UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസുകാര്‍ ചരിത്രം പഠിക്കാറുണ്ട്; പുസ്തകവും എഴുതാറുണ്ട്

Avatar

ജി.വി.രാകേശ്

ടി പി ചന്ദ്രശേഖരന്‍ വധവും തുടര്‍ന്നുള്ള പോലീസ് അന്വേഷണവും കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു നേതാവ് പ്രസംഗിച്ചതിങ്ങനെ.”കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ. വി.ബാബു ചരിത്രം പഠിക്കണം”. രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് ആ നേതാവിന് സി ഐ കെ.വി.ബാബു മറുപടി നല്കിയത് താന്‍ രചിച്ച ‘കോലത്തുനാട് നാള്‍വഴി ചരിതം’ എന്ന ചരിത്ര പുസ്തകത്തിലൂടെയായിരുന്നു. ചരിത്രത്തെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയതിന് ഒരംഗീകാരം എന്ന നിലയില്‍  കണ്ണൂര്‍ സര്‍വ്വകലാശാല ‘കോലത്തുനാട്’ പാഠപുസ്തകമാക്കുകയും ചെയ്തതോടെ ഈ കാക്കിക്കുപ്പായക്കാരന്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലെ അപൂര്‍വതയായി. 

”ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും,ചരിത്രവും ആ പ്രദേശത്തിന്റെ കുറ്റകൃത്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്ന ഘടകങ്ങളാണ്. പോലീസ് ജോലിയുടെ ഭാഗമായി ഒരു കൗതുകത്തിനാരംഭിച്ച പ്രാദേശിക ചരിത്ര പഠനം ക്രമേണ ഗൗരവമുള്ളതായിത്തീരുകയായിരുന്നു. ഇങ്ങനെ ലഭിച്ച അറിവുകള്‍ പ്രദേശത്തെ കുറ്റകൃത്യങ്ങളെ തടയുന്നതിനുമാത്രമല്ല പ്രദേശത്തെ ജനതയുമായി ഒരാത്മബന്ധം സ്ഥാപിക്കുന്നതിനും സഹായകമായി. ഇതെന്റെ പോലീസ് ജോലികളില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്” –കെ വി  ബാബു പറയുന്നു.

“ഓരോ പ്രദേശത്തിന്റെയും ചരിത്രം വളരെ വിശദമായി പഠിച്ചാല്‍ അതിന്റെ പിന്തുടര്‍ച്ച തന്നെയായിരിക്കും പുതിയ കാലത്തും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം. ഉദാഹരണമായി ‘ കോട്ടയം രാജ്യത്തില്‍ ധാരാളം കാണാനാവുന്ന ക്ഷേത്രങ്ങളിലൊന്നാണ് യുദ്ധവീരനായ വേട്ടക്കൊരുമകനെ ആരാധിക്കുന്ന ക്ഷേത്രം. മാവിലാക്കാവിലെ അടിയുത്സവം, പടുവിലായിക്കാവിലെ തേങ്ങപിടുത്തം, അണ്ടലൂര്‍ക്കാവിലെ ദൈവത്താറുടെ യുദ്ധം എന്നിവ പ്രദേശത്തിന് പൂര്‍വ്വികമായി കൈവന്ന സമര വീര്യമാണ്. എന്റെ പോലീസ് കണ്ണിലൂടെ  വീക്ഷിക്കുമ്പോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന യുദ്ധോത്സുകതയും, കായിക പാരമ്പര്യവും, ആദര്‍ശധീരതയുമാണ് ആധുനിക കാലത്ത് പോലും ഈ പ്രദേശത്തെ സംഘര്‍ഷത്തിന്റെയും, സംഘട്ടനത്തിന്റെയും വേദിയാക്കി മാറ്റാന്‍ ഇടയാക്കിയത്.”ഇപ്പോള്‍ ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ബാബുവിന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുറ്റകൃത്യങ്ങളെ ചരിത്രത്തിന്‍റെയും സാമൂഹ്യ ശാസ്ത്രത്തിന്‍റെയും വെളിച്ചത്തില്‍ സമീപിക്കുന്ന നമുക്ക് അത്ര പരിചയമില്ലാത്ത പോലീസുകാരനെയാണ് കാണാന്‍ കഴിയുക. 

‘കോലത്തുനാട് നാള്‍വഴി ചരിതം’ എന്ന പുസ്തകത്തിലൂടെ 
‘പൂര്‍വ്വ പഠനങ്ങളില്‍ പ്രധാനം എറിക് ജെ മില്ലറുടെ കോലത്തുനാടന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു.  അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപന രീതിയാണ് ബാബു കൈക്കൊണ്ടിട്ടുള്ളത്. ഇവിടെ ഗ്രാമീണ സമൂഹങ്ങളുടെ വിന്യാസ രീതിയല്ല,അനേകം ഗ്രാമങ്ങള്‍ ചേര്‍ന്ന് ഒരുനാടിന്റെ ചരിത്രമാണ് പ്രതിപാദ്യം. അതിനൊപ്പിച്ച് ഭൂപ്രകൃതി, ആവാസ വ്യവസ്ഥ, തൊഴില്‍കൂട്ടായ്മകളുടെ സാന്നിധ്യം, ഉത്പാദനരൂപങ്ങള്‍ , സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവധ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്നു. ഈ വിവരണം ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിന്റെ വിവരണമോ വിശദീകരണമോ അല്ല. മറിച്ച് ഒരു ഭൂപ്രദേശത്തിന്റെ ചരിത്ര പഠനത്തിന് ഒഴിച്ചുകൂടാനാവാത്ത വിഷയങ്ങളുടെ സമാഹരണവും ക്രമീകരണവുമാണ്. ദേശ ചരിത്രത്തിനെന്നപോലെ ഈ പ്രാദേശിക ചരിത്രത്തിനും, വസ്തുതകളുടെയും.സംഭവങ്ങളുടെയും തെരഞ്ഞെടുപ്പും ക്രമീകരണവും ആവശ്യമുണ്ട്. അത് ആവുന്നത്ര ഇവിടെ പാലിച്ചതായി കാണാം. പൊതുവെ പ്രാദേശിക ചരിത്ര പഠനങ്ങള്‍ ചെയ്യുന്നതുപോലെ പ്രദേശത്തിന്റെ ചരിത്രം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആഖ്യാനമായി ചുരുങ്ങുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത’ അവതാരിക എഴുതിയ ചരിത്ര പണ്ഡിതനും, ഗ്രന്ഥകാരനുമായ ഡോ. എം.ആര്‍.രാഘവവാരിയര്‍ കുറിച്ചിട്ട വരികളാണിത്. 

312 പേജുള്ള പുസ്തകത്തില്‍ 32 അധ്യായങ്ങളാണുള്ളത്. ‘കോലത്തുനാട് – ചരിത്രമുറങ്ങുന്ന നാട്’ എന്നതാണ് ആദ്യ അധ്യായം. കേരളത്തിലെ ഏറ്റവും പഴയനാട് എന്ന് വിശേഷിപ്പിക്കുന്നത് കോലത്തുനാടിനെയാണ്. ഏഴിമല ആസ്ഥാനമായി മൂഷികവംശമെന്ന് ആദ്യകാലങ്ങളിലും, കോലത്തിരിമാര്‍ എന്ന പേരില്‍ പിന്നീടും അറിയപ്പെട്ട രാജവംശ ഭരണം നടത്തിയ ഉത്തരകേരളമാണ് കോലത്തുനാട് എന്നറിയപ്പെടുന്നത്. വടക്ക് നേത്രാവതി മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശമാണ് കോലത്തുനാട്. കോലത്തിരി എന്നത് രാജാവിന്റെ സ്ഥാനപ്പേരാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ തറയും,നാട്ടുകൂട്ടങ്ങളും പുകള്‍പെറ്റ തിണയും നിലനിന്നിരുന്ന ഈ പ്രദേശം ഒട്ടനവധി വൈദേശിക പടയോട്ടങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. കോലത്തുനാട്ടില്‍ നിന്നും ലഭിച്ച പുരാതന റോമന്‍ നാണയങ്ങള്‍ തെളിയിക്കുന്നത് റോമാക്കാരും ഏഴിമല രാജാക്കന്മാരും തമ്മിലുണ്ടായിരുന്ന ചരിത്രാതീത കാലത്തിലെ വ്യാപാരത്തെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോമന്‍ നാണയങ്ങള്‍ കിട്ടിയത് കണ്ണൂര്‍ ജില്ലയിലെ കോട്ടയത്തുനിന്നാണ്. ഏറ്റവും മികച്ച കുരുമുളക് ഉല്പാദിപ്പിക്കുന്ന പ്രദേശം എന്ന പ്രത്യേകത കൂടി കോട്ടയത്തിനുണ്ട്.ഈ അധ്യായത്തിലൂടെ കോലത്തുനാടിന്റെ ചെറുചരിത്രം വായനക്കാരന് മനസ്സിലാവും.

‘ഏഴിമല രാജ്യം’ എന്ന അധ്യായത്തില്‍ ഏഴിമല രാജ്യത്തിന്റെ ഉത്ഭവവും, മൂഷിക വംശത്തിന്റെ ആവിര്‍ഭാവവും, ഐതിഹ്യവും, രാജാക്കന്മാരെക്കുറിച്ചുമാണ് പറയുന്നത്.ഋഷഭശൃംഗാദ്രിയില്‍ ചെന്ന് മൃതസഞ്ജീവിനി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഹനുമാന്‍ ആ മലയും പറിച്ചെടുത്ത് ലങ്ക ലക്ഷ്യമാക്കിയിട്ടുള്ള ആകാശയാത്രക്കിടയില്‍ ഏഴ് കൊച്ചുമലകള്‍ അടര്‍ന്ന് താഴേക്ക് പതിച്ചു. ഈ മലകളാണത്രെ ‘ഏഴിമല’യെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം. ആധുനിക കാലഘട്ടത്തില്‍ കടലിനോട് ഉരുമ്മിനില്ക്കുന്ന ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രധാന്യം മനസ്സിലാക്കിയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായതും വംശനാശഭീഷണി നേരിടുന്നതുമായ ഒട്ടനവധി ജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും ഇവിടം ശ്രദ്ധേയമാണ്. മൂഷികവംശത്തിലെ 118-ആമത്തെ രാജാവായ ശ്രീകണ്ഠന്‍ പണിതതാണ് മലയോര നഗരമായ ശ്രീകണ്ഠാപുരം. ശ്രീകണ്ഠാപുരത്തുനിന്നാണ് കുരുമുളക്, ഏലം, നെല്ല് എന്നിവ കയറ്റുമതി ചെയതിരുന്നത്.ഇന്ത്യയില്‍ ആദ്യമായി സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതും ആദ്യത്തെ രജിസ്ട്രാഫീസ് സ്ഥാപിച്ചതും കോലത്തുനാട്ടില്‍പ്പെട്ട അഞ്ചരക്കണ്ടിയിലാണ്.

 ‘കോലത്തുനാടും കോട്ടയം രാജവംശവും- കോട്ടയം രാജവംശത്തിന്റെ ഉത്ഭവകഥ’ എന്ന അദ്ധ്യായത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിതമ്പുരാന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് മലബാര്‍ നോര്‍ത്തേണ്‍ ഡിവിഷന്‍ സബ് കലക്ടറായിരുന്ന ടി.എച്ച് ബാബര്‍ പുല്‍പ്പള്ളി ക്യാമ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ കത്താണ്. ‘കോലത്തുനാട് 8 മുതല്‍ 15 വരെ നൂറ്റാണ്ടുകളില്‍’ എന്നതില്‍ ആര്യന്മാരുടെ ആഗമനത്തോടെ കോലത്തുനാട്ടില്‍ നിലനിന്നിരുന്ന സാമൂഹ്യഘടന, ജാതി വ്യവസ്ഥ, സാമന്തന്മരുടെ ഐതിഹ്യം, കൃഷി,സാമൂഹ്യ ബന്ധങ്ങള്‍, ഭാഷ, സംസ്‌കാരം ,ക്ഷേത്രം, ആരാധന, ക്ഷേത്രകലകള്‍, ഭൂ പ്രകൃതി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

‘കോലത്തുനാടിന്റെ കളരി പാരമ്പര്യം’ എന്നതില്‍ കളരിയുടെ ഉത്ഭവവും,ഐതിഹ്യവും കളരി സമ്പ്രദായങ്ങളെക്കുറിച്ചും പറയുന്നു. പുരാതന കേരളത്തില്‍ കായിക പരിശീലനത്തിനും ആയുധപരിശീലനത്തിനുമുള്ള കേന്ദ്രങ്ങളാണ് കളരികള്‍. പൊന്ന്യത്തങ്കക്കളരി ശാസ്ത്ര വിധി പ്രകാരം നിര്‍മ്മിച്ച കോലത്തുനാട്ടിലെ ഏക അങ്കക്കളരിയാണ്. കോലത്തുനാടിന്റെ സാമൂഹ്യ ജീവിതത്തില്‍ കളരിപ്പയറ്റ് എന്ന ആയോധനകല വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുദ്ധദേവതകളെ ആരാധിക്കുന്ന പതിവ് കോലത്തുനാട്ടിലുണ്ടായിരുന്നു. അതിനുള്ള തെളിവാണ് പയ്യമ്പള്ളി ചന്തു, തച്ചോളി ഒതേനന്‍ എന്നീ തെയ്യക്കോലങ്ങള്‍. ‘കോലത്തുനാട്ടിലെ പ്രമുഖ ജാതി വിഭാഗങ്ങള്‍’ എന്നതില്‍ തീയ്യര്‍, പുലയര്‍, നായര്‍, വണ്ണാന്‍, മലയര്‍, കണിയാന്‍, ആശാരി, ശാലിയര്‍ എന്നിവരെക്കുറിച്ചാണ് വിശദമായി പ്രതിപാദിച്ചിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും പ്രാചീനമായ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ഉത്ഭവ ഭൂമിയാണ് കോലത്തുനാട്. ഇവിടെ അമ്പലങ്ങള്‍ നിര്‍മ്മിക്കപ്പെട്ട കാലത്തിനു മുമ്പെ തോയ്യക്കോലങ്ങള്‍ കെട്ടിയാടിയിരുന്നു. തെയ്യവും, കോലത്തുനാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതാണ്  ‘തെയ്യം – കോലത്തുനാടിന്റെ സ്വന്തം അനുഷ്ഠാനകല’ എന്നതില്‍. ചോന്നമ്മ, മാക്കം, തോട്ടിന്‍കര ഭഗവതി, പുതിയഭഗവതി, കതിവന്നൂര്‍ വീരന്‍, മുച്ചിലോട്ട് ഭഗവതി, പൊട്ടന്‍ തെയ്യം, വിഷകണ്ടന്‍ തെയ്യം, മുത്തപ്പന്‍ എന്നീ തെയ്യങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. കോലത്തുനാട്ടിലെ  പല സ്ഥലങ്ങളും ഒരുകാലത്ത് ബുദ്ധമത കേന്ദ്രങ്ങളോ ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളോ ആയിരുന്നു. ഇതിനെക്കുറിച്ചുള്ള ആധികാരികമായ പഠനം തന്നെയാണ് ‘തെയ്യങ്ങളില്‍ ബുദ്ധമതത്തിന്റെയും, ആര്യമതത്തിന്റെയും സ്വാധീനം’ . 

തളിപ്പറമ്പ്, വളഭട്ടണം, ശ്രീകണ്ഠാപുരം, ചെങ്ങളായി, പാപ്പിനിശ്ശേരി, പളളിക്കുന്ന് പയ്യന്നൂര്‍, കണ്ണൂര്‍,ഇരിക്കൂര്‍, തലശ്ശേരി, ധര്‍മ്മപട്ടണം, ചെറുകുന്ന്, കൊട്ടിയൂര്‍ മാടായി എന്നീ സ്ഥലങ്ങളെക്കുറിച്ചുള്ള ചരിത്രം ആധുനിക കാലഘട്ടവുമായി ചേര്‍ത്തുകൊണ്ടുള്ള വിവരണമാണ് 14 അധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതില്‍ ‘പ്ടാരന്‍മാര്‍’ എന്ന പ്രത്യേക വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. ശാക്തേയ കര്‍മ്മം നടത്തുന്ന ബ്രാഹ്മണരാണ് പ്ടാരന്‍മാര്‍. ഇവര്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നവരാണ്. മാടായിക്കാവ്, ഇരിക്കൂറിലെ മാമാനത്തമ്പലം, വളപട്ടണത്തെ കളരിവാതുക്കല്‍, നീലേശ്വരത്ത് മന്ദംപുറത്തുക്കാവ്, കൂത്തുപറമ്പിലെ തിരുവഞ്ചാരിക്കാവ്, എന്നിവിടങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പൂജാരികളാണിവര്‍.

കേരളത്തിലെ ഏക മുസ്ലിം നാടുവാഴികളാണ് അറക്കല്‍ രാജവംശം. അറക്കല്‍ രാജവംശത്തെക്കുറിച്ചും, രാജാക്കന്മാരെക്കുറിച്ചുമാണ് ‘അറക്കല്‍ രാജവംശം’ എന്നതില്‍ പറയുന്നത്. മാലിദ്വീപുകള്‍, ലക്ഷദ്വീപുകള്‍ എന്നീ പ്രദേശങ്ങളുടെ മേല്‍ അറക്കല്‍ രാജവംശത്തിന് ആധിപത്യമുണ്ടായിരുന്നതിനാല്‍ സുസജ്ജമായൊരു നാവിക വിഭാഗത്തെ അറക്കല്‍ കുടുംബക്കാര്‍ നിലനിര്‍ത്തിയിരുന്നു.

കോലത്തുനാട്ടിലെ സാമാന്തന്മാര്‍,വിദേശികളുടെ ആഗമനം, ഹൈദരിന്റെയും, ടിപ്പുവിന്റെയും പടയോട്ടം, മൈസൂര്‍ അധിനിവേശം വരുത്തിയ മാറ്റങ്ങള്‍, ക്രിസ്തുമതവും കോലത്തുനാടും കുടിയേറ്റവും, കര്‍ഷക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം എന്നിവയാണ് മറ്റ് അധ്യായങ്ങള്‍.

അവസാന അധ്യായമാണ് ‘കോട്ടയവും കൂത്തുപറമ്പും’ . കോട്ടയം രാജവംശം നിലവില്‍ വരുന്നതിന് മുമ്പ് ഈ പ്രദേശങ്ങള്‍ കോലത്തിരിയുടെ അധീനതയിലായിരുന്നു. കോട്ടയം രാജാക്കന്മാരെ ‘പുറനാട്ടടികള്‍’ എന്നാണ് വിളിച്ചത്. പുറത്തു നിന്ന് വന്നവര്‍ എന്നാണര്‍ത്ഥം. വടക്കന്‍ കേരളത്തിലെ ഏക ക്ഷത്രിയ രാജവംശമാണ് കോട്ടയം രാജവംശം. കേരളത്തില്‍ ഇതുവരെയായി കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ്ണ നാണയ ശേഖരം കിട്ടിയ കോട്ടയം അങ്ങാടി പുരാതനകാലത്തുതന്നെ അറബികള്‍ പ്രധാന കച്ചവട കേന്ദ്രമാക്കിയിരുന്നു.

വടക്കേ മലബാറിന്റെ തന്നെ ആയോധനകലയുടെ സിരാകേന്ദ്രമാണ് കതിരൂര്‍. സൂര്യനാരായണ ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.കോട്ടയം തമ്പുരാന്റെ 42കളരികള്‍ക്കും, പന്തീരായിരത്തി ഒരുന്നൂറ് നായര്‍ പടയാളികള്‍ക്കും ഭീഷ്മാചാര്യനായിരുന്ന കതിരൂര്‍ ഗുരുക്കള്‍.ഗുരുക്കളും തച്ചോളി ഒതേനനും  തമ്മില്‍ നടന്ന പൊയ്തില്‍ പൂഴിക്കടകന്‍ എന്ന കള്ളച്ചുവടിനാല്‍ അടിപതറിവീണ് വീരമൃത്യുവരിച്ച കതിരൂര്‍ ഗുരുക്കളുടെ ജന്മഭൂമിയും, കര്‍മ്മഭൂമിയാണിവിടം.കുംഭം 10,11 തിയ്യതികളിലാണ് പൊന്ന്യം ഏഴരക്കണ്ടത്തില്‍ പൊയ്ത്ത് നടന്നത്. കതിരൂര്‍ ഗുരുക്കളുടെ ശിഷ്യന്മാരില്‍ പ്രധാനികള്‍ അയിത്ത ജാതിയില്‍പ്പെട്ട ചുണ്ട് പെരുമലയനും, മുസല്‍മാനായ മായന്‍പക്കിയുമായിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

എം.പി അനില്‍കുമാര്‍: പൂക്കള്‍ പോലെ ജീവിതം വിരിയിച്ച ഒരാള്‍
ചിത്രം വരയ്ക്കാന്‍ 25000 രൂപ ബാങ്ക് ലോണെടുത്ത ശാന്തേടത്തി
വെല്ലുവിളിക്കാനും പ്രകോപിപ്പിക്കാനും ഇനി കോച്ചേരി അച്ചനില്ല
സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാല്‍ ആര്‍ക്കാണു പ്രശ്നം? ഭൂപതിയുടെ ജീവിതം
ലഹരിവഴികളില്‍ അയാള്‍ മഴ കൊള്ളുകയാണ്

2003 ഫിബ്രവരി 19 ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന ആദിവാസി സമരത്തിനിടയില്‍ മരണപ്പെട്ട സഹോദരന്‍ കൂടിയായ മാങ്ങാട്ടുപറമ്പ് കെ.എ.പി.ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കെ.വി.വിനോദിനാണ് ബാബു ‘കോലത്തുനാട് നാള്‍വഴി ചരിതം’ എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

തെയ്യം- കോലത്തുനാടിന്റെ സ്വന്തം അനുഷ്ഠാന കല മുതല്‍ മാടായി – സംസ്‌കാരങ്ങളുടെ സംഗമ ഭൂമി എന്നുവരെയുള്ള 15 അധ്യായങ്ങളാണ് മലയാളം രണ്ടാം ഭാഷയായി എടുത്തിട്ടുള്ള ബി.കോം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യവിഷയമാക്കിയിട്ടുള്ളത്.

ശ്രീകണ്ഠാപുരത്തിനടുത്ത് കൊയ്യം സ്വദേശിയായ ബാബു. കൊയ്യം ഗവ. ഹൈസ്‌കൂള്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ പഠനം. തുടര്‍ന്ന് 1991 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 2003 ഒക്ടോബര്‍ ഒന്നിന് കേരളാ പോലീസില്‍ സബ് ഇന്‍സ്പകടറായി സെലക്ഷന്‍ നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്ത കെ വി ബാബു ഇപ്പോള്‍ ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്. ആലക്കോട് സബ് ഇന്‍സ്പക്ടറായിരിക്കുമ്പോള്‍ ‘ വൈതല്‍മല ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.  

2013 ഫെബ്രുവരിയില്‍ കൂത്തുപറമ്പ് മാറോളിഘട്ടില്‍ വെച്ച് കഥാകൃത്ത് എം.മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. 2014 ല്‍ രണ്ടാം പതിപ്പ്  കൂത്തുപറമ്പ് മാറോളിഘട്ടില്‍ വെച്ച് തന്നെ കഥാകൃത്ത് പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. കണ്ണൂരിലെ കൈരളി ബുക്‌സാണ്  ‘കോലത്തുനാട് നാള്‍വഴി ചരിതം’ എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. വില: 300 രൂപ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍