അപകടം ഉണ്ടായ വാഹനം പാഞ്ഞത് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ വീണ്ടും ദുരൂഹതകള്‍ നിറയുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവും കേരളം വിട്ടതാണ് സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രണ്ടുപേരും ഒളിവില്‍ പോയതാണെന്നു പറയാന്‍ കഴിയില്ലെങ്കിലും നാട്ടില്‍ നിന്നും പോയത് പല ചോദ്യങ്ങളും ഉയര്‍ത്തുകയാണ്. അപകട സമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന അര്‍ജുനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തൃശൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ അവിടെയില്ലെന്നു മനസിലായത്. ആര്‍ജുന്‍ ഇപ്പോള്‍ അസമിലാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നയാളാണ് അര്‍ജുന്‍. അങ്ങനെയൊരാള്‍ ഇത്രയും ദൂരം യാത്ര ചെയ്തു പോയത് എന്തിനാണെന്നതാണ് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൂന്തോട്ടം ആയുര്‍വേദ ആശുപത്രി ഉടമ ഡോ. രവീന്ദ്രന്റെ മകന്‍ ജിഷ്ണുവിന്റെ മൊഴിയെടുക്കാനും അന്വേഷണ സംഘം പോയിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛന്‍ ആരോപണം ഉന്നയിച്ചവരാണ് പൂന്തോട്ടം ആയുര്‍വേദ ആശുപത്രി ഉടമകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ മൊഴിയെടുക്കാന്‍ അന്വേഷണം സംഘം പോയത്. എന്നാല്‍ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹിമാലയം യാത്രയ്ക്ക് പോയിരിക്കുകയാണെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന വിവരം.
ഈ വിഷയത്തില്‍ ഏറ്റവും അടുത്തായി പുറത്തു വന്നിരിക്കുന്ന മറ്റൊരു വിവരം, അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെ വാഹനം അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നതാണ്. വെറും 2.37 മണിക്കൂര്‍ കൊണ്ട് ബാലഭാസ്‌കറിന്റെ ഇന്നോവ താണ്ടിയത് 231 കിലോമീറ്റര്‍ ആണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം ഓടിയത്. ഇന്നോവ രാത്രി 1.08 ന് ചാലക്കൂടി കടന്നുപോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. ഈ സമയം കാറിന്റെ വേഗത മണിക്കൂറില്‍ 94 കിലോമീറ്റര്‍ ആയിരുന്നു. അമിത വേഗതയുടെ പേരില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷവന്‍ വിലാസത്തില്‍ പിഴയൊടുക്കാന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ വാഹനം പുലര്‍ച്ചെ 3.45 ന് തിരുവനന്തപുരത്ത് എത്തി. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ഇതില്‍ നിന്നും പറയാമെങ്കിലും കുടുംബം കൂടെയുള്ളപ്പോള്‍ എന്തിനാണ് ഇത്ര വേഗതയില്‍ വാഹനം ഓടിച്ചതെന്നാണ് സംശയം. അപകടത്തില്‍പ്പെടുമ്പോള്‍ അര്‍ജുന്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കാന്‍ എത്തിയ ബാലഭാസ്‌കറും കുടുംബവും രാത്രി തന്നെ തിരക്കിട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചത് ആരുടെയോ നിര്‍ദേശപ്രകാരമാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. തൃശൂരില്‍ തങ്ങാതെ എത്രയും വേഗം തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ഒരു സ്ത്രീയാണ് നിര്‍ബന്ധിച്ചതെന്നും സൂചനകളുണ്ട്. ഈ സംശയങ്ങള്‍ ബാലഭാസ്‌കറിന്റെ കുടുംബവും ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളില്‍ ഉണ്ട്. വഴിപാട് നടത്തി കഴിഞ്ഞ് വൈകിട്ട് ആറു മണിയോടെ ബാലഭാസ്‌കര്‍ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും അന്ന് രാത്രി തൃശൂരിലെ ഹോട്ടലില്‍ തങ്ങിയിട്ട് രാവിലെ അവിടെ നിന്നും തിരിക്കുമെന്നാണ് തന്നോട് പറഞ്ഞതെന്ന് അച്ഛന്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വീട്ടുകാര്‍ പിറ്റേദിവസം അറിയുന്നത് അപകടവാര്‍ത്തയാണ്.