UPDATES

അവളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്; മംഗളൂരുവിലെ മഹിളാമന്ദിരത്തിന് ആര്‍ എസ് എസ് കാവല്‍; കാമുകന്‍ മനാസ് സംസാരിക്കുന്നു

ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ വീട്ടുതടങ്കലിലായ തൃശ്ശൂര്‍ സ്വദേശിയായ പെൺകുട്ടി തന്നെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ വീട്ടുതടങ്കലിലായ തൃശ്ശൂര്‍ സ്വദേശിയായ പെൺകുട്ടി തന്നെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ബന്ധുക്കൾക്കൊപ്പം കേരളത്തിലെ പോലീസ് മേധാവിക്കും പെൺകുട്ടി ഈ വീഡിയോ അയച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പാർപ്പിച്ച രഹസ്യകേന്ദ്രം കണ്ടെത്തിയത്. നിലവിൽ കർണ്ണാടക കോടതിയുടെ സംരക്ഷണയിൽ മംഗളൂരുവിലെ മഹിളാ മന്ദിരത്തിലാണ് പെൺകുട്ടി കഴിയുന്നത്.

പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ആർ.എസ്.എസ് ഒത്താശയോടെ അമ്മ നടത്തിയ പ്രവൃത്തികളാണ് പെൺകുട്ടിയെ ദുരിതക്കയത്തിലാക്കിയത്. എട്ട് വർഷമായി കണ്ടാശ്ശേരി സ്വദേശി മനാസുമായി പെൺകുട്ടി പ്രണയത്തിലാണ്. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനായി മാനസിക രോഗാശുപത്രി മുതല്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ആർ.എസ്.എസ് നടത്തുന്ന സ്ഥാപനത്തിൽ വരെ പാർപ്പിച്ചു. രണ്ട് വർഷത്തോളമായി മംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലാണ് പെണ്‍കുട്ടി.

പ്രണയം വീട്ടിലറിഞ്ഞ നാൾ മുതല്‍ ആരംഭിച്ച പ്രശ്നങ്ങളുടെ ഒരു വശത്ത് മനാസുമുണ്ട്. കൂടെ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചുമൊക്കെ ഒന്നിച്ചുള്ള ജീവിതം സാധ്യമാക്കാൻ ശ്രമിക്കുകയാണ്. പലവിധത്തിൽ എതിർപ്പുകളുണ്ട്. ഹൈക്കോടതി വിധി പോലും അമ്മക്കൊപ്പമാണ്. എങ്കിലും അവളൊപ്പമുണ്ടാകാനായി ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ. കോടതിയില്‍ നിന്നും മഹിളാ മന്ദിരത്തിലേക്കാണ് പെൺകുട്ടിയെ വിട്ടിരിക്കുന്നത്. സംഭവത്തിൽ ആദ്യം മുതല്‍ ഇടപെട്ട് കൊണ്ടിരിക്കുന്നത് ആർ.എസ്.എസിന്‍റെ ശക്തി കേന്ദ്രമായ മംഗളൂരുവിൽ സർക്കാർ സ്ഥാപനത്തിലാണെങ്കിലും പെൺകുട്ടിയുടെ സുരക്ഷയെ കുറിച്ച് മനാസിന് ആശങ്കയുണ്ട്. പക്ഷേ പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൗര എന്ന നിലക്ക് പെണ്‍കുട്ടിക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യം കിട്ടുന്നതുവരെ പോരാടാനുള്ള ഉറച്ച മനസോടെയാണ് നിൽക്കുകയാണ് മനാസ്.

പ്രണയത്തെയും അതിലുണ്ടായ ഇടപെടലുകളേയും പെൺകുട്ടി കടന്നുപോയ അവസ്ഥകളേയും കുറിച്ച് മനാസ് സംസാരിക്കുന്നു.

“അവൾക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. എനിക്ക് ചിക്കൻ ബിസിനസ്സാണ്. അവളുടെ അച്ഛന്‍ ഉള്ളപ്പോൾ വളർത്തു മീനീന് തീറ്റ വാങ്ങാന്‍ കടയില്‍ വന്നുള്ള പരിചയമാണ്. അച്ഛന്‍ വയ്യാതെ കിടന്നപ്പോൾ തീറ്റ എത്തിക്കാനും കൊടുക്കാനുമൊക്കെ ഞാനാണ് പോയിരുന്നത്. അവിടം മുതല്‍ ആ വീട്ടിലെ എല്ലാ കാര്യത്തിനും ഞാൻ കൂടെ ഉണ്ടായിരുന്നു. എങ്ങോട്ടെങ്കിലും പോകണമെങ്കിൽ ഡ്രൈവറെ ഏർപ്പാടാക്കുന്നത് മുതൽ കടയില്‍ പോകാൻ വരെ. അച്ഛന്‍ മരിച്ചത് എന്‍റെ മടിയില്‍ കിടന്നാണ്. അങ്ങനെ സ്വാഭാവികമായുള്ള അടുപ്പം വളർന്ന് പ്രണയമായി. അവളാണ് ആദ്യം പ്രണയം പറഞ്ഞത്. പിന്നെ ഏറെക്കാലം കഴിഞ്ഞാണ് ഞാൻ അനുകൂല മറുപടി കൊടുക്കുന്നത്.

ഇടക്കെപ്പോഴോ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അമ്മ അറിഞ്ഞിരുന്നെങ്കിലും കാര്യമായി പ്രതികരിച്ചിരുന്നില്ല. രണ്ട് വർഷം മുമ്പ് പെൺകുട്ടി തന്നെ അമ്മയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. കല്യാണം കഴിക്കുന്നെങ്കിൽ എന്നെ ആയിരിക്കുമെന്ന് പറഞ്ഞു. അവിടന്നങ്ങോട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

സമ്മതം കിട്ടി വിവാഹം കഴിക്കൽ നടക്കില്ലെന്ന് തീരുമാനമായതോടെ 2016 ആഗസ്റ്റിൽ ഞങ്ങൾ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. അത് കഴിഞ്ഞാൽ സ്ഥലത്ത് നിന്ന് മാറി നിൽക്കേണ്ടി വരുമല്ലോ. അതുകൊണ്ട് അവൾ പഠിപ്പിക്കാന്‍ പോയി കൊണ്ടിരുന്ന ട്യൂഷൻ ക്ളാസിൽ നിന്ന് രണ്ട് മാസത്തെ ലീവ് ചോദിച്ചു. അവിടത്തെ ഒരു അധ്യാപകൻ ഇത് വീട്ടിലറിയിക്കുകയും ചെയ്തു. അന്ന് രാത്രി ബന്ധുക്കളുൾപ്പെടെ വന്ന് കഴുത്തിൽ കത്തിവെക്കുകയും തോർത്ത് മുണ്ട് കുരുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് യൂണിറ്റി ആശുപത്രിയില്‍ അഡ്മിറ്റാക്കുകയായിരുന്നു.

അവിടെ ഞാൻ കാണാൻ പോയ സമയത്ത് ദേഹത്ത് മുഴുവന്‍ മുറിപ്പാടുകളുണ്ടായിരുന്നു. അന്ന് രാത്രി തന്നെ അവളെ അമൃത ആശുപത്രിയിലേക്ക് കടത്തുകയായിരുന്നു. ഞാൻ ചെന്നാൽ കാണാൻ അനുവദിക്കാത്തതുകൊണ്ട് ഒരു സുഹൃത്തിനെ വിവരങ്ങള്‍ അറിയാനായി അങ്ങോട്ട് അയച്ചു. അവിടെ ചെന്ന് കണ്ടപ്പോൾ എഴുന്നേൽക്കാൻ പോലും പറ്റാത്ത വിധം മരുന്നുകൾ കൊടുത്ത് തളർത്തി ഇട്ടിരിക്കുകയാണ്.

ഞാൻ മുസ്ലീമായ ഒരാളായതുകൊണ്ട് തന്നെ അമ്മ ആദ്യം പ്രദേശത്തെ ആർ.എസ്.എസുമായൊക്കെ ബന്ധപ്പെട്ടിരുന്നു. ലൗ ജിഹാദ് ആരോപണങ്ങളൊക്കെ ഉയർന്നിരുന്ന സമയമാണ്. ആദ്യം മുതൽക്കേ അവരാണ് അമ്മയുടെ കുടെ. രക്തബന്ധത്തിനൊക്കെ അപ്പുറം അമ്മ വാശി ജയിക്കാൻ എന്തും ചെയ്യുമെന്ന് അവൾ തന്നെ പറയാറുണ്ട്.

പലപ്പോഴും ഞാൻ അതിനെ എതിർത്തിട്ടുണ്ട്. അമ്മയുടെ ആശങ്കകളല്ലേ. ഒറ്റ മോളല്ല.. ഇത്രയും നാൾ അവർ വളർത്തി വലുതാക്കിയിട്ട് നമ്മൾ പെട്ടെന്ന് കൊണ്ട് പോയാല്‍ അത് ശരിയല്ലല്ലോ എന്ന് കരുതും. അമ്മ കുറച്ച് കഴിയുമ്പോൾ സമ്മതം നൽകും. എന്നിട്ട് രജിസ്റ്റർ മാരേജ് ചെയ്താൽ മതി എന്നതും എന്‍റെ തീരുമാനം ആയിരുന്നു. പക്ഷേ ഇത്രക്കൊക്കെ അവർ പോകുമെന്ന് കരുതിയില്ല.

അവളെ കണ്ട ആള് പറഞ്ഞതനുസരിച്ച് അപകടകരമായ തരത്തിലുള്ള മരുന്നുകൾ നൽകി തളർത്തിയിട്ടിരിക്കുകയാണെന്ന് അറിഞ്ഞു. അതോടെ ഞാൻ ഹേബിയസ് കോർപ്പസ് കൊടുക്കാൻ തീരുമാനിച്ചു അതിന് മുമ്പ് ചാവക്കാട് കോടതിയില്‍ കേസ് കൊടുത്തിരുന്നെങ്കിലും അമൃതയിൽ ചികിത്സയിലാണ് എന്ന രേഖകള്‍ ആണ് ഹാജരാക്കിയത്. അത് ഇവിടെയും ആവർത്തിച്ചു. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് അമ്മക്ക് അനുകൂലമായാണ് കോടതി വിധിച്ചത്. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുക പോലും ചെയ്തില്ല. അമ്മക്കും മകൾക്കും പോലീസ് സംരക്ഷണം നൽകാൻ ഉത്തരവായി.

അമൃത ആശുപത്രിയില്‍ നിന്ന് കലൂര്‍ ആശ്രമം റോഡിലുള്ള ആർ.എസ്.എസിന്‍റെ സ്ഥാപനത്തിലേക്കാണ് അവളെ അയച്ചത്. അമ്മയും കൂടെയുണ്ടായിരുന്നു. രണ്ട് മാസത്തോളം അവിടെ താമസിച്ചു. മരുന്നും തടങ്കലും കൊണ്ട് അവളുടെ ആരോഗ്യം മുഴുവന്‍ ക്ഷയിച്ചു. അവിടെ വേറെയും പെൺകുട്ടികളെ ഇതുപോലെ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു.

ഒരു ദിവസം അമ്മ പോയ സമയത്ത് എന്നെ ഫോണിൽ ബന്ധപ്പെട്ടു. അവിടെ നാലഞ്ച് പേർ വന്ന് വാതിലടച്ച് വലിയ പീഡനങ്ങൾക്കിരയാക്കുകയാണ്. മരിക്കുന്നതിന് മുമ്പ് രക്ഷിക്കണം എന്നു പറഞ്ഞു. പിറ്റേന്ന് പാവക്കുളം അമ്പലത്തിൽ ദീപാവലിയോടനുബന്ധിച്ചുള്ള പ്രാർത്ഥനക്കായി പുറത്തിറങ്ങും. അപ്പോൾ നമുക്ക് രക്ഷപ്പെടാം എന്ന് തീരുമാനിച്ചു.

പിറ്റേന്ന് ഞങ്ങൾ കലൂരെത്തി. സിഗ്നലിൽ ഞങ്ങളുടെ വണ്ടി കണ്ടപ്പോൾ അവൾ ഓടി വന്ന് കയറാന്‍ തുടങ്ങി. അപ്പോൾ തന്നെ സുഖമില്ലാത്ത മകളെ തട്ടിക്കൊണ്ട് പോകുന്നെന്ന് പറഞ്ഞ് അമ്മ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാർ ഞങ്ങളെ മർദ്ദിച്ച് പോലീസിൽ ഏൽപ്പിച്ചു. റിമാൻറ് ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും ജാമ്യത്തിലിറങ്ങി.

അതുകഴിഞ്ഞു മൂന്നു മാസം മായന്നൂരില് ബാലാശ്രമത്തിൽ താമസിപ്പിച്ചു. അവിടെ വച്ച് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്കൊക്കെ പീഡനത്തെ കുറിച്ച് പരാതി അയച്ചതാണ്. അന്ന് ചിലർ വന്ന് മൊഴിയെടുത്ത് പോയി. രണ്ട് വർഷം കഴിഞ്ഞ് കല്യാണം കഴിക്കാമെന്ന് പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി കിട്ടിയതിന്‍റെ റസീപ്റ്റ് അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ചേലക്കര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. അന്നും ഹൈക്കോടതി വിധി കാണിച്ച് അമ്മ അവളെ കൊണ്ടുപോയി.

‘ഇതെന്റെ അവസാനത്തെ വീഡിയോ’; ഇതര മതസ്ഥനെ പ്രണയിച്ച തൃശൂര്‍ സ്വദേശി മംഗലാപുരത്ത് ബിജെപി തടവില്‍

അവിടെ വെച്ച് പെൺകുട്ടിയുടെ അമ്മായി കാണുമ്പോൾ മുടി കൊഴിഞ്ഞ്, മൂക്കിൽ നിന്ന് രക്തം വരുന്ന, നല്ല വസ്ത്രങ്ങൾ പോലുമില്ലാത്ത അവസ്ഥയിലായിരുന്നു അവൾ. അതിന് ശേഷം നേരെ മാംഗളൂരുവിലേക്ക് മാറ്റി. അവിടെ രാത്രിയൊക്കെ ബി.ജെ.പിക്കാർ വന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് പറയാറുണ്ട്. ഇടക്ക് അമ്മയുടെ ഫോണിൽ നിന്ന് വിളിക്കുമ്പോൾ ഇങ്ങോട്ട് വരണ്ട, ചുറ്റും ആർ.എസ്.എസുകാരുണ്ട്, അവരുടെ നിരീക്ഷണത്തിലാണ് എന്നൊക്കെ പറയും. ഒന്നര കൊല്ലമായി അവിടെയാണ്.

കടുത്ത വിഷാദവും മടുപ്പുമായപ്പോൾ ടിവിയെങ്കിലും കാണിച്ചു തരാന്‍ അവൾ പറയുമായിരുന്നു. അങ്ങനെ അമ്മ തന്നെ വാങ്ങിക്കൊടുത്ത ടാബിലിടാൻ ഞാൻ രഹസ്യമായി ഒരു സിം എത്തിച്ചു കൊടുത്തു. ജനുവരി ഒന്നിന് നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. ഞാനും എല്ലാവരേയും പോലെ പുറത്തിറങ്ങി നടക്കുമെന്നാക്കെ സ്വപ്നം കാണാൻ തുടങ്ങിയതാണ് അവൾ. പക്ഷേ അവർ തിയ്യതികൾ മാറ്റി കൊണ്ടിരുന്നു. ഒടുവിൽ ആ ടാബിലൂടെ തന്നേ കേരള ഡി.ജിപിയെ വിളിച്ച് പരാതി പറഞ്ഞു. വീഡിയോയും ഷൂട്ട് ചെയ്ത് അയച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇത്. അങ്ങനെ എല്ലാവരേയും അറിയിച്ചത് വഴി കോടതിയും ഇടപെട്ടു. പക്ഷേ ഇപ്പോഴും അവൾ സ്വതന്ത്രയല്ലല്ലോ.

ഇത്രയും ചെയ്ത അമ്മ അവസരം കിട്ടിയാല്‍ കൊല്ലുമോ എന്ന് പോലും പേടിയുണ്ട്. ഇത്ര നാൾ പുല്ല് പൊടി കുറുക്കിയതൊക്കെയാണ് ഭക്ഷണമായി കൊടുത്തിരുന്നത്. നമ്മളൊക്കെ കല്യാണത്തിന് പോയി ഭക്ഷണം കഴിച്ചത് പറയുമ്പോഴുള്ള അവളുടെ കൊതി കേൾക്കുമ്പോൾ സങ്കടം വരും. എന്തിനാണ് ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് എന്നറിയില്ല.

ആദ്യമൊക്കെ പ്രശ്നം ഉണ്ടായിരുന്നെങ്കിലും എന്‍റെ വീട്ടിൽ എല്ലാവരും അവളെ സ്വീകരിക്കാൻ തയ്യാറാണ്. ഇരുപത്തൊമ്പത് വയസ്സായി. ഇത്രയും സഹിച്ച് കാത്തിരിക്കുന്ന അവളെ തന്നെ കല്യാണം കഴിച്ചാൽ മതിയെന്നാണ് അവരുടെ നിലപാട്. അഞ്ച് ലക്ഷത്തിലധികം കേസിനു മാത്രം ഇതുവരെ ചിലവായി. എന്‍റെ ആകെയുള്ള സമ്പാദ്യമായിരുന്നു അത്രയും. അതൊക്കെ ഇനിയും ഉണ്ടാക്കാവുന്നതേ ഉള്ളു. അവൾക്ക് സാധാരണ പോലെ പുറത്തിറങ്ങി നടക്കാനും ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനും സാധിക്കുന്നത് വരെ ഞാൻ വിശ്രമിക്കില്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍