വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തില്‍ തകരാറുകളുണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്താന്‍ ചുമതലപ്പെടുത്തി. പരിശോധനയ്ക്ക് ചെന്നൈ ഐഐടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിലവില്‍ പാലം പണി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി കെ ഷൈലമോള്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു.
ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് മരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്യോഗസ്ഥ ഷൈലമോലെ സസ്‌പെന്‍ഡ് ചെയ്തതെന്നും എങ്കിലും അവരുടെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും വസ്തുതകളുണ്ടോ എന്നു പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ജി സുധാകരന്‍ പ്രതികരിച്ചിരുന്നു. നിര്‍മാണത്തില്‍ തകരാറുകളുണ്ടെന്ന് ഷെലമോള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും, അവര്‍ അന്വേഷണത്തിന്റെയും റിപ്പോര്‍ട്ട് സമര്‍പ്പണത്തിന്റെയും നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല ചട്ടങ്ങള്‍ മറികടന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നല്ല ഉദ്ദേശത്തോടെയല്ലെന്ന്് സംശയമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലം നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടായിരുന്നു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയിരുന്നത്. നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നെന്നായിരുന്ന ഈ റിപ്പോര്‍ട്ടില്‍ കാണിട്ടിരുന്നത്. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടാം ഘട്ട റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തല്‍. കൂടാതെ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിശോധനയ്ക്ക് ശേഷം, പാലം നിര്‍മാണത്തില്‍ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദഗ്ധരാണ്. പാലാരിവട്ടം പാലത്തിന്റെ വിവാദങ്ങള്‍ക്ക് പിന്നാലെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നുവെന്നും വിവരമുണ്ട്.
Read: സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; ബൈക്ക് ഷെയറിംഗ് ഫീച്ചറുമായി ഗൂഗിള്‍
അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber