UPDATES

മഞ്ചേശ്വരത്ത് തെക്കന്‍ കര്‍ണ്ണാടക മോഡല്‍; മദ്രസാധ്യാപകനെ ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത് കലാപമുണ്ടാക്കാനോ?

കരീം മുസ്ല്യാര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും, റിയാസ് മൗലവിയുടെ കൊലപാതകത്തോട് ചേര്‍ത്തുവായിക്കാവുന്നതുമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം

ശ്രീഷ്മ

ശ്രീഷ്മ

കാസര്‍ഗോഡ് മദ്രസാധ്യാപകനെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ആക്രമിച്ചത് വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടെന്ന് ആരോപണം. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അയ്യപ്പ കര്‍മസമിതി ജനുവരി മൂന്നിനു നടത്തിയ ഹര്‍ത്താലിനിടെയാണ് ഉപ്പളയ്ക്കടുത്ത് ബായാറില്‍ വച്ച് മദ്രസാധ്യാപകനായ കരീം മുസ്ല്യാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള കരീം മുസ്ല്യാരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും, ഗുരുതരമായി തുടരുകയാണെന്ന് ഒപ്പമുള്ളവര്‍ പറയുന്നു. മുസ്ല്യാര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും, റിയാസ് മൗലവിയുടെ കൊലപാതകത്തോട് ചേര്‍ത്തുവായിക്കാവുന്നതുമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

മഞ്ചേശ്വരത്തിന്റെ കിഴക്കന്‍ ഭാഗമായ പൈവെളിഗെ പഞ്ചായത്തിലുള്ള ബായാര്‍ അങ്ങാടിയില്‍ വച്ചാണ് ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലിയാരെ മര്‍ദ്ദിച്ചത്. കടയടപ്പിക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് തിരിച്ചയയ്ക്കുകയും, തിരികെ മടങ്ങുന്നതിനിടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന കരീം മുസ്ലിയാരെ മുപ്പതോളം പേരടങ്ങുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിയാരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രാഷ്ട്രീയപ്രവര്‍ത്തനമോ സംഘടനാപ്രവര്‍ത്തനമോ ഇല്ലാത്ത കരീം മുസ്ല്യാര്‍, സമൂഹ-സാമുദായിക വിഷയങ്ങളില്‍ മാത്രം ഇടപെടുന്ന മദ്രസാധ്യാപകനാണെന്ന് ഒപ്പമുള്ളവരും പ്രദേശവാസികളും പറയുന്നു. മുസ്ല്യാരെ തിരിച്ചറിഞ്ഞു തന്നെ ആക്രമിച്ചതാണെന്നും, ആസൂത്രിതമായ കലാപാഹ്വാനമാണ് അന്നു നടന്നതെന്നുമാണ് ബായാര്‍ സ്വദേശിയായ സക്കീറിനും പറയാനുള്ളത്. തലയ്ക്കും നെഞ്ചത്തും ഗുരുതര പരിക്കേറ്റ മുസ്ല്യാര്‍ ദിവസങ്ങള്‍ക്കു മുന്‍പുമാത്രമാണ് കണ്ണു തുറന്നത്. ഇരുമ്പുദണ്ഡുകളും മറ്റും കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നെഞ്ചിനു പരിക്കും കൈകള്‍ക്കു പൊട്ടലുമുണ്ട്. കണ്ണു തുറക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇടതുകൈ പൂര്‍ണമായും ചലനരഹിതമാണ്.

മുസ്ലിയാരെ ആശുപത്രിയിലെത്തിച്ച സംഘത്തിലുണ്ടായിരുന്ന സക്കീര്‍ പറയുന്നതിങ്ങനെ: ‘സാധാരണ ഹര്‍ത്താല്‍ ദിനത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകാത്ത സ്ഥലമാണിത്. പക്ഷേ, അന്നത്തെ ഹര്‍ത്താലില്‍ ഇരുന്നൂറ്റിയമ്പതോളം ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് കടയടപ്പിക്കാനൊക്കെയായി ഇവിടെത്തിയത്. തുറന്നിരുന്ന കടകളെല്ലാം അവര്‍ അടപ്പിക്കുകയും ചെയ്തു. പൊലീസെത്തി ഇവരെയെല്ലാം അടിച്ചോടിച്ചിരുന്നു. അതിനിടെയാണ് ഒരു വശത്തേക്ക് നടന്നു പോയിരുന്ന മുപ്പതോളം പേര്‍ ചേര്‍ന്ന് എതിരേ ബൈക്കില്‍ വന്ന കരീം മുസ്ല്യാരെ ആക്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും, ഒരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. വ്യക്തമായും വര്‍ഗ്ഗീയ കലാപം ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമായിരുന്നു സംഘപരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടായത്.’

ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് ഹിന്ദു വിഭാഗത്തെ തങ്ങള്‍ക്കനുകൂലമായി അണിനിരത്താന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളും മുസല്യാര്‍ക്കു നേരിടേണ്ടി വന്ന മര്‍ദ്ദനവുമെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ചാല്‍ സാമുദായിക ധ്രുവീകരണമുണ്ടാകുമെന്നും അതു വോട്ടാക്കി മാറ്റി മഞ്ചേശ്വരം പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് സംഘപരിവാര്‍ എന്ന് മുസ്ലിം ലീഗ് നേതാക്കളും ആരോപിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തുനിന്നും മത്സരിച്ച് പി.ബി. അബ്ദുല്‍ റസാഖിനോടു തോറ്റത്. ഇത്തവണ മഞ്ചേശ്വരത്തു വിജയിക്കുക എന്നത് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

കരീം മുസ്ല്യാരെ ആക്രമിച്ച വിഷയത്തില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടെന്നും, പൊലീസ് അന്വേഷണം കര്‍ശനമാക്കേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കമറുദ്ദീന്‍ പറയുന്നു. ‘ആര്‍.എസ്.എസ്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മഞ്ചേശ്വരം മണ്ഡലത്തില്‍ വരാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടെയൊരു കലാപമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവുണ്ടാക്കുക, അത്തരം പ്രശ്‌നങ്ങളില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പു നടത്തുക എന്നതാണ് അതിനു പിന്നിലുള്ള ഉദ്ദേശം. പൊലീസും അവിടെ അതിന് ഒത്താശ ചെയ്യുകയാണെന്ന് പറയേണ്ടിവരും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറാകണം. യഥാര്‍ത്ഥ പ്രതികള്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. കേസില്‍ മുപ്പതോളം പ്രതികളുണ്ട്. അതില്‍ ഇരുപതോളം പേര്‍ ഇപ്പോഴും പുറത്താണ്. വേണ്ടത്ര ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല എന്നുതന്നെയാണ് അതിനര്‍ത്ഥം. ഈ പ്രശ്‌നങ്ങളൊന്നുമറിയാത്ത പാവപ്പെട്ട ഒരു മദ്രസാധ്യാപകനാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. നേരത്തേ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതും ഇതുപോലൊരു സംഭവം തന്നെയാണ്. രണ്ടും ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളായിത്തന്നെ കാണേണ്ടതുണ്ട്.’

ഹര്‍ത്താലിന്റെ മറവില്‍ ബായാറില്‍ ജാറം പള്ളിക്കെതിരെയും ആക്രമണം നടന്നിട്ടുണ്ട്. മഞ്ചേശ്വരത്തു മാത്രമല്ല, കാസര്‍കോട്ടെങ്ങും ഇത്തരത്തിലുള്ള അതിക്രമങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷത്തിനുള്ള കോപ്പുകൂട്ടലും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണങ്ങളില്‍ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള സംഗമം മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ബായാറില്‍ നടക്കും. സത്വരമായ നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളിലേക്ക് നീങ്ങാനാണ് ലീഗിന്റെ തീരുമാനമെന്നും കമറുദ്ദീന്‍ പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ ഇതുവരെ പത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുള്ളതായും, കൂടുതല്‍ അറസ്റ്റുകള്‍ ഉടനെ ഉണ്ടാകുമെന്നും മഞ്ചേശ്വരം പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം സജീവ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ്. പ്രധാന പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും, കര്‍ണാടകത്തിലെ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ സംരക്ഷിക്കപ്പെടുകയാണ് ഇവരെന്നും ആരോപണമുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെത്തിയ അക്രമിസംഘത്തിനൊപ്പമുണ്ടായിരുന്നവരില്‍ മിക്കപേരും കര്‍ണാടകത്തില്‍ നിന്നും വന്നിട്ടുള്ളവരാണെന്ന സംശയവും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നുണ്ട്. കാസര്‍കോട്ട് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടടക്കം എല്ലാ സഹായവുമെത്തുന്നത് കര്‍ണാടകത്തിലെ ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ നിന്നാണ്.

നിര്‍ധന കുടുംബമാണ് ആക്രമിക്കപ്പെട്ട കരീം മുസ്ല്യാരുടേത്. ഭാര്യയും രണ്ടു മക്കളുമാണ് ആശുപത്രിയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത്. വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ ഒട്ടുമില്ലാതിരുന്ന മഞ്ചേശ്വരത്ത് 2016ലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇത്തരം സംഭവങ്ങളും ബോധപൂര്‍വം വേര്‍തിരിവ് സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുമുണ്ടായിത്തുടങ്ങുന്നതെന്ന് സക്കീര്‍ വിശദീകരിക്കുന്നു. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തെത്തിയതിനു ശേഷം അദ്ദേഹത്തിനു വേരുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ട പ്രാവര്‍ത്തികമാക്കിത്തുടങ്ങിയതെന്നാണ് സക്കീറിന്റെ പക്ഷം.

അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ.എമ്മും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമടക്കമുള്ള സംഘടനകള്‍ നടത്തിയ അക്രമപരമ്പരകളുടെ ഭാഗമായുണ്ടായ സംഭവം മാത്രമാണ് മദ്രസാധ്യാപകനെതിരെയുണ്ടായ അതിക്രമമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പക്ഷം. മദ്രസാധ്യാപകനെതിരെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ ആക്രമണം എന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്ന് ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറയുന്നു.

മദ്രസയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ റിയാസ് മൗലവി വധത്തോട് കരീം മുസല്യാര്‍ ആക്രമണം മഞ്ചേശ്വരത്തുകാര്‍ താരതമ്യപ്പെടുത്തുമ്പോള്‍, കാസര്‍കോട്ട് വര്‍ദ്ധിച്ചു വരുന്ന സംഘപരിവാര്‍ ഭീകരതയുടെ വെളിപ്പെടുത്തലായിത്തന്നെ അതിനെ കാണേണ്ടതുണ്ട്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലിം മതവിശ്വാസികളുടെ കടകള്‍ മാത്രം ലക്ഷ്യമിട്ട് തല്ലിത്തകര്‍ത്ത സംഭവങ്ങള്‍ നിലവിലുള്ളപ്പോഴാണ് കലാപശ്രമത്തെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നു വരുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍