പ്രളയാനന്തര കേരളത്തിലെ പ്രസിദ്ധീകരണ-പുസ്തക വിതരണ മേഖലയ്ക്ക് ഇങ്ങനെ ഒരു നേരിട്ടൊരു പിന്തുണ നല്‍കാനും കൃതിയ്ക്ക സാധിച്ചു
ഇത് രണ്ടാം തവണയും കൊച്ചിയും കേരളവും നെഞ്ചേറ്റുവാങ്ങിയ കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികളും കുടുംബങ്ങളും വായനശാലാ പ്രവര്‍ത്തകരും കൃതിയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു സാംസ്‌കാരിക മഹോത്സവമാക്കിയെന്ന് ജനറല്‍ കണ്‍വീനര്‍ എസ് രമേശന്‍ പറഞ്ഞു.
ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ 1 കോടി 18 ലക്ഷം രൂപയുടെ കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ ആവേശത്തോടെയാണ് ഈ കൂപ്പണുകളുമായി അധ്യാപകര്‍ക്കൊപ്പം കുട്ടികള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ യാത്ര ചെയ്തെത്തിയത്. 1 കോടി 10 ലക്ഷം രൂപയുടെ കൂപ്പണുകള്‍ കൃതിക്കു മുന്നോടിയായി സഹകരണസ്ഥാപനങ്ങള്‍ വഴി വിദ്യാലയങ്ങളില്‍ വിതരണം ചെയ്തിരുന്നു. ബാക്കി 8 ലക്ഷം രൂപയുടെ കൂപ്പണുകള്‍ ഐഡി കാര്‍ഡുകളുമായി വരുന്ന കുട്ടികള്‍ക്ക് പ്രദര്‍ശനനഗരിയിലും നല്‍കി. ഈ 8 ലക്ഷം രൂപ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായുള്ള സംഭാവനയായി ലഭിച്ചു.
പ്രളയബാധിത വായനശാലകള്‍ക്കൊരു കൈത്താങ്ങ് പദ്ധതിയിലൂടെ 49 വായനശാലകള്‍ക്ക് അവയുടെ ഗ്രേഡും കേടുപാടുകളും കണക്കിലെടുത്ത് 20,000 രൂപ, 10,000 രൂപ വീതമുള്ള കൂപ്പണുകള്‍ നല്‍കി. വായനശാലകള്‍ക്കുമാത്രമായി ഇങ്ങനെ ഇതുവരെ 10 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ നല്‍കാനായി. ഇവയ്ക്കു പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ മേളയിലെത്തിയ കുടുംബങ്ങളും വ്യക്തികളും സ്ഥാപന പ്രതിനിധികളുമെല്ലാം ചേര്‍ന്ന് കോടിക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് വിവിധ സ്റ്റാളുകളില്‍ നിന്ന് വാങ്ങിയത്. പ്രളയാനന്തര കേരളത്തിലെ പ്രസിദ്ധീകരണ-പുസ്തക വിതരണ മേഖലയ്ക്ക് ഇങ്ങനെ ഒരു നേരിട്ടൊരു പിന്തുണ നല്‍കാനും കൃതിയ്ക്ക സാധിച്ചതായി എസ് രമേശന്‍ പറഞ്ഞു.