ശശികുമാറിനെ ഐസിയു- വില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിനു ശേഷം പ്രതികളുടെ ബന്ധുക്കളെന്ന് പറഞ്ഞു രണ്ടു പേര്‍ വന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു
തൃശ്ശൂര്‍ പെരിങ്ങനത്ത് ആള്‍ക്കൂട്ട ആക്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. ഹൃദ്രോഗിയായ യാത്രക്കാരാനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോവുന്നതിനിടയിലാണ് ശശികുമാര്‍ എന്ന 65വയസ്സുകാരന് മര്‍ദ്ദനമേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശശികുമാര്‍ ഇപ്പോഴും അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ആഘാതത്തില്‍ മോചിതനായിട്ടില്ല. കഴിഞ്ഞ ചൊവാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം എന്ന് ശശികുമാര്‍ പറയുന്നു.
‘നെഞ്ചു വേദനയുള്ള യാത്രക്കാരനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു ഞാന്‍. അതിനിടയില്‍ ഓട്ടോ ഒരു കാറില്‍ ചെന്നു മുട്ടി. ഓട്ടോയിലുള്ളത് രോഗിയാണെന്നറിഞ്ഞ കാര്‍ യാത്രക്കാര്‍ എന്നോട് പൊയ്‌ക്കോളാന്‍ പറഞ്ഞു. തിരിച്ചു ഓട്ടോയില്‍ കയറി വണ്ടിയെടുക്കാന്‍ പോവുന്ന നേരത്താണ് ബൈക്കില്‍ വന്ന രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത്. ഏകദേശം ഇരുപത് ഇരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാര്‍ ആയിരുന്നു എന്നെ അടിച്ചത്. ലഹരിയൊക്കെ ഉപയോഗിച്ച പോലെയായിരുന്നു അവരുടെ പെരുമാറ്റം. വണ്ടിയില്‍ ഉള്ളത് ഹാര്‍ട്ട് അറ്റാക്ക് വന്ന രോഗിയാണെന്ന് പറഞ്ഞിട്ടും എന്നെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. കണ്ടു നിന്നവര്‍ക്ക് പോലും ഇടപെടാന്‍ പേടി തോന്നുന്ന രീതിയിലായിരുന്നു അവരുടെ അടിയും ബഹളവും. ഒടുവില്‍ കണ്ണിനോട് ചേര്‍ന്ന് മുഖമടച്ചു തന്നൊരടിയില്‍ ഞാന്‍ ബോധം കേട്ടു വീണു. പിന്നെ കണ്ണു തുറക്കുന്നത് ആശുപത്രിയിലാണ്’.
ആള്‍ക്കൂട്ടഹിംസ ഒരു ക്രമസമാധാന പ്രശ്നമല്ല; അതൊരു രാഷ്ട്രീയ വെല്ലുവിളിയാണ്
ആക്രമണം നടത്തിയവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം ഉണ്ടെന്ന് സംഭവത്തില്‍ ദൃക്സാക്ഷിയായ ബഷീര്‍ എന്ന വ്യക്തി പറയുന്നു. ‘യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണം ആയിരുന്നു. ആ മനുഷ്യന്റെ പ്രായമോ ആരോഗ്യമോ പോലും നോക്കാതെയാണ് വന്നവര്‍ അടിച്ചത്. അടികൊണ്ട് ശശി കുമാറിന്റെ ബോധം പോയി കഴിഞ്ഞാണ് അവര്‍ പിന്മാറിയത്. കണ്ടു നിന്ന ഞങ്ങള്‍ ഒക്കെ കൂടെയാണ് ശശികുമാറിനെയും ഓട്ടോയില്‍ ഉണ്ടായിരുന്ന ആളെയും ആശുപത്രിയില്‍ എത്തിച്ചത്.‘ എന്നാണ് ബഷീര്‍ പ്രതികരിച്ചത്.
ശശികുമാറിനെ ഐസിയു- വില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിനു ശേഷം പ്രതികളുടെ ബന്ധുക്കളെന്ന് പറഞ്ഞു രണ്ടു പേര്‍ വന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു ‘കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജീവന് ആപത്താണെന്ന രീതിയിലാണ് വന്നവര്‍ സംസാരിച്ചത്. അടിക്കാന്‍ വന്നവര്‍ക്ക് ആളുമാറി പോയതാണെന്നും ഇനി ഇതിന്റെ പേരില്‍ ഞങ്ങള്‍ കേസിനൊന്നും പോവേണ്ട എന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയാലും ഇനിയും അവര്‍ വന്ന് ആക്രമിക്കുമോ എന്ന പേടിയിലാണ് ഞങ്ങള്‍.’ ഭീതി വിട്ടൊഴിയാതെ അവര്‍ പറഞ്ഞുനിര്‍ത്തി.
ഒരു ഉളുപ്പുമില്ലാതെ വര്‍ണ്ണവെറി കാണിക്കുന്നവരാണ് ഇന്ത്യക്കാര്‍; ഒരു ആഫ്രോ-അമേരിക്കന്റെ അനുഭവകുറിപ്പ്
ഇരുപത് വര്‍ഷത്തില്‍ അധികമായി ഓട്ടോ ഓടിക്കുന്ന തനിക്ക് ഇങ്ങനെയൊരു ആക്രമണം ആദ്യമായാണ് നേരിടേണ്ടി വരുന്നതെന്ന് ശശികുമാര്‍ പറയുന്നു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സാമ്പത്തിക പരാധീനകള്‍ ഉള്ളതു കൊണ്ടാണ് ഇപ്പോഴും ജോലി ചെയ്യുന്നതെന്നും അതിനിടയില്‍ ഉണ്ടായ ഈ സംഭവം മാനസികമായും ശാരീരിരികമായും തന്നെ തളര്‍ത്തിയെന്നുമാണ് ശശികുമാര്‍കൂട്ടി ചേര്‍ത്തു. ‘എന്റെ രണ്ടു കണ്ണിനും ഓപ്പറേഷന്‍ കഴിഞ്ഞതാണ്, ആ കണ്ണിലാണ് അവര്‍ ഇടിച്ചത്. ഇപ്പോള്‍ ചിലര്‍ പറയുന്നു ആളു മാറി ചെയ്തതാണെന്ന്. ഇതൊക്കെ ഒരു ന്യായമാണോ? ഇവര്‍ക്ക് കണ്ണില്‍ കാണുന്നവരെയൊക്കെ തല്ലി കൊല്ലാമെങ്കില്‍ ഇവിടെ നിയമവും പോലീസും ഒക്കെ എന്തിനാണ്?’
മാന്യമായി തൊഴില്‍ ചെയ്ത് ജീവിച്ചിരുന്ന തന്നെ ഈ അവസ്ഥയില്‍ ആക്കിയവരോട് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്നും എത്ര ഭീഷണിയുണ്ടായാലും കേസില്‍ നിന്ന് പിന്മാറില്ല എന്ന് ശശികുമാര്‍ വ്യക്തമാക്കി. വിടി ബല്‍റാം എംഎല്‍എ യെ പോലുള്ളവര്‍ പിന്തുണയുമായി എത്തിയത് തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹേമന്ത് കർക്കരെ, ലോയ, ഇപ്പോള്‍ ഇൻസ്‌പെക്ടർ സുബോധ്‌കുമാര്‍; ഈ മരണങ്ങള്‍ നാം മറക്കരുത്