എന്നാല്‍ ഈ സെറ്റില്‍മെന്റ് നീക്കങ്ങള്‍ നടന്നാല്‍ പോലും ചെയ്ത തെറ്റുകള്‍ ഇല്ലാതാകുന്നില്ലെന്നാണ് മറുഭാഗം പറയുന്നത്.
സീറോ മലബാര്‍ സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാട് വിവാദം ‘സെറ്റില്‍’ ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി വിവരം. ഭൂമി വിറ്റ വകയില്‍ കിട്ടാനുള്ള കോടികള്‍ എത്രയും വേഗം തന്നെ സഭയ്ക്ക് നല്‍കി ഇപ്പോഴുള്ള വിവാദം അവസാനിപ്പിക്കാനുള്ള നീക്കം ആര്‍ച്ച് ബിഷപ്പ് ആസ്ഥാനം കേന്ദ്രീകരിച്ച് തുടങ്ങിയതായാണ് വിവരങ്ങള്‍. ഭൂമി വില്‍പ്പനയില്‍ ഇടനിലക്കാരനായി നിന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ വിറ്റ ഭൂമികളുടെ വിലയായി ബാക്കി സഭയ്ക്കു കിട്ടേണ്ടിയിരുന്ന 18 കോടിയോളം രൂപ നല്‍കി കൊണ്ട് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കാമെന്നും അതുവഴി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ നടക്കുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നും ആലഞ്ചേരി പക്ഷക്കാര്‍ വിശ്വസിക്കുന്നു.
ഭൂമിയിടപാടുകാരനും നിലവില്‍ ഭൂമി വിവാദത്തില്‍ നടപടി നേരിട്ട ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്തെ വൈദികനും തമ്മില്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞതായും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നോട്ട് നിരോധനവും മറ്റും മൂലമുണ്ടായ ചില തടസ്സങ്ങളാണ് ബാക്കി തുക നല്‍കാന്‍ വൈകിയതിനു കാരണം എന്നും നല്‍കാനുള്ള പണത്തിനു പകരമായി കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഈട് നല്‍കിയിരുന്നുവെന്നും, ഇക്കാര്യത്തില്‍ യാതൊരു വിധ കള്ളത്തരങ്ങളും ഉണ്ടായിട്ടില്ലെന്നും നല്‍കാനുള്ള പണം ഇപ്പോള്‍ കൈമാറുന്നതിലൂടെ ചിലര്‍ ചേര്‍ന്ന് ഉണ്ടാക്കിയ അനാവശ്യവിവാദം അവസാനിപ്പിക്കേണ്ടതായി വരുമെന്നുമാണ് ആലഞ്ചേരിയുടെ അനുയായികള്‍ വിശദീകരിക്കുക.
മാര്‍ ആലഞ്ചേരിയെ തടഞ്ഞു വച്ചോ, അതോ ഒത്തുകളിയോ? കള്ളം പറയുന്നതാര്? കര്‍ദ്ദിനാളോ അല്‍മായരോ?
എന്നാല്‍ ഈ സെറ്റില്‍മെന്റ് നീക്കങ്ങള്‍ നടന്നാല്‍ പോലും ചെയ്ത തെറ്റുകള്‍ ഇല്ലാതാകുന്നില്ലെന്നാണ് മറുഭാഗം പറയുന്നത്. തെളിവുകള്‍ സഹിതം തങ്ങള്‍ക്കു കിട്ടിയ വിവരങ്ങളും രേഖകളും ഭൂമിയടപാടില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നു തന്നെയാണ് വ്യക്തമാക്കുന്നതെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈദിക സമിതിയോഗം മുടങ്ങാനുണ്ടായ സാഹചര്യം പോലും ഉണ്ടാകുന്നത് തെറ്റ് ചെയ്തവരുടെ ഭീതിയില്‍ നിന്നാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
അതിരൂപതയ്ക്കും സഭയ്ക്ക് ആകെയും ഉണ്ടായിരിക്കുന്ന ഈ നാണക്കേട് എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്നാണ് ഇന്നലെ ആരംഭിച്ച സിനഡിന്റെയും ആഗ്രഹം. രണ്ടു ചേരികളായി വൈദികരും അല്‍മായരും ഏറ്റുമുട്ടല്‍ നടത്തുന്നത് ഒട്ടും ആശ്വാസ്യകരമായതല്ലെന്നാണ് നിഷ്പക്ഷമതികളായി നിന്നുകൊണ്ട് മുതിര്‍ന്ന വൈദികരും മെത്രാന്മാരും പറയുന്നത്. അതുകൊണ്ട് തന്നെ ഒരു സെറ്റില്‍മെന്റാണ് സിനഡും ആഗ്രഹിക്കുക.
ആര്‍ച്ച് ബിഷപ്പിന്റെ ബന്ദിനാടകം വരെ എത്തി കാര്യങ്ങള്‍; ഇവരാണോ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍?
സെറ്റില്‍മെന്റിന് തയ്യാര്‍ എന്ന സൂചനയല്ല നല്‍കുന്നതെങ്കിലും സിനഡില്‍ ഇപ്പോഴത്തെ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്നു തന്നെയാണ് വൈദിക സമിതിയും ആവശ്യപ്പെടുന്നത്. മാര്‍ ആലഞ്ചേരിയെ ഉള്‍പ്പെടുത്തി തന്നെയാണ് അവര്‍ ഈ വിവാദത്തെ അവതരിപ്പിക്കുന്നതും. വൈദിക സമതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ സിനഡിനു നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത് സീറോ മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന സിനഡില്‍ ഈക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നാണ്.
തീരുമാനങ്ങള്‍ എടുക്കണമെന്നു പറയുമ്പോഴും അതൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഊന്നിയുള്ളതാകരുതെന്നും ഓര്‍മപ്പെടുത്തുന്നു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍, ഭൂമി ഇടപാടുകളിലെ ദുരൂഹതയും ഭരണസംവിധാനങ്ങളുടെ പരാജയവും, സിവില്‍, കാനോന്‍ നിയമങ്ങളുടെ ലംഘനവും പൈതൃകസ്വത്തുക്കളുടെ അന്യാധീനപ്പെടലും, അതിരൂപതയ്ക്കുണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടവും, അതിരൂപത ഭരണത്തില്‍ ഭൂമാഫിയ സംഘങ്ങളുടെയും കള്ളപ്പണത്തിന്റെയും കടന്നുകയറ്റവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വൈദിക സമിതി സിനഡിനെ ബോധ്യപ്പെടുത്തുന്നത്. ഈ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടിയിരുന്ന വൈദിക സമിതി, മുന്‍ മാതൃകളില്ലാത്തവിധം അതിരൂപതയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി മുടങ്ങിപ്പോയതിനെ തുടര്‍ന്ന്, റിപ്പോര്‍ട്ട് മാര്‍ ആലഞ്ചേരിക്ക് നേരിട്ട് നല്‍കേണ്ടി വരികയായിരുന്നു.
വൈദിക സമ്മേളനം ഇനി എന്നു നടക്കുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, കമ്മിഷന്‍ റിപ്പോര്‍ട്ട് എല്ലാ മെത്രാന്മാര്‍ക്കും സിനഡ് കൂടുന്നതിനു മുമ്പായി തന്നെ വൈദിക സമിതി സെക്രട്ടറി അയച്ചു കൊടുത്തിരുന്നു. സിനഡില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകണമെന്നു തന്നെയാണ് ഇവര്‍ താത്പര്യപ്പെടുന്നത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ആര്‍ച്ച് ബിഷപ്പിന് എതിരാണ്.
അതേസമയം ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകാതെ വരികയോ ഇക്കാര്യം ചര്‍ച്ച ചെയ്യാതെ തന്നെയിരിക്കുകയോ ആണെങ്കില്‍ ശക്തമായ മറ്റു പരിപാടികളുമായി മുന്നോട്ടു പോകാനാണ് അതിരൂപതയിലെ വൈദികരുടെയും അല്‍മായരുടെയും തീരുമാനമെന്നും, വൈദിക സമിതി സെക്രട്ടറി അറിയിക്കുന്നതിലൂടെ കാര്യങ്ങള്‍ ആരെങ്കിലുമൊക്കെ ആഗ്രഹിക്കുന്നതുപോലെ എളുപ്പത്തില്‍ സെറ്റില്‍ ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്ന മുന്നറിയിപ്പാണ് കിട്ടുന്നത്.
അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്