UPDATES

നവോത്ഥാന കേരളത്തിലെ തൊട്ടുകൂടായ്മ; ചെട്ടികുളങ്ങരയിലെ ഈഴവ ശാന്തിക്ക് അയിത്തം

ശ്രീകോവിലില്‍ കയറ്റില്ല, തന്ത്രിയെ തൊടാന്‍ പാടില്ല, പായസത്തില്‍ മണ്ണ് തുടങ്ങിയ ആരോപണങ്ങള്‍…

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിയമിതനായ അബ്രാഹ്മണ ശാന്തിയ്ക്ക് തൊട്ടുകൂടായ്മ. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ക്ഷേത്രത്തില്‍ നിയമിതനായ ഈഴവ സമുദായാംഗമായ സുധികുമാറിനാണ് ക്ഷേത്രം അധികാരികളില്‍ നിന്ന് അപ്രഖ്യാപിത തൊട്ടുകൂടായ്മ അനുഭവിക്കേണ്ടി വരുന്നത്. കീഴ്ശാന്തിയായ തനിക്ക് ഇന്നേവരെ ശ്രീകോവിലില്‍ പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് സുധികുമാര്‍ പറയുന്നു. ഇതിന് പുറമെ തന്ത്രിയെ തൊട്ടുകൂട എന്നൊരു നിര്‍ദ്ദേശവും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

വല്ലാത്ത അവസ്ഥയാണ് ഇവിടെ ഞാനനുഭവിക്കുന്നത്. അയിത്തവും തൊട്ടുകൂടായ്മയും അവഗണനയും ഒറ്റപ്പെടുത്തലും. ആകെ പ്രശ്‌നങ്ങളാണ്. ദേവിക്ക് നേദിക്കാനുള്ളത് അകത്ത് തിടപ്പള്ളിയിലും വഴിപാടുകാര്‍ക്ക് നല്‍കാനുള്ള പായസം പുറത്തുമാണ് വയ്ക്കുന്നത്. അകത്ത് നേദ്യം വച്ചാലും പുറത്ത് നേദ്യം വച്ചാലും അതില്‍ മണ്ണ് ആണെന്നും ഒക്കെ പറഞ്ഞ് പരാതികളാണ്. നമ്മളെ ഇവിടെ നിന്ന് ചാടിക്കാനുള്ള ശ്രമമാണ്. അതില്‍ ആദ്യം മുതല്‍ എന്റെ നിയമനത്തെ എതിര്‍ത്ത് നിന്നവര്‍ക്കെല്ലാം പങ്കുണ്ട്, തന്ത്രിയുള്‍പ്പെടെ. ഞാന്‍ വയ്ക്കുന്ന നേദ്യപ്പായസം വാങ്ങിയിട്ട്, ‘പായസത്തിനകത്ത് മുഴുവന്‍ മണ്ണാണ്. നല്ല ആള്‍ക്കാരെക്കൊണ്ട് പായസം വപ്പിക്കണം’ എന്ന് മാനേജരെ ഫോണ്‍ വിളിച്ച് പറയും. അതും എന്റെ മുന്നില്‍ വച്ച്. ഇന്നേവരെ എന്നെ ശ്രീകോവിലില്‍ കയറ്റിയിട്ടില്ല. ശ്രീകോവിലില്‍ കയറ്റണ്ട എന്ന് തന്ത്രി മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഒരു ശ്രീകോവിലിലും കയറാതെ ക്ഷേത്രത്തില്‍ ഞാന്‍ മാറിനില്‍ക്കുകയാണ്. ഞാന്‍ നിയമിതനായ ശേഷം മറ്റ് രണ്ട് കീഴ്ശാന്തിമാരെയും ശ്രീകോവിലില്‍ കയറ്റുന്നില്ല.

ഞാന്‍ ചുമതലയേറ്റെടുക്കുന്നതിന് രണ്ട് ദിവസം മുമ്പുവരെ ഇവരെ അതിനനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെയും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അവരെ കയറ്റിയാല്‍ എന്നെയും കയറ്റേണ്ടി വരുമല്ലോ. ഞങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത, ബോര്‍ഡിന്റെ ശാന്തിക്കാരന്‍ പോലുമല്ലാത്ത, മേല്‍ശാന്തിയുടെ സഹായിയായ, പതിനേഴ് വയസ്സ് മാത്രമുള്ള ഒരാളാണ് ശ്രീകോവിലിനകത്ത് നില്‍ക്കുന്നത്. അയാളെ പുറത്തുനിന്നും മേല്‍ശാന്തി നിയോഗിച്ചതാണ്. അയാളാണ് ശ്രീകോവിലിനകത്ത് നിന്നുള്ള നേദ്യം എത്തിക്കുന്നത്. എന്നെക്കൊണ്ട് നേദ്യം വപ്പിക്കും. പക്ഷെ എന്നിട്ട് പരാതി പറയും. പലരും എന്നോട് മിണ്ടാറുപോലുമില്ല. കീഴ്ശാന്തിമാരും മേല്‍ശാന്തിമാരും എന്നോട് നല്ല സമീപനമാണ്. മറ്റാരും മിണ്ടാറില്ല. തന്ത്രിയെ ഞാന്‍ തൊടരുതെന്നാണ്. മറ്റുള്ള ആരോടും ആ വേര്‍തിരിവില്ല. 13 വര്‍ഷം സര്‍വീസുള്ള ശാന്തിക്കാരനാണ് ഞാന്‍. എന്നിട്ടും അവഗണനയാണ്. പിന്നെ ഭഗവതിയോടുള്ള ഭക്തികൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. എന്റെ ഏറ്റവും വലിയ ആഗ്രഹവും അവകാശവും ആയതുകൊണ്ട് മാത്രം. വേറൊരാളായിരുന്നെങ്കില്‍ ഇത്രയും പേരുടെ അവഗണന സഹിച്ച് ഒരു ദിവസം പോലും അവിടെ നില്‍ക്കില്ല. ജീവനക്കാര്‍ക്ക് എന്നോട് മിണ്ടാന്‍ ഭയമാണ്. പലരേയും അവര്‍ പേടിക്കുന്നു.” ദളിതരുള്‍പ്പെടെ അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുമ്പോഴാണ് പുരോഗമന കേരളം നാണിക്കുന്ന അനുഭവങ്ങള്‍ സുധികുമാര്‍ പറയുന്നത്.

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഈഴവസമുദായാംഗമായ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ ജൂലൈ ഒന്നിന് ചുമതലയേല്‍ക്കേണ്ടിയിരുന്ന സുധികുമാറിന്റെ നിയമനം ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്ന് നിരന്തര ആവശ്യങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സുധികുമാറിനെ ചെട്ടികുളങ്ങരയില്‍ തന്നെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഉത്തരവിട്ടതിന് അടുത്ത ദിവസം തന്നെ സുധികുമാര്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ഗുരുതരമായ ദേവീകോപം നേരിടേണ്ടി വരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് ഉത്തരം പറയേണ്ടി വരുമെന്നും കാണിച്ച് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. നിയമനവുമായി മുന്നോട്ട് പോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ക്ഷേത്രഭരണം നടത്തുന്ന ഹിന്ദു മത കണ്‍വെന്‍ഷന്‍ അംഗങ്ങളും അറിയിച്ചിരുന്നു. അബ്രാഹ്മണ ശാന്തിയെ നിയമിക്കുന്നതിനെതിരെ ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയവും പാസ്സാക്കി. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് നിയമനം തല്‍ക്കാലം നിര്‍ത്തിവക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേംദാസ് ഉത്തരവിട്ടത്. എന്നാല്‍ ഇവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെും ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലൈന്ന് വിലയിരുത്തിയ ദേവസ്വം ബോര്‍ഡ് സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു. തന്ത്രിയുടെ വാദം ഹിന്ദുമത വിശ്വാസങ്ങള്‍ക്ക് നിരക്കുതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് എടുത്തത്. ദേവസ്വത്തിന്റെ ഭരണപരമായ അവകാശങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം ആവശ്യമില്ലെന്നും ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്നും നിയമനം ശരിവച്ചുകൊണ്ട് ബോര്‍ഡ് നിരീക്ഷിച്ചു.

അവകാശ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ശാന്തിയാവുക എന്ന തന്റെ ജന്മാഭിലാഷം നിറവേറ്റിയ സുധികുമാര്‍ പക്ഷെ തനിക്ക് നേരിടേണ്ടി വരുന്ന അവഗണനയിലും തൊട്ടുകൂടായ്മയിലും താന്‍ അങ്ങേയറ്റം നിരാശനാണെന്ന് പറയുന്നു. ഇതിനിടെ ക്ഷേത്രത്തിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഹിന്ദുമത കണ്‍വന്‍ഷന്‍ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡിന്റെ ഉപദേശക സമിതി വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എന്‍.ഡി.പി യുണിയന്‍ പ്രക്ഷോഭത്തിലാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍