UPDATES

ട്രെന്‍ഡിങ്ങ്

കുറ്റം ഏറ്റുപറഞ്ഞ് നാട് വിടാനൊരുങ്ങി വ്യാജ ചികിത്സകന്‍ കോട്ട അബ്ദുറഹ്മാന്‍; നാലായിരം പേരെയൊന്നും താന്‍ ചികിത്സിച്ച് ഭേദമാക്കിയിട്ടില്ല

പിന്നില്‍ വന്‍ തട്ടിപ്പ് സംഘം; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന് ഭീഷണി

ശ്രീഷ്മ

ശ്രീഷ്മ

‘നാലായിരം ആള്‍ക്കൊന്നും സുഖമായിട്ടില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സുഖമായിക്കാണും. അതുതന്നെ എനിക്ക് ഉറപ്പിച്ച് പറയാനാകില്ല. ചാനലില്‍ കൊടുത്ത് ആരോ ബുദ്ധിമുട്ടിലാക്കിയതാണ്. ചാനലില്‍ എന്താണ് വന്നുകൂടാത്തത്?’ കാസര്‍കോട്ട് ബദിയടുക്കയ്ക്കുത്ത് കോട്ടയില്‍ ആത്മീയ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന അബ്ദുറഹ്മാന്‍ എന്ന വ്യാജ ചികിത്സകന്‍ തുറന്നു പറയുന്നുവെന്ന പേരില്‍ പ്രാദേശിക മാധ്യമത്തില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നതാണിത്. ക്യാന്‍സറടക്കം ചികിത്സിച്ചു ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ടിരുന്ന അബ്ദുറഹ്മാന്‍ എന്ന അന്താന്‍ചയുടെ ചികിത്സാലയവും, വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ച് ഇവിടെയെത്തി വലിയ തുകകള്‍ ചെലവിടുന്നവരുടെ കഥകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിനിടെയാണ്, അവകാശവാദത്തില്‍ പറയുന്നതുപോലെ നാലായിരം പേരെ ചികിത്സിച്ചു ഭേദമാക്കാനുള്ള കഴിവൊന്നും തനിക്കില്ലെന്ന് അബ്ദുറഹ്മാന്‍ തന്നെ സമ്മതിച്ചിരിക്കുന്നത്. ഇതോടെ, പ്രതിദിനം അബ്ദുറഹ്മാന്റെയടുക്കല്‍ എത്തിയിരുന്ന മൂവായിരത്തോളം രോഗികളുടെ കഷ്ടപ്പാടുകള്‍ക്കാണ് അന്ത്യമായിരിക്കുന്നത്. തനിക്ക് രോഗം ഭേദമാക്കാനുള്ള കഴിവുകളില്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഹൈദര്‍ മാത്തൂരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അബ്ദുറഹ്മാന്‍ തുറന്നു പറഞ്ഞതോടെ, ഇയാളുടെ തട്ടിപ്പു ശൃംഖലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്നത് ചികിത്സാ കേന്ദ്രത്തില്‍ എപ്പോഴും ഒപ്പമുണ്ടാകാറുള്ള സംഘത്തിലേക്കാണ്.

‘നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ മിണ്ടാതിരിക്കണം. അല്ലാതെ ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടാല്‍ വീട്ടില്‍ തരിച്ചെത്തില്ല’ കാസര്‍കോട്ടെ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ ബുര്‍ഹാന് കഴിഞ്ഞ ദിവസം ലഭിച്ച ചില ഭീഷണി ഫോണ്‍കോളുകളുടെ ചുരുക്കമാണിത്. കാസര്‍കോട് ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ബി.എന്‍.സി എന്ന ഓണ്‍ലൈന്‍ ചാനലിന്റെ റിപ്പോര്‍ട്ടറാണ് ബുര്‍ഹാന്‍. ബുര്‍ഹാന്‍ അടക്കം പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി വരുന്ന ഇത്തരം ഭീഷണികളുടെ ഉള്ളടക്കം, കോട്ടയിലെ അബ്ദുറഹ്മാന്‍ എന്ന ആത്മീയ ചികിത്സകന്റെ രീതികളെയും സിദ്ധികളെയും ചോദ്യം ചെയ്യുന്നത് നിര്‍ത്തണമെന്നാണ്. അബ്ദുറഹ്മാന്‍ എന്ന അന്താന്‍ചയുടെ തട്ടിപ്പുകളെക്കുറിച്ച് തെളിവടക്കം വാര്‍ത്ത പുറത്തുവിട്ടത് ഈ പ്രാദേശിക ചാനലായിരുന്നു. ചാനലിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കു മാത്രമല്ല, വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാക്കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹൈദര്‍ മാത്തൂരിനും പല തരത്തിലുള്ള ഭീഷണികള്‍ തുടര്‍ച്ചയായി ലഭിക്കുന്നുണ്ട്.

‘ഒന്നു രണ്ടാളുകള്‍ വീട്ടില്‍ ഉമ്മയെ വിളിച്ചു സംസാരിച്ചിരുന്നു. ഹൈദറിനോട് ഈ പരിപാടി നിര്‍ത്താന്‍ പറയണമെന്നും മറ്റുമാണ് അവര്‍ ആവശ്യപ്പെട്ടത്. അതുകൊണ്ടൊന്നും നിര്‍ത്തുന്ന ആളല്ല ഞാന്‍. ഒന്നു രണ്ട് ഫേക്ക് വാട്‌സ്ആപ്പ് ഐഡികളില്‍ നിന്നും ഭീഷണികള്‍ വന്നിരുന്നു. ശബ്ദം വച്ച് മനസ്സിലാക്കി സുഹൃത്തുക്കള്‍ പറഞ്ഞത് ഈ വ്യക്തിയുടെ മകനും മരുമകനുമൊക്കെയാണെന്നാണ്. ഭീഷണിപ്പെടുത്തല്‍ അവര്‍ തുടരട്ടെ. ഞാനത് ഗൗനിക്കുന്നില്ല.’ ഹൈദര്‍ പറയുന്നു. കോട്ട അബ്ദുല്‍ റഹ്മാന്റെ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ച്, അവിടെ നടക്കുന്ന അശാസ്ത്രീയ രീതികളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ഹൈദര്‍ വെളിപ്പെടുത്തിയിരുന്നു. തനിക്കു ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കോട്ട അബ്ദുറഹ്മാനെ വിളിച്ച് സംസാരിച്ചിരുന്നെന്നും, താന്‍ തെറ്റു ചെയ്തുവെന്ന് കോട്ട ഉസ്താദ് ഏറ്റു പറഞ്ഞു കഴിഞ്ഞെന്നും ഹൈദര്‍ പറയുന്നു. ‘ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. ഇയാള്‍ തന്നെ തനിക്ക് അത്ഭുത സിദ്ധികളൊന്നുമില്ലെന്നും, തന്നെക്കൊണ്ട് ഒപ്പമുള്ളവര്‍ ഇതെല്ലാം ചെയ്യിക്കുകയായിരുന്നുവെന്നും എന്നോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. താന്‍ നാടുവിട്ടു പോകാനൊരുങ്ങുകയാണെന്നും ഇനി നാട്ടിലേക്ക് തിരിച്ചില്ലെന്നുമാണ് എന്നോടു പറഞ്ഞത്.

കോട്ട അബ്ദുറഹ്മാനൊപ്പം ചികിത്സാകേന്ദ്രത്തിലുള്ളവരെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് തങ്ങളുടെ കണ്ടെത്തലെന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ബുര്‍ഹാനും പറയുന്നു. എ.ടി.എം അടിച്ചുപൊട്ടിച്ചു കാശെടുക്കാന്‍ നോക്കിയ കുറ്റത്തിന് ജയിലിലായവര്‍, കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റു കാശുണ്ടാക്കുന്നവര്‍ എന്നിങ്ങനെ പല കുറ്റകൃത്യങ്ങളിലും പങ്കാളികളായിട്ടുള്ളവര്‍ കോട്ടയിലെ ചികിത്സാകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തിരിച്ചറിയാനാകാത്ത നമ്പറുകളില്‍ നിന്നാണ് ഭീഷണികള്‍ വരുന്നതെങ്കിലും, അതിനു പിറകില്‍ ഈ സംഘത്തിലെയാളുകളാണെന്ന് ബുര്‍ഹാന്‍ പറയുന്നു. ദിവസേന പതിനാറും പതിനേഴും ലക്ഷം രൂപ ഇവര്‍ സമ്പാദിക്കുന്നുണ്ടെന്നാണ് ബുര്‍ഹാന്റെ പക്ഷം. ഇത്രയേറെ ലാഭകരമായ ബിസിനസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബുര്‍ഹാന്‍ വിശദീകരിക്കുന്നു. ‘രണ്ടാഴ്ചയെടുത്ത്, പ്രദേശത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെട്ട കാര്യങ്ങളാണ് തെളിവുകളുള്‍പ്പടെ ഞങ്ങള്‍ പുറത്തുവിടുന്നത്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ഒളിക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്തിയതും അനുഭവസ്ഥരെ നേരില്‍ക്കണ്ട് സംസാരിച്ചതും. നേരത്തേ ഈ ചികിത്സാ കേന്ദ്രത്തില്‍ വിശ്വാസമുണ്ടായിരുന്നയാളാണ് ഞാനും. കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ടോക്കണ്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം അത് തട്ടിപ്പാണെന്നറിയാതെ ഞാന്‍ സഹായിച്ചിട്ടുമുണ്ട്. പക്ഷേ, ഇവിടെനിന്നും കൊടുത്ത മരുന്നു കണ്ടപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്. കരിഞ്ചീരകം, പെരുഞ്ചീരകം, ഉലുവ എല്ലാം പൊടിച്ചു ചേര്‍ത്ത ബിരിയാണി മസാല പോലൊരു കുൂട്ടാണ് ഒരു കെട്ടില്‍ ഉണ്ടായിരുന്നത്. മറ്റൊരു കെട്ടിലുള്ളത് അത്തിക്കയുടെ തോല് പൊടിച്ചത്. മുഖക്കുരു വരാതിരിക്കാനൊക്കെ തേയ്ക്കുന്ന ഒരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ് കടലപ്പൊടിയോട് ചേര്‍ത്ത് മറ്റൊരു കൂട്ടാക്കിയിരിക്കുന്നത്. ഗന്ധം കൊണ്ടുതന്നെ ഇതിന്റെ ചേരുവകളൊക്കെ തിരിച്ചറിയാം. ഇതിന്റെ സാമ്പിള്‍ ഞാന്‍ ഡി.എം.ഓയ്ക്കും ഫോറന്‍സിക്കുകാര്‍ക്കുമൊക്കെ അയച്ചിട്ടുണ്ട്.’

പലതരം പൊടികള്‍ പായ്ക്കറ്റുകളില്‍ കെട്ടിയിട്ടുള്ള ഈ ‘മരുന്നിന്’ ഇത്രയും നാള്‍ 2300 രൂപയായിരുന്നു വില. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ തുക അറുന്നൂറായും പിന്നീട് ഇരുന്നൂറായും കുറഞ്ഞു. അബ്ദുല്‍റഹ്മാനെ കാണാനോ ‘ചികിത്സ’ ലഭിക്കാനോ ഫീസ് ഈടാക്കുന്നില്ലെങ്കിലും, ഈ മരുന്ന് പുറത്തെ കൗണ്ടറില്‍ നിന്നും വാങ്ങിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഈ കൗണ്ടറിലുള്ളതാകട്ടെ അബ്ദുല്‍റഹ്മാന്റെ മകനും. വലിയ തിരക്കാണ് ഈ മരുന്നു വില്‍ക്കുന്നിടത്തുള്ളത്. തൊട്ടടുത്തു തന്നെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിക്കൊണ്ട്ു വില്‍ക്കുന്ന ‘അത്ഭുതത്തേന്‍’ കച്ചവടവുമുണ്ട്. അതിനുമുണ്ട് അറുന്നൂറു രൂപയോളം വില. ഇങ്ങനെ പല തരത്തിലുള്ള ബിസിനസ്സുകള്‍ ഒരു പോലെ മുന്നോട്ടു പോകുന്ന കോട്ടയില്‍, ചികിത്സാത്തട്ടിപ്പിനു ചുക്കാന്‍ പിടിക്കുന്നവരില്‍ ശക്തരായ പലരുമുണ്ടെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കായി ലഭിച്ചിട്ടുള്ള ഭീഷണികള്‍. ‘ദൂരദേശങ്ങളില്‍ നിന്നും ആംബുലന്‍സ് വിളിച്ചു വരുന്നവരുടെ അവസ്ഥയാണ് കഷ്ടം. ഇയാളുടെ മുന്നില്‍ വച്ചിട്ടുള്ള നേര്‍ച്ചപ്പെട്ടികള്‍ നേരത്തേ ചെറുതായിരുന്നു. പിന്നീടിവ വലിയ സ്റ്റീല്‍പ്പെട്ടികളായി മാറി. അതിലും കൊള്ളാതെ നിറഞ്ഞു കവിഞ്ഞ് പുറത്തു തള്ളിയിരിക്കുകയാണ് പണം. പത്തു നാല്‍പ്പതിനായിരം രൂപ ചെലവഴിച്ച് തിരുവനന്തപുരത്തു നിന്നും എത്തുന്നവര്‍ ചുരുങ്ങിയത് ആയിരം രൂപയെങ്കിലും എന്തായാലും ഇതിലിടും. ആത്മീയചികിത്സകര്‍ക്ക് പണം കൊടുക്കാന്‍ ആരും മടിക്കില്ല. പണം ദൈവത്തിനാണ് ചെലവിടുന്നത് എന്ന ചിന്തയോ മറ്റോ ആണ്.’

കോട്ട അബ്ദുറഹ്മാന്റെ ചികിത്സാ കേന്ദ്രത്തില്‍ നടക്കുന്നത് സാമ്പത്തികത്തട്ടിപ്പ് മാത്രമല്ലെന്നും, ചികിത്സ തേടിയതിനു ശേഷം മരിച്ചുപോയവര്‍ അനവധിയാണെന്നും ഇവര്‍ പറയുന്നു. കോട്ടയില്‍ ചികിത്സയാരംഭിച്ച ശേഷം ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങിയ ഫയാസ് എന്ന യുവാവിന്റെ ഉപ്പയെ തങ്ങള്‍ കണ്ടു സംസാരിച്ചിരുന്നുവെന്നും, ഞെട്ടിപ്പിക്കുന്ന കഥകളാണ് അറിയാന്‍ കഴിഞ്ഞതെന്നുമാണ് ബുര്‍ഹാന്‍ വിശദീകരിക്കുന്നത്. നാലാം സ്റ്റേജില്‍ ക്യാന്‍സറിനോടു മല്ലിട്ടുകൊണ്ടിരുന്ന ഫയാസിനോട്, കോട്ട ഉസ്താദ് ചോദിച്ചത് ‘നിനക്ക് ക്യാന്‍സറാണെന്ന് ആരു പറഞ്ഞു’വെന്നാണ്. ക്യാന്‍സര്‍ എന്നത് ശുദ്ധ തട്ടിപ്പാണെന്നും തന്റെ മരുന്നുകള്‍ കഴിച്ചാല്‍ പൂര്‍ണമായും സുഖം പ്രാപിക്കാമെന്നും അബ്ദുറഹ്മാന്‍ ഫയാസിനോടു പറഞ്ഞിരുന്നു. ഇയാള്‍ നല്‍കിയ പൊടികള്‍ കഴിക്കാനാരംഭിച്ച ഫയാസിന്, രണ്ടു വട്ടമായപ്പോഴേക്കും കാലുകളില്‍ വീക്കം കണ്ടു തുടങ്ങി. അടുത്ത ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായ ഫയാസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും, അഞ്ചാം ദിവസം മരിക്കുകയും ചെയ്തു. പട്‌ല സ്വദേശിനിയായ ഇരുപതു വയസ്സുകാരിയും സമാനമായ സാഹചര്യങ്ങളിലാണ് മരണപ്പെട്ടതെന്നും ബുര്‍ഹാന്‍ പറയുന്നു. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളവരുടെ പേരുവിവരങ്ങള്‍ ഇനിയും തനിക്ക് നല്‍കാനാകുമെന്നും, തിരിച്ച് ക്യാന്‍സര്‍ ഭേദമായ ഒരാളുടെയെങ്കിലും വിവരങ്ങള്‍ പരസ്യപ്പെടുത്താമോയെന്നും ഇവര്‍ വെല്ലുവിളിക്കുന്നുമുണ്ട്.

നമ്പര്‍ തിരിച്ചറിയാനാകാത്ത ഭീഷണി കോളുകളെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടാനൊരുങ്ങുകയാണ് ബുര്‍ഹാനും മറ്റുള്ളവരും. കോട്ട ഉസ്താദ് എന്ന അന്താന്‍ച കുറ്റം ഏറ്റു പറഞ്ഞതോടെ, ഇയാള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും എതിര്‍ശബ്ദങ്ങള്‍ ഇല്ലാതെയാക്കാന്‍ ഭീഷണി മുഴക്കുകയും ചെയ്ത ക്രിമിനല്‍ സംഘങ്ങളുടെ വിശദാംശങ്ങളാണ് ഇനി പുറത്തു വരേണ്ടത്. കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങളെ സംരക്ഷിക്കാനായി ഇത്തരം സംഘങ്ങളുണ്ടാകുമെന്നത് പരസ്യമായ രഹസ്യം തന്നെയായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: 4000 പേരുടെ ക്യാന്‍സര്‍ സുഖപ്പെടുത്തിയ സിദ്ധന്‍, ‘സൗജന്യ’ ചികിത്സയ്ക്ക് എത്തുന്നത് ആയിരങ്ങള്‍; ഇത് കോട്ട ഉസ്താദിന്റെ ആത്മീയ-ചികിത്സാ വ്യാപാരം

ഫോട്ടോ ക്രെഡിറ്റ്: ബി‌എന്‍‌സി റിപ്പോര്‍ട്ടര്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍