അഴിമുഖം പ്രതിനിധി
അവയവദാനത്തിന്റെ മഹത്വം ഉയര്‍ത്തി ഇന്നേദിവസം(എല്ലാവര്‍ഷവും ഓഗസ്റ്റ് 13) രാജ്യം അവയവദാനദിനമായി ആഘോഷിക്കുമ്പോള്‍ തന്നെയാണ് പ്രശസ്തമായ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അവയവ കച്ചവടങ്ങളെക്കുറിച്ചും പറയേണ്ടി വരുന്നതെന്നത് നിര്‍ഭാഗ്യകരമാണ്.
മനുഷ്യാവയവങ്ങള്‍ക്ക് ഏറ്റവും മാര്‍ക്കറ്റുള്ളൊരു കാലത്ത് ഇന്ത്യ അതിന്റെ പ്രധാനപ്പെട്ട ഹോള്‍സെയില്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നതിനുള്ള തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ നിന്നു വരുന്നത്.
മുംബൈയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രി ഡോക്ടര്‍ എല്‍ എച്ച് ഹിരനന്ദനിയിലെ രണ്ടു ഡോക്ടര്‍മാര്‍കൂടി-ആശുപത്രിയുടെ സി ഇ ഒയും ഡയറക്ടറുമടക്കം- മുംബൈ മുംബൈ പൊലീസിന്റെ വലയിലാകുന്നു. വൃക്ക കച്ചവട തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റ് അഞ്ചു ഡോക്ടര്‍മാരെ ഇതിനകം പൊലീസ് പിടികൂടിക്കഴിഞ്ഞു. ഈ രണ്ടു ഡോക്ടര്‍മാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസിന് നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ്, മനുഷ്യാവയങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള നിയമത്തിന് കീഴില്‍ സി ഇ ഒ സുജിത് ചാറ്റര്‍ജി, മുകേഷ് ശര്‍മ, പ്രകാശ് ഷെട്ടി എന്നീ ഡോക്ടര്‍മാരെ പൊലീസ് പിടികൂടിയത്. വകുപ്പുകള്‍-12 (ദാതാവിന് ഇതിന്റെ അനന്തരഫലങ്ങള്‍ വിശദമാക്കുക, 19(മനുഷ്യാവയവങ്ങളുടെ വാണിജ്യ ഇടപാട്), 20 (നിയമത്തിലെ മറ്റേതെങ്കിലും വകുപ്പിന്റെ ലംഘനം), 21 (ഒരു കമ്പനി ഏര്‍പ്പെട്ട കുറ്റകൃത്യം) എന്നിവയാണ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ മറ്റ് വകുപ്പുകള്‍ക്കൊപ്പം ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അശ്രദ്ധ മാത്രമാണോ കാണിച്ചത് അതോ അവര്‍ക്ക് സാമ്പത്തിക ലാഭം കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ഈ അഞ്ചുപേരുടെ കസ്റ്റഡി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. “ആശുപത്രിയില്‍ നിന്നും ഈ തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള പല രേഖകളും കിട്ടിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണ്,” ഡി സി പി അശോക് ദുധേ പറഞ്ഞു. മറ്റ് ആശുപത്രികളില്‍ സമാനമായ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ചോദ്യം ചെയ്ത മറ്റ് രണ്ട് ഡോക്ടര്‍മാരെ പിടികൂടാത്തതെന്ന് പൊവായ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. “അഞ്ചു ഡോക്ടര്‍മാര്‍ക്കെതിരെ മനുഷ്യാവയവങ്ങള്‍ മാറ്റിവെക്കുന്നണിതിനുള്ള നിയമപ്രകാരം കുറ്റം ചുമത്തുന്നതിനു മുമ്പ് ഞങ്ങള്‍ ആരോഗ്യവകുപ്പിന്റെ സമ്മതം വാങ്ങിയിരുന്നു. ഇവര്‍ രണ്ട് പേരുടെയും മൊഴി അന്ന് എടുക്കാഞ്ഞതിനാലാണ് സമ്മതം ലഭിക്കാഞ്ഞത്.” പൊലീസ് നിരീക്ഷണത്തിലുള്ള ഇവര്‍ രണ്ടുപേരും ഒരുപക്ഷേ മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ കൊടുത്തേക്കും എന്നും അറിയുന്നു.
ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് പറയുന്നതായി ഡി സി പി പറഞ്ഞു. രേഖകള്‍ പരിശോധിച്ചു അനുമതി നല്‍കേണ്ട സിഇഒ അത് ചെയ്യാഞ്ഞതിനാലാണ് പ്രതിയായത്. ഇവര്‍ മുമ്പ് നടത്തിയ അവയമാറ്റങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെയും തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനായ ആശുപത്രിയിലെ അവയവമാറ്റ മാനേജര്‍ നിലേഷ് കാംബ്ലെയുടെയും ഫോണ്‍ വിളി രേഖകള്‍ പൊലീസ് ശേഖരിക്കുന്നു.
വൃക്ക കച്ചവടസംഘം
ജൂലായ് മാസത്തിലാണ് ഹിരനന്ദനി ആശുപത്രിയില്‍ നിയമവിരുദ്ധമായ വൃക്ക മാറ്റങ്ങള്‍ നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയത്. പല ശസ്ത്രക്രിയകളിലും ദാതാക്കളും സ്വീകര്‍ത്താക്കളും തമ്മില്‍ ബന്ധങ്ങളില്ലാത്തവരും ശസ്ത്രക്രിയകള്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയതുമായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് 7 പേരെ ജൂലായില്‍ പിടികൂടി. അടുത്തിടെ ഇന്ത്യയിലെ പ്രശസ്തമായ ആശുപത്രികളില്‍ നിന്നും പിടികൂടുന്ന രണ്ടാമത്തെ വലിയ വൃക്ക കച്ചവട തട്ടിപ്പാണിത്. ജൂണില്‍, ന്യൂ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ സമാനമായൊരു വൃക്ക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
ഹിരനന്ദിനി ആശുപത്രിയില്‍ ജൂലായ് 14-നു നിശ്ചയിച്ച ഒരു വൃക്ക മാറ്റ ശസ്ത്രക്രിയയിലെ ദാതാവും സ്വീകര്‍ത്താവും ബന്ധുക്കളല്ല എന്ന വിവരത്തെ തുടര്‍ന്നാണ്ഈ തട്ടിപ്പ് സംഘത്തെ പിടികൂടിയത്. രേഖകളില്‍ പറഞ്ഞപോലെ വൃക്കദാതാവായ സ്ത്രീ സ്വീകര്‍ത്താവിന്റെ യഥാര്‍ത്ഥ ഭാര്യയല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നു ബ്രിജ്കിഷോര്‍ ജൈസ്വാള്‍ എന്നയാളുടെ ശസ്ത്രക്രിയ അവസാനനിമിഷം പൊലീസ് ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. പണം നല്‍കിയാണ് ശോഭ താക്കുര്‍ എന്ന സ്ത്രീയെ ജൈസ്വാളിന്റെ ഭാര്യ രേഖാ ദേവിയാണെന്ന് രേഖകളില്‍ വ്യാജമായി കാണിച്ചു വൃക്ക മാറ്റത്തിന് തയ്യാറാക്കിയത്. ഗുജറാത്തില്‍ നിന്നുള്ള ഒരു ദരിദ്രയായ ഗ്രാമീണ സ്ത്രീയായിരുന്നു വൃക്ക നല്കാന്‍ വന്ന സ്ത്രീ. ഡല്‍ഹിയിലും തമിഴ്‌നാടിലുമുള്ള ഒരു സംഘം തങ്ങളുടെ വൃക്കകള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായി മാര്‍ച്ച് മാസത്തില്‍ ഗുജറാത്തിലെ പണ്ടോലി ഗ്രാമത്തിലെ നിവാസികള്‍ പരാതിപ്പെട്ടിരുന്നു. ഗുജറാത്തിലെ ദരിദ്ര ഗ്രാമീണരെ വൃക്ക വില്‍ക്കാന്‍ ആകര്‍ഷിച്ചു പ്രേരിപ്പിക്കുന്ന സന്ദീപ് എന്ന ഭിജേന്ദ്ര ബിസെന്‍ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ പ്രധാന കേന്ദ്രം എന്നു പൊലീസ് പറയുന്നു. ശോഭ താക്കൂറിന് 3 ലക്ഷം രൂപയാണ് വൃക്കയുടെ വിലയായി വാഗ്ദാനം ചെയ്തതെന്നും അന്വേഷകര്‍ പറഞ്ഞു.
പൊലീസ് നടപടിയെ തുടര്‍ന്ന് ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും പങ്കന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഒരു മൂന്നംഗ സമിതിയെ വെച്ചു. അന്വേഷണത്തില്‍, വ്യാജ രേഖകള്‍ തയ്യാറാക്കി മറ്റ് രണ്ട് വൃക്കമാറ്റ ശസ്ത്രക്രിയകള്‍ കൂടി നടത്തിച്ചതായി ബിസെന്‍ കുറ്റസമ്മതം നടത്തി. “വ്യാജമായി സഹോദരന്മാരാണെന്ന് കാണിച്ച് വൃക്ക മാറ്റത്തിനുള്ള അനുമതി നേടിയതായി ഞങ്ങള്‍ കണ്ടെത്തി,” ഒരു സമിതിയംഗം പറഞ്ഞു. “അവരെക്കൂടി അന്വേഷണത്തിനായി വിളിപ്പിക്കാന്‍ പോവുകയാണ്.”
മാറ്റിവെക്കാന്‍ അവയവങ്ങള്‍ ലഭ്യമല്ലാത്തത് രാജ്യത്ത് അവയവ കരിഞ്ചന്ത കച്ചവടത്തിനാണ് വഴിയൊരുക്കുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വൃക്ക രോഗങ്ങളാല്‍, അതിലേറെയും പ്രമേഹ രോഗികളാണ്, വലയുന്നത് എന്നത് വൃക്കമാറ്റങ്ങള്‍ക്കുള്ള ആവശ്യം കുത്തനെ ഉയര്‍ത്തുന്നുമുണ്ട്.