UPDATES

ഐഎസിലേക്ക് യുവാക്കളുടെ ചേക്കേറല്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കെന്ത്?

ഇപ്പോള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഷമീര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകന്‍; കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കും പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന് പോലീസ്

ഈ അടുത്തകാലത്ത് സിറിയയില്‍ കൊല്ലപ്പെട്ട അഞ്ച് ഐഎസ്‌ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്നുള്ളവരാണ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം വായിക്കുന്നത്. ചാലാട് സ്വദേശിയായ ഷഹനാദ്(25), വളപട്ടണം സ്വദേശിയായ റിഷാല്‍(30) പാപ്പിനിശ്ശേരി സ്വദേശി ടി വി ഷമീര്‍(45), മകന്‍ സല്‍മാന്‍(20), മുണ്ടേരി സ്വദേശി മുഹമ്മദ് ഷാമിര്‍(25) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഐഎസ് ബന്ധത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഇനിയാര് എന്ന ചോദ്യമാണ് മുഖ്യമായും ഉയരുന്നത്‌. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിരവധി മലയാളികളാണ് സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസില്‍ പ്രവര്‍ത്തിക്കാനായി ആയുധ പരിശീലനം നേടി പോയിരിക്കുന്നത് എന്നാണ് എന്‍ ഐ എ അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പുറത്തുവിടുന്ന വിവരം.

കാസര്‍ഗോഡു നിന്നും 21ഉം കണ്ണൂരില്‍ നിന്നും 15ഉം പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് പോലീസ് രേഖകള്‍ പറയുന്നത്. കണ്ണൂരില്‍ നിന്നുള്ള അഞ്ചുപേരാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണം ഒട്ടനവധി ചോദ്യങ്ങളാണ് ഇവിടെ ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ മുസ്ലിം യുവാക്കളില്‍ ഐഎസ് ഇത്രയധികം സ്വാധീനം ചെലുത്താനുള്ള കാരണമാണ് അതില്‍ പ്രധാനം. അതേക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറെക്കാലമായി അന്വേഷണം നടത്തുന്നുണ്ട്. യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നത് പണം മാത്രമല്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഐഎസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന പലരും ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ഇവരെല്ലാവരും തന്നെ സാങ്കേതികമായും മറ്റും ഉന്നതവിദ്യാഭ്യാസം നേടിയവരുമാണ്.

സിറിയയില്‍ കൊല്ലപ്പെട്ട ‘ഐഎസ് ഭീകരന്‍’ ഷമീര്‍, ഒരു കാലത്ത് വളപട്ടണത്തുകാരുടെ പ്രിയപ്പെട്ട ഷമീര്‍ക്കയായിരുന്നു

ഇപ്പോള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഷമീര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഷാജഹാന്‍ വെള്ളുവക്കണ്ടിയെന്ന കണ്ണൂര്‍ കൂടാളി സ്വദേശിയും ഐഎസില്‍ ചേരാനായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഇയാളെ ഡല്‍ഹി പോലീസ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ആറ് പേര്‍ സിറിയയില്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇക്കഴിഞ്ഞയാഴ്ചയിലും ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്നും ആയുധ പരിശീലനം നേടി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കി പോലീസ് പിടികൂടി നാട്ടിലേക്ക് അയച്ചവരാണ് അറസ്റ്റിലായത്. മുണ്ടേരി സ്വദേശികളായ കെസി മിഥിലാജ്, എംവി റഷീദ്, മയ്യില്‍ ചെക്കിക്കുളം സ്വദേശി കെവി അബ്ദുറസാഖ് എന്നിവരെയാണ് ഈമാസം 25ന് അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവര്‍ പിറ്റേന്ന് തന്നെ അറസ്റ്റിലാകുകയും ചെയ്തു. ഈ അഞ്ച് പേര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തുന്നു.

ഐ എസ് ജിഹാദ് വീട്ടുമുറ്റത്തെത്തുമ്പോള്‍; അടുത്ത തലമുറയുടെ ബിന്‍ ലാദന്‍ ഇവരില്‍ നിന്നാകുമോ?

ഐഎസിന് അവരുടെ അവസാന കോട്ടയായ റാഖയും നഷ്ടമായി തങ്ങളുടെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന നിഗമനം ശക്തമായിരിക്കെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് പ്രവര്‍ത്തകര്‍ പിടിയിലാകുന്നുതും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നതും. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് അല്ല, കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് നിന്നുമാണ് ഐഎസ് ബന്ധമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധയേമാണ്. അതേസമയം കണ്ണൂരിലെ വളപട്ടണം പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രവുമാണ്. കാസര്‍ഗോഡ് ജില്ലയിലെ തീരദേശ പ്രദേശമായ പടന്ന അറിയപ്പെടുന്നതാകട്ടെ തെക്കേ ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രമെന്നാണ്. കാസര്‍ഗോഡ് നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ പോയി എന്ന് വിശ്വസിക്കപ്പെടുന്ന 11 പേര്‍ ഈ ഗ്രാമത്തില്‍ നിന്നാണ്. ഇതില്‍ മൂന്ന് പേര്‍ അഫ്ഗാനിസ്ഥാനിലെ നാഗര്‍ഹര്‍ മേഖലയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലാണ് വാര്‍ത്തകള്‍ വന്നത്. പടന്നയിലും പോപ്പുലര്‍ ഫ്രണ്ടിന് ഏറെ സ്വാധീനമുള്ള പ്രദേശമാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസും മുസ്ലിം വിരുദ്ധവും ഹിന്ദു അനുകൂലവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതും പല യുവാക്കളെയും ആശങ്കയിലാക്കുന്നുണ്ടെന്നാണ് പോപ്പുലര്‍ ഫ്രണ്ട് തന്നെ പറയുന്നത്. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയതും യുവാക്കളെ തീവ്രവര്‍ഗ്ഗീയത ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അടുത്തിടെ മലപ്പുറം വേങ്ങരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ച വോട്ടുകള്‍ തീവ്രവര്‍ഗ്ഗീയതയിലേക്ക് യുവാക്കള്‍ കൂടുതലായി ആകൃഷ്ടരാകുന്നുവെന്നതിന് തെളിവാണ്.

ഐ എസ് ബന്ധം; ‘ബിരിയാണി ഹംസ’മാരില്‍ നിന്നും ഈ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍