UPDATES

പ്രവാസം

ചരിത്രത്തിലാദ്യമായി ലോക കേരളസഭ ജനുവരി 12, 13 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരും

മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കും അധ്യക്ഷന്‍. കേരളം കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ കേരളീയരുടേതുമാണെന്ന ബോധ്യം സാക്ഷാല്‍കരിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുള്ള സംവിധാനമാവും ലോക കേരളസഭ.

ലോകത്താകമാനമുളള മലയാളികളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി മുന്‍മാതൃകകളില്ലാത്ത സംരഭത്തിന് സര്‍ക്കാര്‍ പദ്ധതി വരുന്നു. സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനുപുറത്തും പലവിധത്തിലുളള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളി പ്രവാസികള്‍ക്കായുളള ലോക കേരളസഭ ബഹുതല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് നടത്താനുദ്ദേശിക്കുന്നതെന്ന്്് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു സംസ്‌കാരമായി മലയാളി മാറി കഴിഞ്ഞ സാഹചര്യത്തില്‍ ഇത്തരം ഒരു സഭ അനിവാര്യമാണെന്ന്് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 2018 ജനുവരി മുതല്‍ ലോക കേരള സഭ ആരംഭിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. കേരളം അക്ഷരാര്‍ത്ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ക്കു തമ്മില്‍ തമ്മില്‍ ബന്ധമില്ല എന്ന അവസ്ഥയുണ്ട്. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ കഴിയണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്. അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാവും. അങ്ങനെ ഒരു ബൃഹദ് കേരളം രൂപപ്പെടുകയും കേരളത്തിന്റെ വികസനത്തിന് പുതിയ ഊര്‍ജം അത് പ്രധാനം ചെയ്യുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് ഈ സംരഭമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

351 അംഗങ്ങളായിരിക്കും സഭയിലുണ്ടാകുക. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ലോക കേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം. കേരളീയരുടെ പൊതു സംസ്‌കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നതുപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ നിര്‍ണായക പങ്കു വഹിക്കും. അതുകൊണ്ടുതന്നെ കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ ചരിത്രത്തില്‍ ലോകകേരളസഭ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുക.

ലോക കേരളസഭയിലെ സഭാനേതാവ് കേരള മുഖ്യമന്ത്രിയും ഉപനേതാവ് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കും. കേരളത്തിലെ ചീഫ് സെക്രട്ടറിയായിരിക്കും സഭയുടെ സെക്രട്ടറി ജനറല്‍. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. പാര്‍ലമെന്റ്, നിയമസഭാ, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രാതിനിധ്യം നല്‍കുന്ന വിധത്തിലായിരിക്കും പ്രസീഡിയത്തിന്റെ ഘടന. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കും അധ്യക്ഷന്‍. കേരളം കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ കേരളീയരുടേതുമാണെന്ന ബോധ്യം സാക്ഷാല്‍കരിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുള്ള സംവിധാനമാവും ലോക കേരളസഭ.

http://lokakeralasabha.com എന്ന വെബ്സൈറ്റ്, https://www.facebook.com/LokaKeralaSabha/ എന്ന ഫെയ്‌സ്ബുക്ക് പേജ്, https://twitter.com/LokaKeralaSabha എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ എന്നിവയിലൂടെ ലോകകേരള സഭയുടെ വിവരങ്ങള്‍ ലഭ്യമാവും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍