട്ടുണ്ടെന്ന്. പക്ഷേ പരസ്യമായൊരു വിവാദം വേണ്ടെന്നും എല്ലാം രഹസ്യമായി ഒത്തുതീര്‍പ്പിലാക്കാമെന്നും വിചാരിക്കുന്ന ചിലര്‍ മാത്രമാണ് ആലഞ്ചേരി പിതാവിനെതിരെ രംഗത്തു വരാതെ നില്‍ക്കുന്നത്. പക്ഷേ അവര്‍ പോലും പിതാവിന് തെറ്റ് പറ്റിയെന്നു സമ്മതിക്കുന്നവരാണ്; അന്ന കൂട്ടിച്ചേര്‍ക്കുന്നു.
അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥലം വില്‍ക്കാന്‍ ആലഞ്ചേരി പിതാവിന്റെ ഒപ്പ് മാത്രം മതി. പക്ഷേ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് എന്തവകാശം? കൂരിയ(ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് പ്രതിദിനം കൂടുന്ന സമിതി)പോലും അറിയാതെയാണ് ഇതൊക്കെ നടന്നിരിക്കുന്നത്. ഇപ്പോഴത്തെ ഭൂമിയിടപാട് കുംഭകോണത്തില്‍ പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ കൂരിയായും പ്രതികൂട്ടില്‍ ആകേണ്ട തെറ്റ് ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷമായി അതിരൂപതയുടെ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ആര്‍ച്ച് ബിഷപ്പ് മാത്രമല്ല ഉള്ളത്, സഹായമെത്രാന്മാരും ചാന്‍സലറും വൈസ് ചാന്‍സലറും മറ്റ് സമിതിയധ്യക്ഷന്മാരുമൊക്കെയടങ്ങിയതാണ് കൂരിയ. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ മാത്രം തീരുമാനിച്ച് ഇത്രയധികം ഭൂമി വില്‍ക്കുകയും വാങ്ങുകയുമെല്ലാം ചെയ്യുമ്പോള്‍ അതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ എന്താണ് വിശ്വാസിക്കേണ്ടതെന്നും അല്‍മായ പ്രതിനിധികള്‍ പറയുന്നു.
വിശ്വാസിക്കില്ലാത്ത സ്വീകരണം വസ്തു കച്ചവടക്കാരന്
അതിരൂപത ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കണം. കച്ചവടം നടത്താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ അതിരൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ സഭ സ്ഥലക്കച്ചവടം മുഖ്യപ്രവര്‍ത്തനമായി കാണുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വൈദികന്‍ ആരോപിക്കുന്നത്. സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ഭൂമി മാഫിയയുടെ ആളാണെന്നത് ഒന്നോ രണ്ടോ പേരുടെ ആരോപണമല്ല. എറണാകുളത്തുള്ള ഭൂമിയിടപാടുകാരില്‍ ആരോടു ചോദിച്ചാലും അതു മനസിലാകുന്നതാണ്. എന്നിട്ടും സാജു വര്‍ഗീസിനെ തന്നെ അതിരൂപതയുടെ ഭൂമി കച്ചവടത്തിന് ചുമതലയേല്‍പ്പിച്ചത് എന്തിനായിരുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് മറുപടി പറയേണ്ടതാണെന്നു വൈദികന്‍ തുടര്‍ന്നു പറയുന്നു. ഭൂമി ഇടപാടില്‍ ആലഞ്ചേരി പിതാവിനെ കുരുക്കില്‍ ചാടിച്ചത് പാലാക്കാരനായ ഈ വസ്തു ബ്രോക്കര്‍ ആണെന്നാണ് വൈദികര്‍ക്കും അല്‍മായര്‍ക്കും ഇടയില്‍ പരക്കുന്ന പ്രചാരണം. ഒരു വിശ്വാസിക്ക് കിട്ടാത്ത സ്വീകരണമാണ് ഒരു സ്ഥലക്കച്ചവടക്കാരന് കിട്ടിയിരുന്നത്. ഒരു വര്‍ഷത്തിനു മുകളിലായി തന്റെ വിലകൂടിയ കാറുകളില്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് സ്ഥിര സന്ദര്‍ശകനായി വന്നിറങ്ങിയിരുന്ന സാജു വര്‍ഗീസിനെ എല്ലാവര്‍ക്കും അറിയാം. സാജു വര്‍ഗീസിന് ആലഞ്ചേരി പിതാവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ ചുമതലക്കാരനയി എത്തി കര്‍ദിനാളിന്റെ വിശ്വസ്തനായി മാറുകയായിരുന്നുവത്രെ സാജു. ആലഞ്ചേരി പിതാവ് ഇയാളെ കണ്ണടച്ച് വിശ്വസിച്ച് ഭൂമി ഇടപാടിന്റെ ഇടനിലക്കാരനാക്കിയപ്പോള്‍ അതിരൂപത 90 കോടിയുടെ കടക്കെണിയിലായി എന്നാണ് ആക്ഷേപം. ഈ ഇടപാടിലേക്ക് സാജു വര്‍ഗീസ് വരുന്നതു പിതാവ് വഴിയാണ്. ഫിനാന്‍സ് ഓഫിസറായിരുന്ന ഫാദര്‍ ജോഷി പുതുവയല്ല സാജു വര്‍ഗീസിനെ കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ക്രമക്കേടുകളെ വെറും അബദ്ധമായി കാണാന്‍ കഴിയില്ലെന്നും ആരോപണമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു ഭൂമി വില്‍ക്കുമ്പോള്‍ അത് പരമാവധി പരസ്യം ചെയ്തിട്ടാണ് വില്‍ക്കുന്നത്. എന്നാല്‍ അതിരൂപതയുടെ ഭൂമികള്‍, അതും കണ്ണായ സ്ഥാലത്ത് മെയിന്‍ റോഡിന് അരികിലുള്ളത് ആയിട്ടുപോലും രഹസ്യമായി വില്‍ക്കാനാണ് ശ്രമിച്ചത്. പത്രപരസ്യം കൊടുത്തില്ല. എന്നിട്ടായിരുന്നു എട്ടുലക്ഷം സെന്റിന് കിട്ടേണ്ടിടത്ത് നാലു ലക്ഷം വാങ്ങി വിറ്റത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരു കക്ഷിക്കോ കക്ഷികള്‍ക്കോ സ്ഥലം വില്‍ക്കരുതെന്ന് കരാര്‍ ഉണ്ടായിട്ടും അതു ലംഘിച്ചു. ഇസ്ലാം സമുദായത്തില്‍പ്പെട്ട ചില സുഹൃത്തുക്കള്‍ പറയുമ്പോഴാണ് അതിരൂപത വക സ്ഥലം വിറ്റകാര്യം തങ്ങള്‍ അറിയുന്നതെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭൂമിയിടപാടുകാരില്‍ നിന്നും സബ് രജിസ്റ്റാര്‍ ഓഫിസുകളില്‍ നിന്നുമൊക്കെ കിട്ടിയ വിവരങ്ങളില്‍ നിന്നും രേഖകളില്‍ നിന്നുമാണ് സ്ഥലം വില്‍പ്പനയിലെ ക്രമക്കേടുകള്‍ കണ്ടു പിടിച്ചതെന്നും ഒരു വൈദികന്‍ പറയുന്നു. ഭൂമിക്ക് ഈ വിലയേ കിട്ടൂവെന്നാണ് അതിരൂപതാധ്യക്ഷന്റെ പിന്തുണക്കാര്‍ പറയുന്നത്. തൃക്കാക്കര ഭാരത് മാത കോളേജിനു സമീപമുള്ള 60.26 സെന്റ് സ്ഥലം സാജു വര്‍ഗീസ് തന്നെ സ്വന്തമാക്കിയത് സെന്റിന് 6,63,292 രൂപ വച്ച് 3,99,70,000 രൂപയ്ക്ക്. ഇവിടെ സെന്റിന് അടിസ്ഥാന വില 25,00,000 വരെ ഉള്ളപ്പോഴാണ് ആറു ലക്ഷത്തിന് സാജു വര്‍ഗീസ് തന്നെ ഭൂമി സ്വന്തമാക്കിയത്. ഇതിലൂടെ അതിരൂപതയ്ക്ക് സംഭവിച്ച നഷ്ടം 11,06,80,024. എന്നാല്‍ ഇതേ ഭൂമി വാങ്ങാനുണ്ടെന്ന ആവശ്യവുമായി നാലു മാസങ്ങള്‍ക്കിപ്പുറം സാജു വര്‍ഗീസിനെ സമീപിച്ചപ്പോള്‍ വില പറഞ്ഞതു സെന്റിന് 30 ലക്ഷത്തിനു മുകളില്‍! ഇതില്‍ നിന്നു തന്നെ മനസിലാക്കാവുന്നതാണ് തട്ടിപ്പ്. വനപ്രദേശമായ കോട്ടപ്പടിയില്‍ ഭൂമി വാങ്ങുമ്പോള്‍ അവിടെ സെന്റിന് വന്‍വിലയാണെന്നു പറയുകയും കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് അരികിലുള്ള ഭൂമി വില്‍ക്കുമ്പോള്‍ സെന്റിന് വില കുറവാണെന്നും പറയുന്നത് എങ്ങനെയാണ് വെറും അബദ്ധമായി കാണാനാകും; വൈദികന്‍ ചോദിക്കുന്നു.
അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്
സാമ്പത്തിക ബാധ്യത മാത്രമല്ല ഇത് ധാര്‍മിക പ്രശ്‌നം
സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഇറക്കിയ സര്‍ക്കുലറിലും പറയുന്നത് ഇതേ ആരോപണങ്ങളാണ്. 58 കോടിയുടെ കടം തീര്‍ക്കാന്‍ ഇറങ്ങി ഇപ്പോള്‍ 92 കോടി രൂപയ്ക്കടുത്ത് അതിരൂപതയ്ക്ക് ബാധ്യത ഉണ്ടാക്കിയിരിക്കുകയാണെന്നാണ് എടയന്ത്രത്ത് പിതാവ് പറയുന്നു. സാമ്പത്തിക ബാധ്യത മാത്രമല്ലെന്നും സര്‍ക്കുലറില്‍ ആക്ഷേപമുണ്ട്. അതിരൂപതയ്ക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാര്‍മിക പ്രശ്‌നങ്ങളാണ്. ആയതിനാല്‍, സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്കു ലഭിച്ചാലും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാര്‍മിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നുള്ളത് വസ്തുതയാണ്; സര്‍ക്കുലറില്‍ പറയുന്നു. ഭൂമിയിടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി തനിക്ക് കിട്ടിയ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മനസിലാക്കിയതാണന്നും ഇക്കാര്യങ്ങളാണ് വൈദികരുടെ അറിവിലേക്കായി സര്‍ക്കുലര്‍ രൂപത്തില്‍ എത്തിക്കുന്നതന്നും സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശ്വാസി സമൂഹത്തിനു മുന്നില്‍ ഇപ്പോള്‍ അവതരിപ്പിക്കേണ്ടതില്ലെന്ന അഭ്യര്‍ത്ഥനയും സഹായമെത്രാന്‍ നടത്തുന്നുണ്ട്.
സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വൈദിക സമൂഹത്തിന്റ പ്രതിനിധികള്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടും എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാട് മാപ്പ് പറച്ചിലലോ അഭ്യര്‍ത്ഥനയിലോ അവസാനിക്കില്ലെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ജനുവരി 31 ന് അകം ഈ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കോപ്പി വത്തിക്കാനിലേക്ക് അയച്ചു കൊടുക്കുന്നുണ്ട്. ഇടക്കാല റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിരൂപതയിലെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലൂസ് ആ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്റെയും, അതിരൂപതയുടെ ഫിനാന്‍സ് ഓഫിസറായ ഫാ. ജോഷി പുതുവയുടേയും ഉത്തരവാദിത്വങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതുമാണ്. സമ്പൂര്‍ണ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ കൂടുതല്‍ വ്യക്തമായി രേഖപ്പെടുത്തപ്പെടുമെന്നാണ് വൈദികര്‍ പറയുന്നത്. ഇതേ റിപ്പോര്‍ട്ടും അതിനൊപ്പം വൈദിക സമൂഹം അയക്കുന്ന പരാതിയും മാര്‍ പാപ്പയ്ക്കു മുന്നില്‍ എത്തുന്നതോടെ ചെയ്ത തെറ്റിന് ആലഞ്ചേരി പിതാവിന് പശ്ചാത്തപിക്കേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.