UPDATES

മാണിക്ക് കുരുക്ക് മുറുകുന്നു; പുതിയ കോഴക്കഥകളുമായി ബാലകൃഷ്ണ പിള്ള; എല്ലാം ചിരിയിലൊതുക്കി പി സി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജു രമേശ് പി.സി ജോര്‍ജ്ജും ബാലകൃഷ്ണ പിള്ളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നു. നവംബര്‍ രണ്ടാം തീയതി  ബിജു രമേശ് പി സി ജോര്‍ജ്ജുമായും നവംബര്‍ ഒന്നാം തീയതി ബാലകൃഷ്ണ പിള്ളയുമായും നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

നേരിട്ടു കാണണമെന്ന്‍ പി സി ജോര്‍ജ്ജ് ബിജു രമേശിനോട് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നു കാണണമെന്ന്‍ ബിജു രമേശ് ചോദിക്കുമ്പോള്‍ നവംബര് നാലാം തീയതിയോ അഞ്ചാം തീയതിയോ കാണാം എന്ന് പി.സി.ജോര്‍ജ്ജ് പറയുന്നു. അഞ്ചാം തീയതി താന്‍ എറണാകുളത്ത് ആയിരിക്കും എന്ന് ബിജു രമേശ് മറുപടി പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന കാര്യം ചേട്ടന് അറിയാമല്ലോ എന്ന് ബിജു രമേശ് ചോദിക്കുമ്പോള്‍ പി.സി.ജോര്‍ജ്ജ് അത് എതിര്‍ക്കാതെ ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും ചേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പുറത്തു പറയുന്നതു കൊണ്ട് കുഴപ്പമില്ലല്ലോ എന്നും ബിജു രമേശ് ചോദിക്കുന്നുണ്ട്.  ഒരു കേരള കോണ്‍ഗ്രസ്സുകാരനായതുകൊണ്ടാണ് താന്‍ നിയമസഭയിലും മറ്റും മാണി സാറിന് അനുകൂലമായി പറയുന്നത്. അല്ലാതെ  മാണി സാറിനെ രക്ഷിച്ചേ തീരൂ എന്ന  ഉദ്ദേശ്യത്തോടെ ഒന്നുമല്ല എന്നും പി.സി.ജോര്‍ജ്ജ് സംഭാഷണത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ബാലകൃഷ്ണ പിള്ളയുമായുള്ള സംഭാഷണം കെ എം മാണിക്കെതിരെയുള്ള പുതിയ അഴിമതിക്കഥകളുടെ വെളിപ്പെടുത്തല്‍ക്കൊണ്ട് സമ്പന്നമാണ്. ബാര്‍ കോഴ കൂടാതെ അരിമില്ലുകാരില്‍ നിന്ന് രണ്ടു കോടിയും സ്വര്‍ണകച്ചവടക്കാരില്‍ നിന്ന് 19 കോടിയും മാണി വാങ്ങിയെന്നാണ് പിള്ളയുടെ ആരോപണം. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് കേസ് വിട്ടുകളയരുത് എന്നും സി ബി ഐ അന്വേഷണം ആവിശ്യപ്പെടണമെന്നും ബിജു രമേശിനെ പിള്ള ഉപദേശിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള ഫോണ്‍ സംഭാഷത്തിനിടെ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍