UPDATES

കരിപ്പൂരില്‍ നിന്ന് ഇനി ജനം പറക്കണ്ട, കാർഗോ ഹബ് ആക്കി മാറ്റാൻ അണിയറ നീക്കം

എയർപ്പോർട്ട് ഇല്ലാതാക്കുന്നതിന് ചില ലോബികൾ കളിക്കുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍

കേരളത്തിലെ ഏക ടേബിൾ ടോപ്പ് എയർപോർട്ടും മലബാറിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിന്റെ നാഡീകേന്ദ്രവുമായ കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടി അവിടെ വെറും കാർഗോ ഹബ് മാത്രമാക്കി മാറ്റാൻ അണിയറയിൽ നീക്കം നടക്കുന്നതായി സൂചന.

എയർപോർട്ട് വികസനവുമായി ബന്ധപെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് അത്തരമൊരു നീക്കം അണിയറയിൽ നടക്കുന്നതായി സൂചനകൾ ലഭിക്കുന്നത്. ചൊവ്വാഴ്ച ചേർന്ന എയർപോർട്ട് വികസന അതോറിറ്റി യോഗം എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ സ്വീകരിക്കാതയാണ് പിരിഞ്ഞതെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ സമ്മതിക്കുകയും ചെയ്തു. “എയർപോർട്ട് വികസന കാര്യത്തില്‍ എയർപ്പോർട്ട് അതോറിറ്റിയുടേയും സിവിൽ ഏവിയേഷൻ വകുപ്പിന്റെയും നിലപാട് കാത്തിരിക്കുകയാണ്” ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അവശ്യമായ സ്ഥലം ഇപ്പോൾ എയർപ്പോർട്ടിലുണ്ട് എന്നാണ് ഈ മേഖലയെക്കുറിച്ച് ധാരണയുള്ളവര്‍ പറയുന്നത്.

വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 485 ഏക്കർ സ്ഥലം ഏറ്റടുക്കാൻ സംസ്ഥാന സര്‍ക്കാര്‍കഴിഞ്ഞ മെയ് 26-ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെന്നും തുടര്‍ന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് സെക്രട്ടറി ഈ ഉത്തരവ് മരവിപ്പിച്ചുവെന്നുമാണ് വികസന അതോറിറ്റിയൂടെ വാദം. ഈ വാദത്തെ നാട്ടുകാരും പ്രവാസി സംഘടനകളും തള്ളുകയാണ്. “ഇത്തരം വാദങ്ങൾ പറഞ്ഞുകൊണ്ട് എയർപ്പോർട്ടിന്റെ പ്രവർത്തനങ്ങൾ ക്രമേണ അവസാനിപ്പിച്ച് കാലിക്കറ്റ് എയർപ്പോർട്ട് ഒരു കാർഗോ ഹബ് മാത്രമാക്കാനാണ് നീക്കം. ഇപ്പോൾ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആയിക്കഴിഞ്ഞു. അതിന്റെ ഉദാഹരണമാണ് പൈലറ്റിന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ, മറ്റെവിടേക്കോ പോകേണ്ടിയിരുന്ന വലിയ ജെമ്പോ വിമാനം ആഴ്ചകൾക്ക് മുൻപ് കരിപ്പൂരിൽ ഇറക്കിയത്. രണ്ടു മൂന്നു വർഷമായി, മുമ്പുണ്ടായിരുന്നതിനേക്കാൾ നാലിലൊന്ന് യാത്രക്കാർ മാത്രമേ ഇവിടെ വരുന്നുള്ളൂ, ഇത് എല്ലാ മേഖലകളെയും ബാധിക്കുന്നുണ്ട്. എയർപ്പോര്‍ട്ടിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ബാധിച്ചിരിക്കുകയാണ്“, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം നാണത് മുഹമ്മദ് അലി അഴിമുഖത്തോടു പറഞ്ഞു.

അതേസമയം, എയർപ്പോർട്ട് ഇല്ലാതാക്കുന്നതിന് ചില ലോബികൾ കളിക്കുന്നുവെന്നാണ് കാർഗോ ജീവനക്കാരൻ മുഹമ്മദ് പറയുന്നത്. “ഈ എയർപ്പോർട്ട് ഇന്ത്യയിലെ തന്നെ ഉയര്‍ന്ന വരുമാനമുള്ള ഒന്നായിരുന്നു. ഓരോ കാര്യങ്ങൾ പറഞ്ഞ്, ഇപ്പോൾ വരുമാനം പകുതിയിൽ താഴെയായി. ഇനി പൂട്ടുക എന്ന് നമ്മൾ തന്നെ പറയേണ്ടിവരുന്ന സ്ഥിതിയിലെത്തും. പൊതുമേഖലാ സ്ഥാപനങ്ങൾ അങ്ങനെ ആണല്ലോ?” മുഹമ്മദ് ചോദിക്കുന്നു. “ഇപ്പോൾ എയർപ്പോര്‍റ്റിന്റെ അവസ്ഥ പരിതാപകരമാണ്. സ്ഥലം ഏറ്റെടുക്കണം എന്നാണ് എല്ലാരും പറയുക. പക്ഷേ അതല്ല വിഷയം. ഇത് ഇല്ലാതാക്കാൻ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് വലിയ നഷ്ടം സഹിച്ചും ചിലർ ഹജ്ജ് സർവീസ് നെടുമ്പാശേരിയിൽ നിന്നും ആക്കിയത്”.

പതിനെട്ട് ഗ്രേഡ് ഉണ്ടായിരുന്ന കരിപ്പൂർ എയർപ്പോർട്ട് ഇപ്പോൾ ഏഴാം ഗ്രേഡിലേക്കു കൂപ്പുകുത്തിയെന്നാണ് ഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറയുന്നത്. “ഗ്രേഡ് താഴ്ന്ന്  പതിനെട്ടിൽ നിന്നും ഏഴിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. വിമാന സർവീസുകൾ നാലിൽ ഒന്നായി കുറഞ്ഞു. ഇപ്പോൾ എയർ ഇന്ത്യ, ജെറ്റ് എയർവേസ് എന്നീ കമ്പനികളുടെ ചെറിയ വിമാനങ്ങൾ മാത്രമാണ് ഇവിടെ വരുന്നത്. കാലക്രമേണ ഇത് ഒരു കാർഗോ ഹബ് ആകുമെന്നാണ് കേൾക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിന് ചരമക്കുറിപ്പ് എഴുതുന്നതാര്?

കാലക്രമേണ കരിപ്പൂർ എയർപോർട്ട് യാത്രക്കാർക്ക് പകരം ചരക്കുകൾ കൊണ്ടിറക്കാനും കയറ്റാനുമുള്ള ഇടം മാത്രമായിരിക്കുമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മലപ്പുറം ജില്ലയിൽ നിന്നുമാത്രം നാലു ലക്ഷം പ്രവാസികൾ വിദേശത്തുണ്ടെന്നാണ് കണക്കുകൾ. ഇതിനു പുറമെ മറ്റു ജില്ലകളും ഉണ്ട്. അതുകൊണ്ടു തന്നെ കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നവരുടെ സംഖ്യ വലുതാണ്‌. എന്നാല്‍ വിമാനത്താവളം അടച്ചുപൂട്ടാന്‍ അതിശക്തമായ ഗൂഡാലോചന തന്നെ നടക്കുന്നു എന്നാണ് വിവിധ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ജില്ലയിലേയും സമീപ ജില്ലകളിലെയും എംപിമാരോ എംൽഎമാരോ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാത്തതും ദുരൂഹമാണ്.

കരിപ്പൂരും കണ്ണൂരും; ചില ആര്‍മി/സിവിലിയന്‍ താരതമ്യങ്ങള്‍

പത്ത് യാത്രകാര്‍ക്കായി മാത്രം ഒരു അന്താരാഷ്ട്ര വിമാനത്താവളം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍