UPDATES

യാത്ര

കുടജാദ്രിയിലെ മഴയെക്കുറിച്ചും മഞ്ഞിനെക്കൂറിച്ചും

പ്രവീണ്‍ വട്ടപ്പറമ്പത്ത്

മഴയെക്കുറിച്ചാണ്…

ചാറി ചാറി, പയ്യെ കനത്ത്, ലാസ്യഭാവത്തില്‍ നിന്ന് രൗദ്രത്തിലേക്ക് ആടിത്തിമിര്‍ക്കുന്ന മഴയെക്കുറിച്ച്… അടിമുടി നനഞ്ഞൊട്ടി, മൂടല്‍മഞ്ഞും തുളച്ചെത്തുന്ന മഴയില്‍ ലയിച്ച്, മലമടക്കുകളിലൂടെ കോടമഞ്ഞും വഹിച്ചെത്തുന്ന കാറ്റില്‍ കുളിരണിയാന്‍ വേണ്ടി നടത്താറുള്ള യാത്രയെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും പതിവുപോലെ മഴയില്‍ തന്നെയാണ്.

കുടജാദ്രി, ജീവിതത്തിലേറ്റവും കൂടുതല്‍ ദീര്‍ഘയാത്രകള്‍ നടത്തിയിട്ടുള്ളത് അവിടേക്കാണ്. ഇത്രമാത്രം ഭ്രമിപ്പിച്ച, സ്വപ്നം കണ്ടുറങ്ങിയിട്ടുള്ള ഒരു സ്ഥലം മറ്റൊന്നില്ല. ഓരോ മണ്‍സൂണും, മഴക്കാലങ്ങളും തുടങ്ങുന്നത് കുടജാദ്രിയിലെ മഴയെക്കുറിച്ചുള്ള ചിന്തകളോടെയാണ്. പെരുമഴയത്ത് ആ കൊടുംകാട്ടിലൂടെ, പുല്‍മേടുകളിലൂടെ, മലയടിവാരത്തിലൂടെ, ഒറ്റയടിപ്പാതകളിലൂടെ നടന്ന് കയറുമ്പോള്‍ എന്നിലെ അത്യാഗ്രഹിക്ക് കുടജാദ്രിയിലേക്ക് ഉള്ളം ദൂരം കുറഞ്ഞ് പോയതായി വരെ തോന്നിയിട്ടുണ്ട്. 

മൂകാംബികയിലെത്തി ഫ്രഷ് ആയി നാഗോറിലേക്കുള്ള ബസ് പിടിക്കാന്‍ കാത്തുനിന്ന സമയത്ത് അതുവഴി തന്ന ഒരു ഓട്ടോക്കാരനോട് ഒന്നു വിലപേശി നോക്കി. അവസാനം കാശുറപ്പിച്ച് ഞങ്ങള്‍ കുടജാദ്രിയിലേക്കുള്ള കാനനപാത തുടങ്ങുന്നിടത്തേക്ക് യാത്രയായി. ഇടക്ക് കാടിന്റെ കാഴ്ചകള്‍ക്കായി ആ നല്ലവനായ ഓട്ടോക്കാരന്‍ ഞങ്ങള്‍ക്ക് ഓട്ടോ നിര്‍ത്തിത്തന്നു. കുടജാദ്രിയിലേക്കുള്ള കാനനപാത തുടങ്ങുന്നിടത്ത് ഞങ്ങളിറങ്ങി നില്‍ക്കുമ്പോള്‍ മഴ പെയ്തു തുടങ്ങിയിട്ടില്ല. പക്ഷെ പതിവുപോലെ അവിടെ ഞങ്ങള്‍ മാത്രം. പതിയെ കാട്ടിലേക്ക്.. മഴക്കാലം അതിന്റെ തനതുഭാവത്തില്‍ കൊടജമലകളിലെത്തിയിട്ടില്ലെന്ന് യാത്ര തുടങ്ങിയപ്പൊഴേ മനസ്സിലായി. 

അതുകൊണ്ട് തന്നെ യാത്രയുടെ തൂടക്കത്തില്‍ അട്ടയുടെ ശല്യം കുറവായിരുന്നു. പതിയെ കാട്ടിനുള്ളിലേക്ക്. ഞങ്ങളുടെ കാലൊച്ചകള്‍ക്കനുസരിച്ച് കാടിനുള്ളിലെ ശബ്ദമുണ്ടാക്കുന്ന ചിവീടുകളും മറ്റു ചെറുജീവികളും പ്രതികരിച്ചുതുടങ്ങി. മലയണ്ണാനും വേഴാമ്പലും ഒക്കെ കൂട്ടത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇരയായി. നിബിഢവനത്തില്‍ മനോഹരമായ പുല്‍മേടുകള്‍ കുടജാദ്രി വനത്തിന്റെ മനോഹാരിതയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. പക്ഷെ ഇപ്രാവശ്യം മഴയുടെ ആരംഭമായതുകൊണ്ടാവണം, പച്ചപ്പ് തളിര്‍ത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ടാവണം പതിവ് കാട്ടുപോത്തിന്‍ കൂട്ടങ്ങളുടെ ദൃശ്യം ഞങ്ങള്‍ക്ക് ലഭിക്കാതിരുന്നത്.

അഞ്ചുകിലോമീറ്ററോളം കാട്ടിലേക്ക് നടന്ന് ചെന്നുകഴിഞ്ഞാല്‍ അവിടെ തങ്കപ്പന്‍ ചേട്ടന്റെ ഹോട്ടലുണ്ട്, ഹോട്ടല്‍ സന്തോഷ്. അവിടെ എത്തിയപ്പോഴേക്കും കാര്‍മേഘം ഉരുണ്ടുകൂടിത്തുടങ്ങി. നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിക്കുന്നതോടൊപ്പം നല്ല പുട്ടും കടലയും പിന്നെ നല്ലൊരു കട്ടന്‍ചായയും തങ്കപ്പന്‍ ചേട്ടന്‍ വിളമ്പി. അവിടെ നിന്ന് അട്ടകളെ തുരത്താനുള്ള ഉപ്പുവെള്ളവും, പുകയിലക്കിഴിയും വാങ്ങി പുറത്തേക്കിറങ്ങിയതോടെ, മഴയാരംഭിച്ചു. കറുത്ത മാനവും തെളിഞ്ഞ മനവുമായി ഞങ്ങള്‍ കൊടജമലകളിലേക്ക്… അട്ടകള്‍ പതിവിലും കൂടുതലായിരുന്നു. ഓരോ കാലടിയിലും അഞ്ചും പത്തും അട്ടകള്‍ വന്നു പൊതിഞ്ഞു കൊണ്ടിരുന്നു. ആദ്യമൊക്കെ പുകയിലക്കിഴികൊണ്ടതിനെ വേര്‍പെടുത്താന്‍ മിനക്കെട്ടെങ്കിലും പിന്നെ പിന്നെ അട്ടയ്ക്ക് ശ്രദ്ധ കൊടുക്കാതെയായി. 

കാട്ടിനുള്ളില്‍ മഴപെയ്യുമ്പോള്‍ വല്ലാതൊരു ഭംഗിയാണ്. കാഴ്ചക്ക് മാത്രമല്ല, കാതിനും അവാച്യമായൊരു അനുഭവം അത് നല്‍കും. പല തരത്തിലുള്ള ശബ്ദങ്ങള്‍, കാലിനെ നനച്ചുകൊണ്ടുള്ള കുഞ്ഞു ജലപ്രവാഹങ്ങള്‍, മരങ്ങളില്‍ തട്ടിതട്ടി നമ്മളിലേക്ക് പതിഞ്ഞും ശക്തമായും പെയ്ത് വീഴുന്ന ജലകണങ്ങള്‍, യാത്രയെ തടസ്സപ്പെടുത്തും വിധം നമ്മെ പൊതിയുന്ന കോടമഞ്ഞ്. അതിനുള്ളിലൂടെ നിശബ്ദരായി നമ്മളും. ഇതൊരിക്കല്‍ ആസ്വദിച്ചാല്‍, മനുഷ്യശക്തിയാല്‍ കെട്ടിപ്പെടുക്കപ്പെട്ട ഏതൊരു മനോഹാരിതയ്ക്കും, അതുഭുതങ്ങള്‍ക്കും നമ്മളെ ഒരു പക്ഷെ കീഴ്‌പെടുത്താന്‍ സാധിച്ചെന്ന് വരില്ല. 

ഈ വഴികള്‍ പരിചിതമാണെങ്കിലും, ഓരോ യാത്രയും വല്ലാതെ ഭ്രമിപ്പിക്കാറുണ്ട്. മഴക്കാല കുടജാദ്രിയാത്രകളില്‍ എനിക്കേറ്റവും ആസ്വാദ്യകരമായ ഭാഗം പുല്ലുകള്‍ നിറഞ്ഞ ഒരു മലയാണ്. അവിടെ നിന്നാല്‍ രണ്ട് മലയിടുക്കുകളിലൂടെ ഒഴുകിവരുന്ന കോടമഞ്ഞു കാണാം. അതിങ്ങനെ ഒഴുകിയൊഴുകി നമ്മളെ പൊതിയുന്നതനുഭവിക്കാം. കനത്തകാറ്റുമുണ്ടിവിടെ. അവിടെനിന്ന് ഒരു മലഞ്ചെരിവിലെ ഒറ്റയടിപ്പാതയിലൂടെ വീണ്ടും അടുത്ത കാടിനുള്ളിലേക്ക്. ഒരു വശം മലയും, ഒരു വശയും കൊക്കയുമാണിവിടെ. തിമിര്‍ത്ത് പെയ്യുന്ന മഴയും കോടമഞ്ഞും കൂടിയാകുമ്പോള്‍ അല്‍പ്പം അപകടം പിടിച്ച ഭാഗമാണ്.

നാഗതീര്‍ത്ഥം വരെ പത്ത് കിലോമീറ്ററുണ്ട് ഈ വഴി. മൂകാംബികയില്‍ നിന്ന് നാഗതീര്‍ത്ഥം വരെ ജീപ്പിലേറി, അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം നടന്ന് ശങ്കരപീഠത്തിലെത്തി മടങ്ങുന്നവര്‍ക്ക് നഷ്ടമാവുന്നത് അതിമനോഹരമായ ഒരു അനുഭവമാണ്. കനത്തമഞ്ഞിനെ വകഞ്ഞുമാറ്റി മുന്നോട്ട് പോവേണ്ടുന്ന ഒറ്റയടിപ്പാതകളും, ചൂളമടിക്കുന്ന കാറ്റും, പച്ചപ്പുല്ലുവിരിച്ച കുന്നുകളും പുല്‍മേടുകളുമൊക്കെ നിങ്ങള്‍ക്ക് നഷ്ടം. ഇപ്രാവശ്യം നാഗതീര്‍ത്ഥിനടുത്തുള്ള ഭട്ടിന്റെ വസതിയില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചിരുന്നതുകൊണ്ട് ചിത്രമൂലയിലേക്കും ശങ്കരപീഠത്തിലേക്കുമുള്ള യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി. അവിടെ തിരിച്ച് കൊല്ലൂരെത്താന്‍ തിരക്കു കൂട്ടി മടങ്ങുന്ന തീര്‍ത്ഥാടകരെ നോക്കി, നല്ല ചൂടു ചായയും കുടിച്ച്, ഇടക്കിടെ പെയ്തിറങ്ങുന്ന കോടമഞ്ഞില്‍ കാഴ്ചകള്‍ മങ്ങി ഞങ്ങളിരുന്നു.

പിന്നെ ഭട്ട് ഒരുക്കിത്തന്ന ചോറും കറികളും കഴിച്ച് ഉറക്കം. പുലര്‍ച്ചെ എഴുന്നേറ്റ് മുകളിലേക്ക്. ഞങ്ങളുടെ ആദ്യയാത്ര ഇവിടെ മുടങ്ങിയതായിരുന്നു. വഴി മുടക്കി നിന്ന ഒരു കാട്ടുപോത്തിനാല്‍ അന്ന് ഞങ്ങള്‍ക്ക് യാത്ര മുഴുവനാക്കാതെ തിരിച്ച് പോവേണ്ടി വന്നിരുന്നു. പിന്നീടുള്ള യാത്രകള്‍ ഓരോന്നും ഈ സംഭവത്തിന്റെ ഒരു ചെറിയ ഓര്‍മ്മപ്പെടുത്തലാവാറുണ്ട് (മഴക്കാലത്ത് പൊതുവെ തീര്‍ത്ഥാടകര്‍ കുറവായിരിക്കും). രണ്ട് കിലോമീറ്ററോളം നടന്ന് ശങ്കരപീഠത്തില്‍ കുറച്ച് സമയം ചിലവഴിച്ചു. ഒരു ചിത്രമെടുക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ മഞ്ഞിനാല്‍ പൊതിഞ്ഞിരുന്നു ശ്രീശങ്കരന്‍ മൂകാംബികയെ പ്രത്യക്ഷപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന ആ സ്ഥലം. മഞ്ഞിന്റെ കാഠിന്യം യാത്രയെ വല്ലാതെ വിഷമകരമാക്കിയതുകൊണ്ട് ചിത്രമൂല ഇപ്രാവശ്യം ഒഴിവാക്കി. 

പിന്നെ പതിയെ താഴോട്ട്… ഒരല്‍പ്പം പോലും ആവര്‍ത്തനവിരസത അനുഭവപ്പെടാത്ത കൊടജമലകളിലെ ഈ ഒറ്റയടിപ്പാതകളിലേക്ക് , ഇനിയുമെത്ര തവണ വരും എന്നതിനൊരുറപ്പുമില്ലാതെ, മുഴുവനാക്കപ്പെടാത്ത മറ്റൊരു യാത്രയുടെ ഓര്‍മ്മകളുമായി ഞങ്ങള്‍ തിരികെ….

(മലയാളം ബ്ലോഗര്‍‌.  കൊച്ചിയില്‍ ഐടി പ്രൊഫഷണല്‍‌, യാത്രികന്‍‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവീണ്‍ വട്ടപ്പറമ്പത്ത്

പ്രവീണ്‍ വട്ടപ്പറമ്പത്ത്

യാത്രികന്‍‌, ബ്ലോഗര്‍‌. ഐടി പ്രൊഫഷണല്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍