ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചതിനു തൊട്ടു പിന്നാലെയാണ് കൺവെൻഷൻ തുടങ്ങിയത്.
പാലാ നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷനിലേക്ക് പിജെ ജോസഫ് എത്തിയപ്പോൾ സദസ്സിൽ നിന്ന് കൂവി വിളി ഉയർന്നു. കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ നിയോഗിക്കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചതിനു തൊട്ടു പിന്നാലെയാണ് കൺവെൻഷൻ തുടങ്ങിയത്. ഈ കൺവെന്‍ഷനിലേക്ക് പിജെ ജോസഫ് കയറിവന്നതോടെയാണ് കൂവലുയർന്നത്.
പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയിൽ നൽകിയ നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് ജോസ് ടോം പ്രസ്താവിച്ചിട്ടുണ്ട്. യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും ഇദ്ദേഹത്തിന്.
മൂന്ന് ചിഹ്നങ്ങളാണ് ജോസ് ടോം നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ, പൈനാപ്പിൾ എന്നിവയാണ് ഇനി അവശേഷിക്കുന്നത്. പിജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനുള്ള ജോസ് ടോമിന്റെ പത്രിക വരണാധികാരി തള്ളിയത്.