UPDATES

ട്രെന്‍ഡിങ്ങ്

ചങ്കു തകര്‍ന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനും സത്യത്തെ ഇല്ലാതാക്കാനാവില്ല; ജൂഡ് ആന്റണിക്കെതിരേ മേയര്‍ സൗമിനി ജെയിന്‍

എം എം മണിയെ സ്‌കൂളില്‍ പോകാത്തവനെന്നും വിമര്‍ശിക്കുന്നവരുടെ അച്ഛനും വിളിച്ചുമുള്ള നിങ്ങളുടെ ഫെയ്‌സ്ബുക്ക് നിലവാരം ഇവിടെയും തുടര്‍ന്നു

സുഭാഷ് പാര്‍ക്ക് ഷൂട്ടിംഗിനു വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണിയും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനും തമ്മിലുണ്ടായ തര്‍ക്കവും മേയറുടെ പരാതിയില്‍ ജൂഡിനെ പൊലീസ് അറസ്റ്റ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. സൗമൂഹികസേവനം എന്ന നിലയില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒരു പ്രവര്‍ത്തിയെ തന്റെ ഈഗോ കൊണ്ടു മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു മേയര്‍ എന്നു കുറ്റപ്പെടുത്തി ജൂഡ് ദീര്‍ഘമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മേയറുടെ പ്രവര്‍ത്തി തന്റെ ചങ്കു തകര്‍ത്തെന്നായിരുന്നു ജൂഡ് പറഞ്ഞത്. എന്നാല്‍ ജൂഡിന്റെ വിശദീകരണത്തിനു തന്റെ ഭാഗത്തു നിന്നുള്ള മറുപടി എന്ന നിലയില്‍ മേയര്‍ സൗമിനി ജെയിനും വിശദമായ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നു. ഈ സംഭവത്തില്‍ വീഴ്ച പറ്റിയത് സംവിധായകന്‍ ജൂഡ് ആന്റണിക്കു തന്നെയാണെന്നു മേയര്‍ ഉറപ്പിച്ചു പറയുന്നു.

മേയര്‍ സൗമിനി ജെയിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിച്ചു. ജൂഡ് നല്ലൊരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയില്‍ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകര്‍ന്നെഴുതാനുള്ള അദ്ദേഹത്തിന്റെ സംവിധാന മികവ് ആ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കാണാം. എന്നാല്‍ എന്താണ് സത്യം എന്ന് എല്ലാവരും അറിയണം. അസത്യപ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ല.

കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ഫോണ്‍ വിളിച്ച് സുഭാഷ് പാര്‍ക്ക് ചിത്രീകരണത്തിനായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ സുഭാഷ് പാര്‍ക്ക് ചിത്രീകരണത്തിന് നല്‍കാറുണ്ടായിരുന്നു. പക്ഷെ, പലപ്പോഴും ഷൂട്ട് കഴിയുമ്പോള്‍ ചെടികള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും പാര്‍ക്കിന്റെ സ്വാഭാവികത നഷ്ടമാകുകയും ചെയ്തിട്ടുള്ള അനുഭവത്തിലും പൊതുസ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്ക് സദാസമയവും ലഭ്യമാകണമെന്ന ഉദ്ദേശത്താലും ചിത്രീകരണങ്ങള്‍ക്കായി സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കേണ്ടതില്ല എന്ന് നഗരസഭ കൌണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിവരം ഞാന്‍ ജൂഡിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് ജൂഡ് എത്തുന്നത് ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ശുപാര്‍ശക്കത്തുമായാണ്. അപ്പോഴും വളരെ മാന്യമായി ഞാന്‍ വിവരങ്ങള്‍ പറയുകയും കൌണ്‍സില്‍ തീരുമാനം മറികടന്ന് എനിക്ക് മാത്രമായി തീരുമാനം എടുക്കാന്‍ സാധ്യമല്ല എന്നറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയം അപ്പോള്‍ത്തന്നെ ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യുകയും അവരും സമാന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയത്തിന്റെ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത് ഏറ്റവുമടുത്ത കൌണ്‍സിലില്‍ വിഷയം അവതരിപ്പിക്കാമെന്നും ആവശ്യം അനുഭാവപൂര്‍ണ്ണം പരിഗണിക്കാമെന്നും ഞാന്‍ ഉറപ്പ് നല്‍കി. അല്ലെങ്കില്‍, സുഭാഷ് പാര്‍ക്കൊഴികെ കൊച്ചിയിലെ ഏത് പാര്‍ക്കും പ്രസ്തുത ചിത്രീകരണത്തിനായി ഉടനടി ലഭ്യമാക്കാമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെങ്കില്‍ സുഭാഷ് പാര്‍ക്ക് അനുവദിക്കാമെന്നും അല്ലെങ്കില്‍ കൌണ്‍സില്‍ തീരുമാനത്തിന് വിധേയമായേ എനിക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും ഞാന്‍ അറിയിച്ചു. ജൂഡ് ഒരു തീയതി തീരുമാനിക്കുകയും അഭിനേതാക്കളുടെ ഡേറ്റ് ലഭ്യമാക്കുകയും ചെയ്തു എന്ന കാരണത്താല്‍ കൌണ്‍സില്‍ തീരുമാനത്തെ മറികടക്കാന്‍ എനിക്കാവില്ലല്ലോ. ഉടന്‍ യാതൊരു പ്രകോപനവുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയും ശബ്ദമുയര്‍ത്തി നിങ്ങളുടെയൊന്നും അനുമതി പോലുമില്ലാതെ ഞാന്‍ ഷൂട്ട് ചെയ്യുന്നത് കാണിച്ചു തരാം. ഞാന്‍ ആരാണെന്ന് അറിയില്ല. നിന്നെയൊക്കെ ഞാന്‍ കാണിച്ചു തരാം എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ഡോര്‍ ശക്തമായി വലിച്ചടച്ച് പോവുകയായിരുന്നു.

ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികള്‍ കടമെടുക്കുന്നു.’ നിങ്ങള്‍ എത്ര മോശം കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും , ഈ നല്ല കാര്യത്തിനു ഹെല്‍പ്പ് ചെയ്യാത്തത് മോശമായിപോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും ‘ പ്രിയ ജൂഡ്, കൌണ്‍സില്‍ വിലക്കിയ ഒരു കാര്യം കൗണ്‍സില്‍ തീരുമാനമില്ലാതെ നല്‍കാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാന്‍ മോശം കാര്യങ്ങള്‍ക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കള്‍ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കള്‍ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവല്‍ക്കരിക്കുത്.

താങ്കളെപ്പറ്റി ഇതിന് മുമ്പും നിരവധി വാര്‍ത്തകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ബഹു. എം.എം മണി മന്ത്രിയായപ്പോള്‍ ‘വെറുതെ സ്‌ക്കൂളില്‍ പോയി’ എന്നൊരു പോസ്റ്റിട്ട് താങ്കള്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു. മറ്റൊരു വിഷയത്തില്‍ താങ്കളുടെ പോസ്റ്റിലെ എതിര്‍കമന്റുകള്‍ക്ക് അവരുടെ അച്ഛനെ വരെ ചീത്ത വിളിച്ച സംഭവവും കേട്ടിട്ടുണ്ട്. അതേ നിലവാരത്തില്‍ തന്നെ ജൂഡ് ഇപ്പോഴും സംസാരിക്കുന്നു എന്നത് ദുഖകരമാണ്. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്തീയാകട്ടെ, കുട്ടിയാകട്ടെ, ആരുമാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുക എന്നത് പ്രധാനമാണ്.

പ്രിയ ജൂഡ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാലികസംഭവങ്ങളില്‍ ഞാനും ഉത്കണ്ഠാകുലയാണ്. ഷോര്‍ട്ട്ഫിലിമിലൂടെ നമുക്ക് നല്ലൊരു സന്ദേശം നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ആ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ വന്ന ജൂഡ് എല്ലാവരുടേയും മുന്നില്‍ വെച്ച് ഒരു സ്ത്രീയെന്ന നിലയില്‍ വാക്കുകള്‍ കൊണ്ട് എന്നെ അപമാനിതയാക്കി എന്നത് അത്ര നല്ല സന്ദേശമല്ല നല്‍കുക.

തീര്‍ച്ചയായും ഞാനൊരു സ്ത്രീയായതിനാലാണ് അന്ന് എല്ലാവരുടേയും മുന്നില്‍ വെച്ച് താങ്കളെന്നോട് കയര്‍ത്തു സംസാരിച്ചതും മോശമായി പെരുമാറിയതും. താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു. മേയര്‍ ആയി പ്രവര്‍ത്തിക്കുന്ന എനിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ മറ്റു സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചതും.
താങ്കള്‍ക്ക് എതിരെ മറ്റൊരു തരത്തിലുള്ള നടപടികള്‍ വേണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല. പരസ്യമായി താങ്കള്‍ എന്നെ അപമാനിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു. അത് ഞാനെന്ന വ്യക്തിയേക്കാള്‍ സ്ത്രീകള്‍ക്കെതിരായുള്ള ഒരു മനോഭാവം കൂടിയാണത്. അതിനാല്‍ പരസ്യമായി താങ്കള്‍ മാപ്പ് പറയണം എന്ന ഒരാവശ്യമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ… വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഇത്തരത്തില്‍ ദിനംപ്രതി പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അപമാനിതരായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വേണ്ടി കൂടിയുള്ളതാണത്. സ്ത്രീയാണെന്ന ഒരൊറ്റ കാരണത്താല്‍ പുച്ഛിച്ച് സംസാരിക്കുന്ന അനേകം പുരുഷന്മാര്‍ക്കും കൂടി വേണ്ടിയുള്ളതാണത്.
ഒരു സ്ത്രീയെന്ന ഒരൊറ്റ കാരണത്താല്‍ അധിക്ഷേപിച്ച് സംസാരിക്കുകയും സ്ത്രീകളോട് മാന്യമായി സംസാരിക്കാന്‍ പോലും തയ്യാറാകാത്ത വ്യക്തി തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അനീതികള്‍ക്കെതിരെയുള്ള ഷോര്‍ട്ട്ഫിലിം തയ്യാറാക്കുന്നു എന്നത് വിരോധാഭാസമാണ്. ഷോര്‍ട്ട് ഫിലിം തയ്യാറാക്കി സാമൂഹ്യപ്രതിബന്ധത തെളിയിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അതേറെ എളുപ്പമാണ്. പക്ഷെ, അതിലുപരി ഓരോ വാക്കിലും ശരീരഭാഷയിലും നിറഞ്ഞുനില്‍ക്കുന്ന സ്ത്രീവിരുദ്ധത സ്വയം മാറ്റേണ്ടതുണ്ട്. ഓരോ വ്യക്തിയും സ്വയം നവീകരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഒരു സമൂഹം നവീകരിക്കപ്പെടുകയുള്ളൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍