UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇലക്ട്രിക് പോസ്റ്റ്‌ കൊലമരം ആവേണ്ടതില്ല- മുരളി തുമ്മാരുകുടി എഴുതുന്നു

Avatar

 മുരളി തുമ്മാരുകുടി

കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് (കെ എസ് ഇ ബി ) മെയ് 1 മുതല്‍ 7 വരെ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുരക്ഷാ വിദഗ്ദ്ധനെന്ന നിലയില്‍ ചില ചിന്തകള്‍ പങ്കുവെക്കട്ടെ.

ഒരു വര്‍ഷം ശരാശരി 200 വൈദ്യുതി അപകടമരണങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നുണ്ട് എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്.  ഇതില്‍ 30-ഓളം പേര്‍ കെ.എസ്.ഇ.ബിയുടെ തന്നെ കീഴിൽ ജോലി ചെയ്യുന്നവരാണ്. 10-15 പേര്‍ സ്ഥിരം ജീവനക്കാരും ബാക്കി കരാര്‍ തൊഴിലാളികളും. കഴിഞ്ഞ ഒരു ദശാബ്ദമായി ഇതാണ് സ്ഥിതി. മരിക്കുന്നവരുടെ പല മടങ്ങ്‌ ആളുകള്‍ക്ക് പരിക്ക് പറ്റുന്നുമുണ്ട്. ഉദാഹരണത്തിന് 2015 ൽ 32 പേർ മരിച്ചപ്പോൾ 150 ഓളം തൊഴിലാളികൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇവരിൽ മൂന്നിൽ രണ്ടും കരാർ തൊഴിലാളികൾ ആയിരുന്നു.

വൈദ്യുതി, അപായം ഉണ്ടാക്കുന്ന ഒന്നായതിനാല്‍ വൈദ്യുതിബോര്‍ഡില്‍ അപകടവും മരണവും സ്വാഭാവികമല്ലേ എന്ന് ശരാശരി ആളുകള്‍ക്ക് തോന്നാം. പക്ഷെ ഇത് ശരിയല്ല. വൈദ്യുതി അപകടം പിടിച്ചതായതുകൊണ്ട് വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളില്‍ അപകടം ഉണ്ടായിക്കൊള്ളണം എന്നില്ല. എത്ര അപകടം പിടിച്ച ജോലിയും സുരക്ഷിതമായി ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോൾ ഉണ്ട്. എന്നാൽ അതിനു വേണ്ട നിയമങ്ങളും സൌകര്യങ്ങളും പരിശീലനവും വേണമെന്നേയുള്ളൂ. നിയമവും സൌകര്യങ്ങളും ഉപയോഗിച്ച് മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വേണം. വികസിതരാജ്യങ്ങളിലെ വൈദ്യുതി കമ്പനികളിലെ അപകടനിരക്കും മരണസംഖ്യയുമായി കേരളത്തിലെ ബോര്‍ഡിലെ അപകടനിരക്ക് ഒന്ന് താരതമ്യം ചെയ്‌താല്‍ ഇത് എളുപ്പത്തില്‍ ബോധ്യപ്പെടും. ഏതാണ്ട് കേരളത്തിലെ അത്രയും തന്നെ ജനസംഖ്യയുള്ള ഓസ്ട്രേലിയയിലെ യൂട്ടിലിറ്റി കമ്പനികളിലെ ഉദാഹരണം എടുക്കാം (ഇത് വൈദ്യുതി, ഗ്യാസ്, വെള്ളം, വേസ്റ്റ് എന്നിങ്ങനെ നാലും കൂടിയതാണ്). കേരളത്തിലെ വൈദ്യുതി ഉല്പാദനത്തിന്റെ പല മടങ്ങ്‌ വരും അവിടുത്തെ മൊത്തം ഉല്പാദനം. പ്രസരണവും വിതരണവും നമ്മളേക്കാള്‍ എത്രയോ വലുതായ ശൃംഖല ആണ്. പക്ഷെ നമ്മുടേതിനേക്കാൾ നാലിലൊന്നിലും കുറവാണ് അവിടുത്തെ വൈദ്യുതി മൂലമുള്ള മരണസംഖ്യ. അപ്പോള്‍ അപകടം ഉണ്ടാക്കുന്നത്‌ വൈദ്യുതി മാത്രമല്ല എന്ന് ഉറപ്പ്.

ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ഒരു ദശാബ്ദക്കാലം ഒരു അന്താരാഷ്ട്ര എണ്ണക്കമ്പനിയുടെ സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ  ജോലി ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ കുറക്കാന്‍ അവര്‍ ചെയ്തിരുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്കും ഉപയോഗിക്കാവുന്നതാണ്. അവയില്‍ പ്രധാനമായവ ഇവിടെ പറയാം.

സുരക്ഷയാണ് ഏറ്റവും പ്രധാനം
ലോകമെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളിലെ മേധാവി എപ്പോഴും ഉറക്കെ പറയുന്ന കാര്യമാണ് “സുരക്ഷ ആണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം” എന്നത്. പക്ഷെ ഭൂരിഭാഗം പേരും ഇത് ശരിക്കും അര്‍ത്ഥമാക്കുന്നില്ല. അങ്ങനെ അര്‍ത്ഥമാക്കിയാലുള്ള ബുദ്ധിമുട്ടുകളെ നേരിടാന്‍ തയ്യാറുമല്ല. അപ്പോള്‍ പൊതുപരിപാടികളിലെല്ലാം സുരക്ഷയാണ് ഏറ്റവും പ്രധാനം എന്ന് പറയുകയും കമ്പനി മീറ്റിംഗുകളില്‍ പ്രോഡക്ഷൻ ടാർഗറ്റിനെപ്പറ്റിയും ഉപഭോക്തൃ ക്ഷേമത്തെപ്പറ്റിയും മാത്രം പറയുകയും ചെയ്താൽ ഈ ഇരട്ടത്താപ്പ് തൊഴിലാളികള്‍ക്ക് വേഗത്തില്‍ മനസ്സിലാകും. അവര്‍ അതിനനുസരിച്ച് പെരുമാറുകയും ചെയ്യും. ഞങ്ങളുടെ കമ്പനിയില്‍ ഓരോ മീറ്റിംഗും തുടങ്ങിയിരുന്നത് സുരക്ഷയെപ്പറ്റി പറഞ്ഞുകൊണ്ടാണ്. കമ്പനിയിലെ ഓരോ സ്റ്റാഫും പുതുതായി ജോലിക്ക് കയറിയാല്‍ ഉടന്‍ സുരക്ഷയെപ്പറ്റിയുള്ള ഓറിയന്റേഷന്‍ കോഴ്സിനു പോകണം എന്നത് നിര്‍ബന്ധമാണ്. അത് കമ്പനിയുടെ മേധാവി ആണെങ്കിലും ഡ്രൈവര്‍ ആണെങ്കിലും മാറ്റമില്ല. ഓരോ വർക്ക് സൈറ്റിലും  ചെല്ലുമ്പോൾ ആദ്യം കിട്ടുന്നത് സുരക്ഷാ വിവരണം (safety briefing) ആണ്. ആവശ്യത്തിനുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെ ആരും, അത് എം.ഡി. ആയാലും മന്ത്രി ആയാലും എന്തിനു സുല്‍ത്താന്‍ ആണെങ്കിലും വർക്ക് സൈറ്റിൽ  വരാന്‍ പാടില്ല. ഓരോ ദിവസത്തേയും പണി തുടങ്ങുന്നതിനു മുന്‍പ് ആ ജോലിയുടെ സുരക്ഷാവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കണം. സുരക്ഷാ അനുമതി (Safety Permit) വേണ്ട ജോലിയാണെങ്കില്‍ മുൻകൂര്‍ അനുമതി എടുത്തിരിക്കണം. ഇതിലൊന്നും യാതൊരു വിട്ടുവീഴ്ചയും അനുവദനീയമല്ല.

സുരക്ഷാ കാര്യത്തിൽ എല്ലാവരും തുല്യർ
കമ്പനികൾ അപകടത്തിന്റെ കണക്കു പറയുമ്പോൾ പലപ്പോഴും കമ്പനിയിൽ നേരിട്ട് ജോലി ചെയ്യുന്നവരുടെയും കരാർ തൊഴിലാളികളുടെയും (ഇത് കരാർ ആയി ജോലി ചെയ്യുന്നതോ, കരാറുകാരുടെ കൂടെ ജോലി ചെയ്യുന്നതോ ഒക്കെ ആവാം) കണക്ക് വേറെ വേറെ പറയാറുണ്ട്‌. ബോർഡിലും ഈ സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ എല്ലാ മനുഷ്യജീവനും ഒരു പോലെ വിലപ്പെട്ടതായതിനാൽ അങ്ങനെ ഒരു വേർതിരിവിൽ അർത്ഥമില്ല. അപകട സാധ്യതകൾ കൂടുതലുള്ള പണി പുറം കരാർ കൊടുക്കുന്നത് കൊണ്ടോ കരാർ തൊഴിലാളികൾക്കും കരാറുകാരുടെ പണിയെടുക്കുന്ന തൊഴിലാളികൾക്കും സുരക്ഷാസംരക്ഷണവും പരിശീലനവും കുറവായതുകൊണ്ടോ ഒക്കെ ആണ് അവരിൽ അപകടം കൂടുന്നത്. കരാർ തൊഴിലാളികൾക്ക് അപകടം ഉണ്ടായാൽ വലിയ നഷ്ടപരിഹാരം ഒന്നും കൊടുക്കേണ്ട എന്നതും കരാർ തൊഴിലാളികളുടെ മരണസംഖ്യ കമ്പനിയുടെ കണക്കിൽ വരില്ല എന്നതും, പലപ്പോഴും അപകടംപിടിച്ച ജോലികൾ കരാർ കൊടുക്കാൻ കാരണമാകുന്നുണ്ട്. ആധുനിക സുരക്ഷാ ചിന്താഗതി അനുസരിച്ച് ഒരു കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്ന എല്ലാവരുടേയും ജീവനെ കമ്പനി ഒരു പോലെ കരുതണം. അവർക്ക് തുല്യ പരിശീലനവും സംരക്ഷണവും പണി ചെയ്യുമ്പോഴും അപകടം പറ്റുമ്പോഴും മരിക്കുമ്പോഴും കൊടുക്കുകയും വേണം.

ജോലി നിര്‍ത്തിവക്കാനുള്ള അവകാശം
കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്ന ഓരോ ആള്‍ക്കും, അത് മേലുദ്യോഗസ്ഥനോ, തൊഴിലാളിയോ  ആകട്ടെ, സ്ഥിരം ജോലിക്കാരനോ കരാര്‍ ജോലിക്കാരനോ ആകട്ടെ,  ഇവര്‍ക്കെല്ലാം, കമ്പനിയുടെ എം.ഡി. ഒപ്പിട്ടു കൊടുത്ത ഒരു കാര്‍ഡ് ഉണ്ട്. “സ്റ്റോപ്പ്‌ കാര്‍ഡ്” എന്നാണ് ഇതിന്റെ പേര്. “സുരക്ഷിതമല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഏതു ജോലിയും തുടങ്ങാതിരിക്കാനോ തുടങ്ങിയതാണെങ്കില്‍ നിര്‍ത്തിവക്കാനോ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു. അതിന്റെ പേരില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ കമ്പനിക്കോ ഒരു വിധത്തിലും ശിക്ഷാനടപടികള്‍ നേരിടേണ്ടി വരില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു” എന്നാണ് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഇത് എല്ലായ്‍പ്പോഴും എല്ലാവരുടേയും അടുത്ത് കാണും. ആര്‍ക്കും എപ്പോഴും എടുത്ത് ഉപയോഗിക്കാം. നമ്മുടെ സ്വന്തം വർക്ക് സൈറ്റിൽ തന്നെ ആകണമെന്നില്ല. നമ്മൾ കമ്പനിയിൽ എവിടെയെങ്കിലും പോകുമ്പോൾ അപകടകരമായ ഒരു പണി കണ്ടാൽ ഉടൻ സ്റ്റോപ്പ്‌ കാർഡ് പുറത്തെടുക്കാം. ഇങ്ങനെ പണി നിര്‍ത്തി വയ്‍പ്പിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ക്ക്  “അപ്പോള്‍ത്തന്നെ പിടിച്ച് അവാര്‍ഡ്‌”(spot award) നല്കുന്ന രീതിവരെ ഉണ്ട്.  ഇതുകൂടാതെ കമ്പനി വര്‍ഷാവസാനം ബോണസ് പ്രഖ്യാപിക്കുമ്പോള്‍ പ്രൊഡക്ഷനേക്കാൾ പ്രധാനം സുരക്ഷയിലെ നിര്‍വഹണം ആണ്. എങ്ങനെയൊക്കെയാണ് ‘സുരക്ഷയാണ് പ്രധാനം’ എന്ന മുദ്രാവാക്യത്തെ ശക്തവും യാഥാര്‍ത്ഥ്യവും ആക്കുന്നത് എന്ന് നോക്കൂ.

അപകട സാധ്യതയാണ് കുറക്കേണ്ടത്
വൈദ്യുതിമേഖലയില്‍ അപകടമരണം കുറയ്ക്കുക എന്നത് മാത്രമല്ല നമ്മള്‍ ആത്യന്തികമായി ലക്ഷ്യം വയ്ക്കേണ്ടത്. നിരവധി പിഴവുകളുടേയും അതു മൂലമുണ്ടാകുന്ന അപകടങ്ങളുടേയും പരിണിതഫലമാണ് അപകടമരണം. ആധുനിക വ്യവസായശാലകളില്‍ ഏതു ചെറിയ അപകടത്തിനും സംഭവവിവരണം (Incident Report) എഴുതുന്ന പതിവുണ്ട്. ചില സാഹചര്യങ്ങളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവൃത്തികള്‍ ചെയ്തിട്ടും ഭാഗ്യമൊന്നുകൊണ്ടുമാത്രം അപകടം ഒഴിവാകാറുണ്ട്. അത്തരത്തില്‍ ‘ഒഴി’ (Near Miss) മുതല്‍ അപകടം മൂലം പ്രവൃത്തിസമയം നഷ്ടപ്പെടുത്തിയവ (Loss time injury), ഗുരുതരമായ പരിക്കുണ്ടാക്കിയവ (Serious Injury), സ്ഥിരം വൈകല്യമുണ്ടാക്കിയത് (Permanent Disability), മരണകാരണമായത് (loss of life) എന്നിങ്ങനെ അഞ്ച് തലങ്ങളിലായിട്ടാണ് സാധാരണ ഈ റിപ്പോര്‍ട്ട് എഴുതാറ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വര്‍ഷാവസാനം പരിശോധിച്ചാല്‍, അപകടം സംഭവിച്ച ഓരോ വിഭാഗത്തിലും അതിനു മുന്‍പേ തന്നെ ഒഴിവായിപ്പോയതും സമയം നഷ്ടപ്പെടുത്തിയതുമൊക്കെയായ നിരവധി സംഭവങ്ങള്‍ ഉണ്ടായിക്കാണും എന്ന് ഉറപ്പാണ്‌. അത്തരം സംഭവങ്ങൾ അവലോകനം ചെയ്യുകയും പ്രതിരോധനടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലൂടെ വളരെ കാര്യക്ഷമമായി അപകട സാധ്യതകളെ തന്നെ ഒഴിവാക്കാനാകും. മരണം ഒഴിവാകുകയും ചെയ്യും.

സുരക്ഷാ വിദഗ്ധന്മാരുടെ ആവശ്യം
ഏതുതരം കമ്പനിയിലും അവരുടെ പ്രധാന ശ്രദ്ധ അവരുടെ മുഖ്യ തൊഴില്‍ ചെയ്യുന്നതിനാണ്. വളം നിര്‍മ്മാണ കമ്പനിയില്‍ വളം ഉണ്ടാക്കുന്നതിന്, വൈദ്യുതി കമ്പനിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് എന്നിങ്ങനെ. അതുകൊണ്ടുതന്നെ സുരക്ഷാരംഗത്ത് വരുന്ന പുതിയ സമീപനങ്ങളും മാതൃകകളും മാനേജ് മെന്റിന്റെ ശ്രദ്ധയില്‍ പെടണം എന്നില്ല. ഇവിടെയാണ് പൂര്‍ണ്ണ സ്വാതന്ത്ര്യവും ചുമതലയും ഉള്ള (independent and dedicated) ഒരു ഹെല്‍ത്ത് & സേഫ്റ്റി  ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം. മേല്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെ സുരക്ഷാരംഗത്ത് മെച്ചപ്പെട്ട പരിശീലനം നേടിയവരാകണം ഇതില്‍ ഉള്ളത്.  ജീവനക്കാര്‍ക്ക് സുരക്ഷയെപ്പറ്റിയും സുരക്ഷാ നിര്‍വ്വഹണത്തെപ്പറ്റിയും (Safety Management) വ്യക്തവും കൃത്യവുമായ പരിശീലനം നിശ്ചിത ഇടവേളകളില്‍ നല്‍കുക, ഓരോ ജോലിയിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ അവരെ സഹായിക്കുക, പ്രൊജക്റ്റ് ഉണ്ടാക്കുന്ന സമയത്ത് തന്നെ അവ സുരക്ഷിതമാക്കാനുള്ള പ്രത്യേക ശ്രദ്ധ കൊടുക്കുക, അപകടം ഉണ്ടായാൽ അതിനുള്ള പ്രതിരോധ ശ്രമങ്ങൾക്കും അത് കഴിഞ്ഞ് അപകടത്തെ പറ്റിയുള്ള അന്വേഷണങ്ങൾക്കും കമ്പനിയെ സഹായിക്കുക  ഇവയെല്ലാം ഈ വിഭാഗത്തിന്റെ ചുമതലയായിരിക്കും.

നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ആള്‍
ബ്രൂണയിലെ ഓഫീസുകളില്‍ എല്ലാം ഒരു വലിയ ബുക്ക് ഉണ്ട്. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ആളുടെ ഫോട്ടോ” എന്നാണതിന്റെ പേര്. നിങ്ങള്‍ അത് തുറന്നു നോക്കിയാല്‍ അതിലുള്ളത് ഒരു കണ്ണാടിയാണ്, കാണുന്നത് നിങ്ങളെത്തന്നെയും. അപ്പോള്‍ സുരക്ഷ എന്നത് സുരക്ഷാ വകുപ്പിന്റെയോ മേലുദ്യോഗസ്ഥന്റെയോ മാത്രം ഉത്തരവാദിത്തം അല്ല എന്നതാണ് അത് നല്കുന്ന സന്ദേശം. കമ്പനിയില്‍ ഒരു സുരക്ഷാവകുപ്പ് ഉണ്ടാക്കി ഇനി സുരക്ഷ അവര്‍ നോക്കും എന്ന് വിചാരിച്ചിരുന്നാല്‍ കാര്യം ഇല്ല. സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തം ആണ്. നിങ്ങളെ സഹായിക്കുക മാത്രമാണ് സുരക്ഷാ വിദഗ്ദ്ധന്റെ  ജോലി.

എമര്‍ജന്‍സി റെസ്പോണ്‍സ്
എത്ര തന്നെ മുന്‍കരുതല്‍ എടുത്താലും അപകടങ്ങള്‍ പതുക്കെപ്പതുക്കെ മാത്രമേ കുറഞ്ഞുവരികയുള്ളൂ. അപ്പോള്‍ ഒരപകടമുണ്ടായാല്‍ അതിനെ നേരിടുന്നതിനും നാം തയ്യാറായിരിക്കണം. പരിഷ്കൃത വ്യവസായ സ്ഥാപനങ്ങളിലുള്ളതുപോലെ ഒരു കേന്ദ്രീകൃത അത്യാഹിത പരിപാലന സംവിധാന (Corporate Emergency Management System) ത്തിന് കെ എസ് ഇ ബി യിലും രൂപം നല്‍കണം. ചെറുതും വലുതുമായ അപകടങ്ങളില്‍, അതത് സംഭവങ്ങളുടെ ഗൗരവമനുസരിച്ച് എന്തൊക്കെ വിഭവങ്ങള്‍ (Resources) ആവശ്യമുണ്ടെന്നത് മുന്‍കൂട്ടി മനസ്സിലാക്കിയിരിക്കണം. ഒരു ഇലക്ട്രിക് ലൈനിലുണ്ടാകുന്ന ചെറിയ അപകടം പരിഹരിക്കാൻ സമീപത്തു തന്നെ ലഭ്യമായ വിഭവങ്ങള്‍ മതിയായേക്കും. എന്നാല്‍, പവര്‍ഹൗസ് പോലെയുള്ള വലിയ സ്ഥാപനങ്ങളിലുണ്ടാകുന്ന അപകടത്തിന് വലിയ വ്യാപ്തിയുണ്ടാവാം. സ്വാഭാവികമായി ഇങ്ങനെ ഒരപകടം പ്രതീക്ഷിച്ച് ഇവയെല്ലാം സംഘടിപ്പിച്ച് ഓരോ സ്ഥലത്തും സൂക്ഷിക്കാന്‍ കെ എസ് ഇ ബിക്ക് കഴിയില്ല, അതിന്റെ ആവശ്യവും ഇല്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ അപകടലഘൂകരണ വിഭാഗങ്ങള്‍, സമീപത്തു തന്നെയുള്ള മറ്റു വലിയ വ്യവസായങ്ങള്‍, സൈന്യം തുടങ്ങി ഇത്തരം ദുരന്തലഘൂകരണ സംവിധാനങ്ങൾ എവിടെനിന്ന് എങ്ങനെയൊക്കെ സംഘടിപ്പിക്കാം എന്ന് രേഖാമൂലമുള്ള ധാരണ മുന്‍കൂര്‍ ഉണ്ടാക്കി വയ്ക്കേണ്ടതുണ്ട്. അതേസമയം  ഒരു അപകടമേഖലയില്‍ കമാന്‍ഡന്റ് ആൻഡ്‌ കണ്‍ട്രോള്‍ വളരെ പ്രധാനമാണ്. അപകടം നടന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യാന്‍ ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ  ഉണ്ടായിരിക്കണം. അയാളുടെ കീഴിലായിരിക്കണം എല്ലാം നടക്കേണ്ടത്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതി അപകടമുഖത്ത് ഒട്ടും നന്നല്ലെന്ന് സാരം. ഇതിനു പുറമേ അപകടസമയത്ത് ബോർഡിന്റെ മുഖ്യ ആസ്ഥാനത്ത് ഒരു എമർജൻസി മാനേജരുടെ ആവശ്യം കൂടിയുണ്ട്. അപകടമേഖലയിലെ ജോലിക്ക് ആവശ്യമായ തരത്തില്‍ ആളും അര്‍ഥവും ആവശ്യാനുസരണം ചെലവഴിക്കാനുള്ള അധികാരം ഇവര്‍ക്ക് രേഖാമൂലം മുന്‍കൂര്‍ തന്നെ നല്‍കിയിരിക്കണം. ഇതൊക്കെ രേഖയിലിരുന്നാല്‍ മാത്രം പോര, കൃത്യമായ ഇടവേളകളില്‍ പ്രായോഗിക പരിശീലന (Mock Drill) ത്തിലൂടെ എല്ലാ ജീവനക്കാരും മനസ്സിലാക്കിയിരിക്കുകയും വേണം.

കുറ്റവാളിയെ കണ്ടെത്താത്ത അന്വേഷണം
ബോര്‍ഡില്‍ ഓരോ അപകടത്തിനു ശേഷവും കേള്‍ക്കുന്ന ഒരു വാര്‍ത്ത ഉണ്ട്  “അപകടത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കും എന്ന്”. ആധുനിക സുരക്ഷാ തത്വശാസ്ത്രത്തില്‍ സുരക്ഷാ അപകടങ്ങള്‍ക്ക് ഒരു ഉത്തരവാദി ഇല്ല. ആരും തന്നെ “ഇന്ന് ഞാന്‍ ഒരു അപകടം ഉണ്ടാക്കും” എന്ന് കരുതി ജോലിക്ക് വരുന്നും ഇല്ല. സുരക്ഷാ വിഷയത്തിലെ ഒരു കൂട്ടം മുന്‍കരുതലുകള്‍ പാലിക്കാതെ വരുമ്പോള്‍ ആണ് അതൊരു അപകടത്തില്‍ കലാശിക്കുന്നത്. അതിനോരോന്നിനും പ്രത്യക്ഷവും അടിസ്ഥാനപരവും ആയ കാരണങ്ങളും കാണും. സമയബന്ധിതമായി ജോലി തീര്‍ക്കാനുള്ള സമ്മര്‍ദ്ദമോ, അറിവില്ലായ്മയോ, ലഹരിയുടെ ഉപയോഗമോ ഒക്കെയാവാം കാരണം. ഇതില്‍ പ്രത്യക്ഷമായ ഒരു കാരണവും അതിനൊരു ഉത്തരവാദിയേയും കണ്ടെത്തി ശിക്ഷിച്ചു അന്വേഷണം അവസാനിപ്പിച്ചാല്‍ നമ്മള്‍ സുരക്ഷാരംഗത്ത് പുരോഗതി പ്രാപിക്കില്ല. മറിച്ച് അപകടത്തിന്റെ അടിസ്ഥാനകാരണം മനസ്സിലാക്കുകയും അതിനു പരിഹാരം കാണുകയും ആ അറിവ് ബോര്‍ഡിന്റെ എല്ലാ തൊഴിലിടങ്ങളിലും അറിയിക്കുകയും ചെയ്യുമ്പോള്‍ ആണ് ആ അപകടത്തില്‍ നിന്നും സുരക്ഷയുടെ കാര്യത്തില്‍ നാം മുന്നേറുന്നത്.   അപകടത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുകയും അത് ആവര്‍ത്തിക്കാതെ നോക്കുകയുമാണ് ലക്ഷ്യമെങ്കില്‍ അന്വേഷണത്തിന്റെ ശൈലിക്ക് മാറ്റം വന്നേ തീരൂ. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കലല്ല പ്രത്യുത അപകടകാരണം കണ്ടെത്തുകയാണ് ഉദ്ദേശ്യമെന്ന് സ്വയം ബോധ്യപ്പെടുന്നതോടൊപ്പം ജീവനക്കാരെ വ്യക്തമായി ബോധ്യപ്പെടുത്താനും അന്വേഷകര്‍ക്ക് കഴിയണം. അന്വേഷണത്തെത്തുടര്‍ന്ന് തങ്ങളുടെ സഹപ്രവര്‍ത്തകനെ ശിക്ഷിക്കുമെന്ന തോന്നല്‍, സത്യം മറച്ചുവയ്ക്കാന്‍ കൂടെയുള്ളവരെ പ്രേരിപ്പിക്കുകയും തല്‍ഫലമായി അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താനാവാതെ വരികയും ചെയ്യും. ഇതുകൂടാതെ അന്വേഷണം നടത്തേണ്ടത്  അപകടം ഉണ്ടാകുമ്പോള്‍ മാത്രമല്ല. ഒഴിവായ അപകടങ്ങള്‍ തന്നെ “എന്ത് സംഭവിക്കാമായിരുന്നു” എന്നതിനെ ആശ്രയിച്ചാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. അല്ലാതെ അപകടം ഒന്നും ഉണ്ടായില്ലല്ലോ എന്നതുകൊണ്ട് അതിനെ നിസ്സാരം ആയി കാണുകയല്ല.

സുരക്ഷിതം അല്ലാത്ത പെരുമാറ്റം വേണ്ട
അപകടം ഉണ്ടാക്കാന്‍ ആരും തുനിഞ്ഞിറങ്ങാറില്ലെങ്കിലും മന:പൂര്‍വ്വം സുരക്ഷിതമല്ലാത്ത രീതിയില്‍ പെരുമാറുന്നത്, സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് എല്ലാം സാധാരണമാണ്. അപകടം നമുക്ക് വരില്ല എന്ന തോന്നല്‍, ഇതൊക്കെ ഞാന്‍ എത്രയോ പ്രാവശ്യം ചെയ്തിരിക്കുന്നു എന്ന അമിത ആത്മവിശ്വാസം, ഈ സുരക്ഷയൊക്കെ പേടിത്തൂറികള്‍ക്ക് വേണ്ടിയുള്ളതാണെന്ന അഹംഭാവം, ലഹരിയുടെ ഉപയോഗം ഇതെല്ലം സുരക്ഷിതമല്ലാത്ത പെരുമാറ്റത്തിലേക്ക് നയിക്കും. ഇത് അവരുടേയും കൂടെയുള്ളവരുടേയും സുരക്ഷ അപകടത്തിലാക്കും. സുരക്ഷ പ്രധാനം എന്ന് കരുതുന്ന ഒരു കമ്പനിക്കും ഇത്തരം പെരുമാറ്റം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനു പരിശീലനം ഉണ്ടായിട്ടും സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിട്ടും സുരക്ഷാ നിയമങ്ങള്‍ ഉണ്ടായിട്ടും അത് മനഃപൂര്‍വം അവഗണിക്കുന്ന ഒരാള്‍, അയാള്‍ എത്ര ഉയര്‍ന്ന ആളാണെങ്കിലും എത്ര നല്ല തൊഴിലാളി ആണെങ്കിലും ജോലിയില്‍ നിന്നും മാറിപ്പോയെ പറ്റൂ, അല്ലെങ്കില്‍ നാളെ അവര്‍ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തില്‍ ആക്കും. ഇങ്ങനെ നാല് പേരെ, അതും പിടിപാടുള്ളവരെ, മാതൃകാപരമായി കൈകാര്യം ചെയ്‌താല്‍ സുരക്ഷാബോധം പെട്ടെന്ന് കൂടും.

ഹൃദയത്തോട് സംസാരിക്കുക
സുരക്ഷയുടെ കാര്യത്തില്‍ പരീക്ഷിച്ച് വിജയം കണ്ടിട്ടുള്ള മറ്റൊരു രീതിയാണ് വൈകാരിക സമീപനം (Hearts & Minds Technique). ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതല്‍ ചീഫ് എഞ്ചിനിയര്‍ വരെയുള്ള ജീവനക്കാരുടെ മനോഭാവം സുരക്ഷിതമായ ജോലിക്ക് അനുഗുണമാക്കി രൂപാന്തരപ്പെടുത്തിയെടുക്കാന്‍ ഈ വൈകാരിക സമീപനം സഹായിക്കും. ഒരുദാഹരണം പറയാം. കെ എസ് ഇ ബി യുടെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിനു മുന്നില്‍ ഒരു സുരക്ഷാ ബോര്‍ഡ് സ്ഥാപിക്കുന്നു എന്ന് കരുതുക. അതില്‍ ഈ വിഭാഗത്തിനു കീഴില്‍ നാളിതുവരെ എത്ര അപകടങ്ങള്‍ നടന്നു, അപകടമില്ലാതെ എത്ര സമയം ജോലി ചെയ്തു, അവസാനമായി അപകടമുണ്ടായിട്ട് എത്ര ദിവസമായി, എത്ര മരണങ്ങളുണ്ടായി, എത്രയെണ്ണം ഗുരുതരമായിരുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചിരിക്കണം. ഇത് മുകളിലേക്ക് എക്സിക്യുട്ടീവ് എഞ്ചിനിയര്‍, ചീഫ് എഞ്ചിനിയര്‍, ചെയര്‍മാന്‍ എന്നിങ്ങനെ എല്ലാ ഓഫീസുകള്‍ക്ക് മുന്നിലും സഞ്ചയിതമായി (Cumulative) പ്രദര്‍ശിപ്പിക്കണം. ഇത് സുരക്ഷ ഒരു പ്രവര്‍ത്തനശൈലിയാക്കുന്നതിലുളള ആവേഗം വര്‍ദ്ധിപ്പിക്കും. സ്വന്തം അധികാരപരിധിയില്‍ ഇങ്ങനെയൊരു ജീവാപായം ഉണ്ടായല്ലോ എന്ന ചിന്ത ഓരോ അധികാരിയുടെ മനസ്സിനേയും വേദനിപ്പിച്ചുകൊണ്ടിരിക്കും. അത് ജാഗ്രതയുണര്‍ത്തുകയും ഒരു ഗുണപരമായ മാറ്റത്തിലേക്ക് വഴി തെളിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രിയുടെ ഓഫീസിനു മുന്‍പിലുള്ള സുരക്ഷാ ബോര്‍ഡില്‍ “അവസാനത്തെ അപകടം നടന്നിട്ട്” എന്ന ബോര്‍ഡ് ആഴ്ചയിൽ തന്നെ പലപ്പോഴും മൂന്നോ നാലോ പ്രാവശ്യം  മാറ്റേണ്ടി വരും. അപ്പോള്‍ ഇതിനു മാധ്യമശ്രദ്ധ കിട്ടും, അതോടെ ഇതിനെപ്പറ്റി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി എന്നും വരാമല്ലോ.

‘ആനച്ചോറ് കൊലച്ചോറ് ‘ എന്നൊരു പഴഞ്ചൊല്ല് മലയാളത്തില്‍ ഉണ്ട്. ആനപ്പാപ്പാനായി ജോലി ചെയ്യുന്ന ജീവിതവൃത്തി അപകടം പിടിച്ചതാണെന്ന മുന്നറിയിപ്പാണിത്. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇലക്ട്രിക് പോസ്റ്റിനെ കൊലമരമാക്കി പുതിയ ചൊല്ലുകൾ വന്നേക്കും.

(ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളി ആയ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരമാണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണമെന്നില്ല)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍