നീതിക്കെതിരേ, നിയമത്തിന്റെ അന്ധധാർഷ്ട്യവുമായി അധികാരം മഹിജയേയും കൂട്ടരേയും നേരിട്ട രീതി അത്യന്തം നിന്ദ്യം. ക്രൂരം.
ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് ആസ്ഥാനത്ത് വലിച്ചിഴച്ച സംഭവത്തില്‍ പ്രതിഷേധവുമായി കവി കെ.ജി ശങ്കരപ്പിള്ള. മനുഷ്യാവകാശ വിരുദ്ധവും സംസ്കാര വിരുദ്ധവുമായ പോലീസ് പെരുമാറ്റം ഇതാദ്യത്തെയല്ല; അവസാനത്തെയാവാൻ വഴിയുണ്ടോ? ചട്ടങ്ങളെ മാറ്റുമെന്ന് മോഹിപ്പിച്ചവർ വന്നിട്ടും ചട്ടദുഷ്ടത വർദ്ധിക്കുന്നേയുള്ളൂവെന്ന് ഫേസ്ബുക്കിലെ കുറിപ്പില്‍ അദ്ദേഹം പറയുന്നു.
കെ.ജി.എസിന്റെ വാക്കുകള്‍
സഹനത്തിനൊരു ന്യായം വേണം. ആ ന്യായം കെട്ടാൽ മനുഷ്യർ കലാപത്തിനിറങ്ങും. ജിഷ്ണുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അമ്മ മഹിജയും ഉറ്റവരുo സഹിച്ചത് വളരെ കൂടുതൽ. നീതിക്ക് വേണ്ടിയാണ്, രാഷട്രീയ ഷോയ്ക്ക് വേണ്ടിയല്ല, അവർ തെരുവിലിറങ്ങിയത്. തെരുവിൽ അവർ ഏതാനും പേർ. അവരെ തുണയ്ക്കുന്നവർ നാട്ടിൽ വളരെ ഏറെപ്പേർ.
നീതിക്കെതിരേ, നിയമത്തിന്റെ അന്ധധാർഷ്ട്യവുമായി അധികാരം മഹിജയേയും കൂട്ടരേയും നേരിട്ട രീതി അത്യന്തം നിന്ദ്യം. ക്രൂരം. മനുഷ്യാവകാശ വിരുദ്ധവും സംസ്കാര വിരുദ്ധവുമായ പോലീസ് പെരുമാറ്റം ഇതാദ്യത്തെയല്ല; അവസാനത്തെയാവാൻ വഴിയുണ്ടോ? ചട്ടങ്ങളെ മാറ്റുമെന്ന് മോഹിപ്പിച്ചവർ വന്നിട്ടും ചട്ടദുഷ്ടത വർദ്ധിക്കുന്നേയുള്ളൂ. നീതി പ്രതീക്ഷ മങ്ങുന്നേയുള്ളൂ. ജനകീയ ഇച്ഛ, പ്രതിഷേധം, പ്രതിരോധസംസ്കാരo തുടങ്ങിയവ വിപ്ലവകവിത പോലെ ക്ഷണികജ്വലനത്തിൽ മായുന്നേയുള്ളൂ.