സംസ്ഥാന കോണ്‍ഗ്രസില്‍ ഉച്ചാടന പ്രക്രിയ ഇന്ന് തുടങ്ങും
സംസ്ഥാന കോണ്‍ഗ്രസില്‍ ഉച്ചാടന പ്രക്രിയ ഇന്ന് തുടങ്ങും. അതിനായി പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍, പുതിയ എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. പക്ഷേ, ഉച്ചാടനം ചെയ്യപ്പെടേണ്ട ചിലരാണ് ചര്‍ച്ചയില്‍ പങ്കാളികളാകുന്നത് എന്നതാണ് കൌതുകകരം.
മലയാള മനോരമയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക്കുമായും എകെ ആന്റണിയുമായും ചര്‍ച്ച നടത്തും. നാളെയാണ് രാഹുല്‍ ഗാന്ധിയെ കാണുന്നത്. രാജ്യസഭ സീറ്റാണ് അടിയന്തിര വിഷയം. അത് കഴിഞ്ഞ് കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നീ പദവികളെ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകും. എന്തായാലും പ്രതിപക്ഷ നേതാവ് പദവിക്ക് താത്ക്കാലികമായി ഇളക്കമുണ്ടാകില്ല എന്നാണ് പൊതു വിലയിരുത്തല്‍.
“ഗ്രൂപ്പ്, ജാതി സമവാക്യങ്ങളേക്കളുപരി പ്രായത്തിന് മുന്‍ഗണന നല്‍കണ”മെന്ന് യുവനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്” എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ ഉച്ചാടനം ചെയ്യേണ്ടവരുടെ പട്ടിക താഴെ പറയും പ്രകാരമായിരിക്കും.
വയലാർ രവി (80), പി.പി.തങ്കച്ചൻ (79), ഏ.കെ.ആന്റണി (77), പി.ജെ.കുര്യൻ (77), ഉമ്മൻ ചാണ്ടി (74), മുല്ലപ്പള്ളി (73), കെ.വി.തോമസ് (72), കെ.സി.ജോസഫ് (71), പി.സി.ചാക്കോ (71), എം.എം.ഹസൻ (71), വി.എം.സുധീരൻ (70).
മുടി കറുപ്പിച്ച് പൌഡര്‍ ഇട്ടു നടക്കുന്നതുകൊണ്ടോ എന്തോ എന്നറിയില്ല ചെന്നിത്തല യുവനേതാവായിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്.
ഇന്നലെ വരെ പെട്ടി ചുമന്നവര്‍ ഇന്നത്തെ വിപ്ലവകാരികള്‍; യുവകലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റോ?
ആദ്യ ഘട്ടത്തില്‍ ഉച്ചാടനത്തിന് വിധേയനാവുക പി ജെ കുര്യന്‍ തന്നെയായിരിക്കും. കുര്യനാണെങ്കില്‍ വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്ന കര്‍ക്കശ നിലപാട് ഒരു എം എല്‍ എ തന്നെ പറഞ്ഞ സ്ഥിതിക്കും പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാം എന്ന ഉദാരസമീപനം കുര്യന്‍ കൈക്കൊണ്ട സ്ഥിതിക്കും അത് താരതമ്യേന എളുപ്പമായിരിക്കും.
അതേസമയം കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങള്‍ കടുകട്ടിയായിരിക്കും. അതിനു ചില കടുത്ത പ്രയോഗങ്ങള്‍ വേണ്ടിവരും. പരമ്പരാഗത ആഭിചാരവും ഒപ്പം കുറച്ചു ഹോളിവുഡ് മോഡല്‍ പാരാ സൈക്കോളജിയും.
ബിജെപി നേതാക്കള്‍ വന്നു കണ്ടു ചര്‍ച്ച നടത്തി എന്ന ആരോപണം നേരിട്ട കെ എസ് എന്ന കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന മട്ടിലുള്ള പരിസ്ഥിതി വിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ പരിസ്ഥിതിതി ദിനമായ ഇന്നലെ കെ പി സി സി ഓഫീസിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ സുധാകരന് വലിയ വെല്ലുവിളിയായി ഹൈക്കമാന്‍ഡുമായി നല്ല സ്നേഹബന്ധത്തില്‍ കഴിയുന്ന വടക്കനായ മുല്ലപ്പള്ളി രാമചന്ദ്രനുമുണ്ട്. കെ മുരളീധരന്റെ പേരും ഏതൊക്കെയോ മൂലകളില്‍ നിന്നും പതിഞ്ഞ താളത്തില്‍ കേള്‍ക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേതാവ് ഡോക്ടര്‍ ജോസഫ് വാഴയ്ക്കന്‍ മുരളിയുടെ ചൊറി മരുന്നിനുള്ള ഓയിന്‍മെന്‍റ് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മുരളിയുടെ സംഘടനാ രംഗത്തെ പരിചയവും മറ്റും മുതല്‍ക്കൂട്ടാക്കണം എന്നൊരു അഭിപ്രായം പൊതുവേ പൊങ്ങിവരുന്നുണ്ട്. തല്‍ക്കാലം ഒരു ഗ്രൂപ്പിലും മുരളീയദ്ദേഹം പെട്ടതായി കാണുന്നില്ല. കാറ്റിന്റെ ഗതിയനുസരിച്ച് തൂറ്റാം എന്ന തന്ത്രപരമായ നിലപാട് സ്വീകരിച്ചു കാത്തിത്തിരിക്കുകയായിരുന്നല്ലോ അദ്ദേഹം.
മുരളീധരന്റെ ‘ചൊറി’ക്ക് വാഴക്കന്റെ ‘ഓയിന്‍മെന്റ്’: “സ്വന്തം അച്ഛനെ ചൊറിഞ്ഞ മുരളിയുടെ ബൂത്ത് ഏതാ?”
ചെങ്ങന്നൂരിലെ നാണം കെട്ട പരാജയത്തോടെ ഹൈക്കമാന്‍ഡ് എന്താണ് പറയുന്നതു എന്നു കേള്‍ക്കുക, അനുസരിക്കുക എന്ന വഴിയേ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ളൂ. പക്ഷേ അധികാരത്തിന്റെ സ്വാദ് നുണഞ്ഞ വയസന്‍ പുലികള്‍ അടങ്ങിയിരിക്കുമോ എന്നതാണ് ഹൈക്കമാന്‍ഡ് നേരിടാന്‍ പോകുന്ന പ്രശ്നം. മെലിഞ്ഞെങ്കിലും പുലിയല്ലേ. ഏത് മൃഗശാലയില്‍ കൊണ്ടു ചെന്നടയ്ക്കും?
ഭരണമുണ്ടായിരുന്നെങ്കില്‍ പുല്ല്, ഇവരെ ഗവര്‍ണ്ണറാക്കി പൂട്ടിക്കളയാമായിരുന്നു എന്നായിരിക്കാം ഹൈക്കമാന്‍ഡ് ദീര്‍ഘനിശ്വാസം ഉതിര്‍ക്കുന്നത്. അങ്ങനെ ഒതുക്കപ്പെട്ട സിംഹങ്ങള്‍ കേരളത്തില്‍ തന്നെയുണ്ടല്ലോ? വക്കം പുരുഷോത്തമന്‍, കെ ശങ്കരനാരായണന്‍. അവര്‍ക്കൊന്നും ഇനി എംഎല്‍എ ആവണം, എംപിയാകണം എന്നൊന്നും പറഞ്ഞു കലപില കൂട്ടാന്‍ പറ്റില്ലല്ലോ. മുന്‍ ഗവര്‍ണ്ണര്‍ എന്ന സ്റ്റാറ്റസ് നോക്കണ്ടേ? ഡല്‍ഹിയില്‍ നാണം കെട്ട് തോറ്റപ്പോള്‍ ഷീലാ ദീക്ഷിതിനെ കെട്ടുകെട്ടിച്ചത് കേരള ഗവര്‍ണ്ണര്‍ ആയാണ്. അഴിമതി വിരുദ്ധ പോരാളിയായ കിരണ്‍ ബേദിയെ ബിജെപി ചെയ്തത് നോക്കൂ. എന്തിന് അത്ര ദൂരെ പോകണം നമ്മുടെ കുമ്മനം ജി കിടക്കുന്ന കിടപ്പ് കണ്ടില്ലേ. ശരിക്കും കൂട്ടിലിട്ട സിങ്കം!
കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ച ഒരു ട്രോള്‍ വായിച്ചു തലതല്ലി ചിരിച്ചുകൊണ്ട് ഇന്നത്തെ കുറിപ്പ് അവസാനിപ്പിക്കുന്നു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?
കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്
പഴയ തഴമ്പ് തിരുമി ഇരിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും…