UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടും വാളയാര്‍: സഹോദരിമാരായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ചെറിയച്ഛനും സുഹൃത്തും അറസ്റ്റില്‍

വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ ബന്ധുക്കളാണ് ഈ കുട്ടികളും

ലൈംഗിക പീഡനത്തിനിരയായ 11-ഉം ഒമ്പതും വയസുള്ള രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പ് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി. അട്ടപ്പളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാരുടെ ബന്ധുക്കളായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ ചെറിയച്ഛനെയും സുഹൃത്തിനെയും പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടപ്പളം സ്വദേശിയായ കുട്ടികളെയാണ് ചെറിയച്ഛനും സുഹൃത്തും മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചത്. നാലു ദിവസം മുമ്പാണ് ഇവരെ പോലീസ് പിടികൂടിയത്. ഒരു കുട്ടി മാത്രമെ പീഡിപ്പിക്കപ്പെട്ടിരുന്നുള്ളൂവെന്നായിരുന്നു മുമ്പ് പുറത്തു വന്ന വിവരങ്ങള്‍. എന്നാല്‍ സിഡബ്ല്യൂസി പാലക്കാട് ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ ഇത് സംബന്ധിച്ച് അഴിമുഖത്തോട് പറഞ്ഞത് സഹോദരിമാരായ രണ്ട് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ്. ഫാ. ജോസ് പോള്‍ പറഞ്ഞത്-

‘മൂന്നാല് ദിവസങ്ങള്‍ക്ക് മുമ്പ് അട്ടപ്പളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ടില്‍ കുട്ടികളുടെ ചെറിയച്ഛനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികളെ വേണ്ട കൗണ്‍സിലിങ് നല്‍കി സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കൗണ്‍സിലിങ് തുടര്‍ന്നും നല്‍കേണ്ടതുണ്ട്. കുട്ടിയുടെ അച്ഛന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മയും മകളും ചെറിയച്ഛന്റെ സംരക്ഷണത്തിലായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും ചെറിയച്ഛനും എച്ച്‌ഐവി ബാധിതരാണെന്നും കുട്ടിയുടെ അച്ഛന്‍ മരിച്ചത് എയ്ഡ്‌സ് മൂലമാണെന്നുമുള്ള വിവരങ്ങളുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളുടെ ഭാവിയും കൂടി കണക്കിലെടുത്ത് മറ്റ് വിവരങ്ങള്‍ ഒന്നും വിശദമാക്കുവാന്‍ സാധിക്കില്ല’.

അട്ടപ്പളത്തെ വാര്‍ഡ് മെമ്പര്‍ (പുതുശ്ശേരി) നിഥിന്‍. ആര്‍ സംഭവത്തെക്കുറിച്ച് പറയുന്നത്– ‘കുട്ടികളെ പീഡിപ്പിച്ചുവെന്ന് അറിഞ്ഞയുടന്‍ പ്രദേശവാസികളോടും മറ്റുള്ളവരോടും സംഭവത്തെകുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നു. പീഡിപ്പിച്ച വിവരം അറിഞ്ഞ കുട്ടികളുടെ അധ്യാപകരാണ് സംഭവം വെളിയിലെത്തിച്ചത്. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമ്പോഴാണ് വിവരം അവര്‍ അറിഞ്ഞത്. വാളയാര്‍ പോലീസ് കുട്ടികളുടെ ചെറിയച്ഛനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കുട്ടികളെ കാണുവാന്‍ പോയിരുന്നു. ഈ വിഷയത്തില്‍ കുട്ടികള്‍ക്ക് നിയമ സഹായം നല്‍കാനും സംരക്ഷണം നല്‍കാനും പഞ്ചായത്ത് മെമ്പര്‍മാര്‍ ഒരുമിച്ച് തീരുമാനിച്ചിട്ടുണ്ട്. തുടരെ തുടരെ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ വരുന്നത് ഞങ്ങളെയെല്ലാം ഞെട്ടിക്കുന്നതാണ്. ഞങ്ങള്‍ ഒരു ജാഗ്രത സമിതി രൂപീകരിക്കാന്‍ പോവുകയാണ്. ലൈംഗിക ചൂഷണത്തെ കുറിച്ച് കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണിത്.’

അട്ടപ്പളത്ത് തന്നെ മുമ്പ് സഹോദരിമാരായ കുട്ടികളെ തൂങ്ങി മരിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയതും അവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുവെന്നുമുള്ള വിവരങ്ങളും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ആറ് വയസ്സുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഈ കുട്ടികളുടെ ബന്ധുക്കളും കൂടിയാണ് ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്ന സഹോദരിമാരും. ഒരേ പഞ്ചായത്തില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നതും.

കൊല്ലപ്പെട്ട സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചവരില്‍ ബന്ധുക്കളുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആദ്യ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഒരന്വേഷണവും നടത്തിയില്ല. തുടര്‍ന്നാണ്‌ രണ്ടാമത്തെ കുട്ടിയും കൊല്ലപ്പെടുന്നത്. ഈ സംഭവങ്ങള്‍ വിവാദമായി ചൂടിപിടിച്ചിരുന്ന സമയത്ത് തന്നെയാണ് സഹോദരിമാരും പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നുഎന്നുള്ള വിവരങ്ങളും പുറത്തുവരുന്നത്.

ബാംഗ്ലൂരിലായിരുന്ന കുട്ടികളുടെ ചെറിയച്ഛനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസബ സിഐ ഹരിപ്രസാദ് ഇത് സംബന്ധിച്ച് അഴിമുഖത്തോട് പറഞ്ഞത്- ‘കുട്ടികളുടെ ചെറിയച്ഛനെയും അയാളുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടികള്‍ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാവുകയും മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്. പോക്‌സോ പ്രകാരം പാലിക്കേണ്ട എല്ലാ കാര്യങ്ങളും ഈ കേസില്‍ പാലിച്ചിട്ടുണ്ട്. പോക്‌സോ കേസായതു കൊണ്ടു തന്നെ അധികം വിവരങ്ങള്‍ നല്‍കാന്‍ സാധ്യമല്ല.’

പാലക്കാട് ചൈല്‍ഡ് ലൈന്‍ ഓഫീസുമായി ഇത് സംബന്ധിച്ച് അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു കേസ് അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍