UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തരവകുപ്പ് നല്‍കൂ; പിണറായിയെ കടന്നാക്രമിച്ച് കെ എം ഷാജി

ഫാഷിസം പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നു

കാസര്‍ഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി. കാസര്‍കോട് സംഭവത്തിലെങ്കിലും നിയമവാഴ്ച്ച ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് എത്രയും വേഗം തയ്യാറാകണമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട ആപത്കരമായ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാനുള്ള ബാദ്ധ്യത ഭരിക്കുന്ന ഗവണ്‍മെന്റിനാണെന്നും കെ എം ഷാജി ഫെയ്‌സ്ബുക്ക് പോ്‌സ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. നീതി നിര്‍ഭയം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത,ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കുന്നത് നന്നായിരിക്കും!കാരണം കേരളമെങ്കിലും കേരളമായി നിലനില്‍ക്കണമെന്ന് അതിയായ ആഗ്രഹം ഇപ്പോഴും ജനങ്ങള്‍ക്കുണ്ടെന്നും ഫാഷിസം പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുകയാണെന്നും ഷാജി പറയുന്നു.

കെ എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫാഷിസം നമ്മുടെ പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നു!കാസര്‍കോട് സംഭവം കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്ന നിലവിളിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

മതനിരപേക്ഷമായ കേരളീയാന്തരീക്ഷത്തില്‍ പോലും ഈ ഫാഷിസ്റ്റ് വിളയാട്ടം നിര്‍ബാധം തുടരുകയാണ് . ഇതില്‍ ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചകള്‍ വളരെ കൃത്യമായി പ്രകടവുമാണ്.

ലാവ്‌ലിന്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നറിയാം എന്നാലും ബെഹ്‌റയെപ്പോലെ ഒരു ഫാഷിസ്റ്റ് ആജ്ഞാനുവര്‍ത്തിയെ പോലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിണറായി വിജയന്‍ നല്ലവണ്ണം ഓര്‍ക്കണമായിരുന്നു. ബെഹ്‌റയും ഡല്‍ഹിയും തമ്മിലുള്ള ഗുപ്ത ബന്ധത്തിന്റെ തടവറയില്‍ നിശ്ചലനായിരിക്കുന്ന മുഖ്യമന്ത്രിയോട് എന്ത് പറഞ്ഞിട്ടെന്ത്?
പക്ഷേ പ്രശ്‌നത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്!ജനിച്ചതിന്റെ പേരില്‍,വിശ്വാസത്തിന്റെ പേരില്‍,പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മനുഷ്യ ജീവനുകള്‍ അറുത്ത് മാറ്റപ്പെടുകയാണ്. എന്തിനെന്ന് പോലുമറിയാതെ.

കാസര്‍കോട് സംഭവത്തിലെങ്കിലും നിയമവാഴ്ച്ച ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് എത്രയും വേഗം തയ്യാറാകണം. കൊലപാതകവുമായി ബന്ധപ്പെട്ട ആപത്കരമായ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാനുള്ള ബാദ്ധ്യത ഭരിക്കുന്ന ഗവണ്‍മെന്റിനാണ്. നീതി നിര്‍ഭയം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത,ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കുന്നത് നന്നായിരിക്കും!കാരണം കേരളമെങ്കിലും കേരളമായി നിലനില്‍ക്കണമെന്ന് അതിയായ ആഗ്രഹം ഇപ്പോഴും ജനങ്ങള്‍ക്കുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍